തമിഴ് സിനിമയിലെ സൂപ്പർതാരം നയൻതാര ഭർത്താവും സംവിധായകനുമായ വിഗ്നേഷ് ശിവനെ വിമർശിച്ച് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റിടുകയും പിന്നീടതു ഡിലീറ്റാക്കുകയും ചെയ് തു എന്നുള്ള വാർത്തകൾ കഴിഞ്ഞ ദിവസം തമിഴ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ, ഈ പോസ്റ്റുകൾ പൂർണമായും വ്യാജമാണെന്നാണ് ഫാക്ട് ചെക്കുകള് വ്യക്തമാക്കുന്നത്.
നയൻതാര തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ വിഗ്നേഷിനെ വിമർശിക്കുന്ന ഒരു പോസ്റ്റ് പങ്കുവച്ചുവെന്നും അത് ഉടൻ ഡിലീറ്റ് ചെയ്തുവെന്നുമാണു വാർത്ത. എന്നാൽ @CinemaniaIndia എന്ന എക്സ് ഹാൻഡിൽ വ്യക്തമാക്കിയതനുസരിച്ച് ഈ സ്ക്രീൻഷോട്ട് വ്യാജമാണ്.
നയൻതാര ഇത്തരത്തിൽ ഒരു പോസ്റ്റ് പങ്കുവച്ചിട്ടില്ല. ഈ വ്യാജവാർത്ത ആരാണു പ്രചരിപ്പിച്ചതെന്നു കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
നയൻതാരയും വിഗ്നേഷ് ശിവനും നാനും റൗഡി താൻ (2015) എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് പ്രണയത്തിലാകുന്നത്. 2022-ൽ ഇവർ വിവാഹിതരായി, തുടർന്ന് സറോഗസി വഴി ഉയിർ, ഉലക് എന്നീ ഇരട്ടക്കുട്ടികളെ സ്വീകരിച്ചു.
അടുത്തിടെ, വിഗ്നേഷിന്റെ ‘ലവ് ഇൻഷുറൻസ് കമ്പനി’ എന്ന ചിത്രത്തിൽ ലൈംഗികാരോപണ കേസിൽ പ്രതിയായ ജനി മാസ്റ്ററുമായി സഹകരിച്ചതിന് ഇരുവരും വിമർശനം നേരിട്ടിരുന്നു. എന്നാൽ, ഈ വിഷയത്തിൽ നയൻതാര വിഗ്നേഷിനെ വിമർശിച്ചുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നാണ് ഇപ്പോൾ പുറത്തുവരുന്നത്.
ലവ് ഇൻഷുറൻസ് കമ്പനിയുടെ സെറ്റിൽ നിന്ന് ജനി മാസ്റ്റർ പങ്കുവച്ച ഒരു പോസ്റ്റ് വിഗ്നേഷ് റീ-ഷെയർ ചെയ്തതാണ് വിവാദത്തിനു കാരണമായത്. ഇതിനെതിരേ ചിലർ സോഷ്യൽ മീഡിയയിൽ നയൻതാരയെയും വിഗ്നേഷിനെയും വിമർശിച്ചിരുന്നു.
എന്നാൽ, നയൻതാര ഇതിനോടു പ്രതികരിച്ചിട്ടില്ലെന്നും, അവർ വിഗ്നേഷിനെതിരേ പോസ്റ്റ് ഇട്ടുവെന്ന വാർത്ത തെറ്റാണെന്നുമാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്.