കൊച്ചി: തന്റെ മകന് ‘അച്ഛാ’ എന്നു വിളിച്ചുകൊണ്ട് എന്നെങ്കിലും വീട്ടിലേക്ക് കയറിവരുമെന്ന പ്രതീക്ഷയിലായിരുന്നു തൃത്താല പട്ടിക്കര വളപ്പില്‍ പി.വി. ഉണ്ണിക്കൃഷ്ണന് (61) എന്ന വിമുക്തഭടന്. പത്തു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ആ മോഹം എന്നന്നേക്കുമായി അവസാനിപ്പിച്ച് ആ അച്ഛന് യാത്രയായി. അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു.
2014 ഒക്ടോബര്‍ മൂന്നിന് കൊച്ചി വെണ്ടുരുത്തി പാലത്തില്‍നിന്ന് കായലിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഗീത എന്ന യുവതിയെയും ഏഴ് മാസം പ്രായമുണ്ടായിരുന്ന അവരുടെ മകള്‍ കൃഷ്ണപ്രിയയേയും പാലത്തില്‍നിന്ന് ചാടി രക്ഷിച്ച നേവി ഉദ്യോഗസ്ഥനായിരുന്നു വിഷ്ണു പി. ഉണ്ണി. അമ്മയേയും കുഞ്ഞിനെയും രക്ഷപ്പെടുത്തി സിഐഎസ്എഫിന്റെ ബോട്ടില്‍ കയറ്റി തിരിച്ച് നേവിയുടെ ബോട്ടിലേക്ക് കയറാനായി നീന്തി വരുമ്പോള്‍ അടിയൊഴുക്കില്‍പ്പെട്ടാണ് വിഷ്ണുവിനെ കാണാതായത്.
അഞ്ചു വര്‍ഷം ഇന്ത്യന്‍ നേവിയിലെ ഉദ്യോഗസ്ഥനായിരുന്ന വിഷ്ണു ഐഎന്‍എസ് ശാരദയിലായിരുന്നു ജോലി ചെയ്തിരുന്നത്. പ്രമോഷന് ട്രെയിനിംഗുമായി ബന്ധപ്പെട്ട് ഫോര്‍ട്ട് കൊച്ചിയിലെ ഐഎന്‍എസ് ദ്രോണാചാര്യയില്‍ വിദഗ്ധ പരിശീലനത്തിലായിരുന്നു. സംഭവ ദിവസം സുഹൃത്തിനൊപ്പം എറണാകുളത്തേക്ക് വരുമ്പോഴാണ് യുവതിയും കുഞ്ഞും പാലത്തില്‍നിന്നു താഴേക്ക് ചാടുന്നത് കണ്ട് രക്ഷിക്കാനായി വിഷ്ണു കായലില്‍ ചാടിയത്. ആശുപത്രിയില്‍ എത്തിച്ച കുഞ്ഞ് പിന്നീട് മരിച്ചു.
എന്നാല്‍ വിഷ്ണുവിനെ ജീവനോടെയോ അല്ലാതെയോ ഇതുവരെ കണ്ടെത്താനായില്ല. നേവി ആറു മാസം തെരച്ചില്‍ നടത്തി അവസാനിപ്പിച്ചു. എന്നാല്‍, മാതാപിതാക്കളായ ഉണ്ണികൃഷ്ണനും പ്രഭായിനിയും മകന് എന്നെങ്കിലും തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ജീവിതം കഴിച്ചു കൂട്ടിയിരുന്നത്. നന്ദു എന്നു വിളിക്കുന്ന വിഷ്ണു ഏതെങ്കിലും കരയില്‍ ജീവിച്ചിരിപ്പുണ്ടാകുമെന്ന് ഉണ്ണികൃഷ്ണന് ബന്ധുക്കളോട് പറയുമായിരുന്നു. വിഷ്ണുവിന്റെ സഹോദരി വിനയയും ഭര്‍ത്താവ് അര്‍ജുനും നേവി ഉദ്യോഗസ്ഥരാണ്. രാജ്യം മരണാനന്തര ബഹുമതിയായി ജീവന് രക്ഷാപതക്ക്, നവസേന മെഡല്‍ എന്നീ ധീരതക്കുളള അവാര്‍ഡുകള്‍ നല്കി വിഷ്ണുവിനെ ആദരിച്ചിരുന്നു.
സീമ മോഹന്‍ലാല്‍