കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണവിഷയം അനുദിനം മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന നിലമ്പൂരില്‍ പന്നിക്കെണിയിൽനിന്ന് ഷോക്കേറ്റ് അനന്തു എന്ന വിദ്യാർഥി മരിച്ച സംഭവത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം കത്തിപ്പടരുന്നു. സംഭവത്തിൽ ആരോപണ-പ്രത്യാരോപണങ്ങളുമായി മുന്നണി നേതാക്കൾ രംഗത്തുവന്നതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രണ്ടാംഘട്ടത്തിലെ മുഖ്യ അജണ്ടയായി നിലമ്പൂർ ഉൾപ്പെടുന്ന സംസ്ഥാനത്തെ മലയോര മേഖലയിലെ വന്യമൃഗശല്യം കടന്നുവന്നു.
വിദ്യാർഥിയുടെ മരണം വലിയ ചർച്ചയായതോടെ അപകടത്തിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി വനംമന്ത്രി എ.കെ. ശശീന്ദ്രന് രംഗത്തെത്തിയതാണ് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയത്.നിലമ്പൂരില്‍ സംഭവമറിയുന്നതിന് മുന്‍പുതന്നെ മലപ്പുറത്തു പ്രകടനം നടന്നുവെന്നും തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ യുഡിഎഫ് ഉണ്ടാക്കിയെടുത്ത സംഭവമായിക്കൂടെന്നില്ല ഇതെന്നുമാണ് മന്ത്രി പറഞ്ഞത്.
ഇതോടെ മന്ത്രിക്കെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാക്കള്‍ രംഗത്തെത്തി. മന്ത്രിയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് രംഗത്തുവന്നു. അറസ്റ്റിലായ പന്നിക്കെണി സ്ഥാപിച്ചയാള്‍ കോൺഗ്രസ് പ്രവർത്തകനാണെന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവനയോട് രൂക്ഷമായാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതികരിച്ചത്.
വനംവകുപ്പിനു പിന്നാലെ വൈദ്യുതിവകുപ്പു മന്ത്രി കെ. കൃഷ്ണൻകുട്ടിയും ഉത്തരവാദിത്തത്തിൽനിന്നു കൈകഴുകി രംഗത്തെത്തി. പന്നികളുമായി ബന്ധപ്പെട്ട വിഷയം പഞ്ചായത്തിന്റെ ഉത്തരവാദിത്തമാണെന്നായിരുന്നു കൃഷ്ണൻകുട്ടിയുടെ പ്രതികരണം.അതിനി ടെ യുഡിഎഫ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്തിലേക്ക് എൽഡിഎഫ് മാർച്ച് പ്രഖ്യാപിച്ചു. ഇരു മുന്നണികളും പരസ്പര പഴിചാരലിനുള്ള അവസരമാക്കി മാറ്റിയതോടെ വരുംദിവസങ്ങളിൽ ഈ വിഷയം നിലമ്പൂരിൽ കൂടുതൽ ചർച്ചയാകും.
- സ്വന്തം ലേഖകന്‍