നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാനലാപ്പിലേക്ക് കടക്കുമ്പോള്‍ താരപ്രചാരകള് മണ്ഡലത്തിലേക്ക്. ഇടത് സ്ഥാനാർഥി എം. സ്വരാജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നാളെ മുതൽ മൂന്നു ദിവസം വിവിധ പഞ്ചായത്ത് റാലികളിൽ പങ്കെടുക്കും. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനായി പ്രിയങ്കാഗാന്ധി എംപിയും നാളെ നിലമ്പൂരില്‍ എത്തും. മറ്റന്നാളും പ്രിയങ്ക മണ്ഡലത്തിലുണ്ടാകും.
നാളെ വൈകിട്ട് നാലിന് ചുങ്കത്തറയിൽ നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയിൽ മുഖ്യമന്ത്രി പ്രസംഗിക്കും. തുടർന്ന് അഞ്ചിന് മൂത്തേടത്ത് നടക്കുന്ന റാലിയിലും പങ്കെടുക്കും. ശനിയാഴ്ച വൈകിട്ട് നാലിന് വഴിക്കടവിൽ നടക്കുന്ന റാലിയെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും. അഞ്ച് മണിക്ക് എടക്കരയിൽ നടക്കുന്ന റാലിയിലും അദ്ദേഹം പ്രസംഗിക്കും. ഞായറാഴ്ച രാവിലെ പത്തിന് പോത്തുകല്ലിലും വൈകിട്ട് നാലിന് കരുളായിയിൽ നടക്കുന്ന റാലിയിലും മുഖ്യമന്ത്രി പ്രസംഗിക്കും.
ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് അമരന്പലത്ത് നടക്കുന്ന റാലിയോടെ മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പര്യടനം അവസാനിക്കും.ഷാഫി പറമ്പില്‍ എംപി, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ എന്നിവരുടെയും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് എന്നിവരുടെയും നേതൃത്വത്തില്‍ യുവനിരയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, മുന്‍ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, എന്നിവരാണ് യുഡിഎഫ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ബിജെപി സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പങ്കെടുക്കും. സ്വതന്ത്രനായി മല്‍സരിക്കുന്ന പി.വി. അന്‍വര്‍ മണ്ഡലത്തില്‍ ആളുകളെ നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിക്കുന്ന തിരക്കിലാണ്.
സര്‍ക്കാരിനെതിരേ സമരം നടത്തുന്ന ആശാവര്‍ക്കര്‍മാരുടെ സംഘം ഇന്ന് മുതല്‍ നിലമ്പൂരില്‍ പ്രചാരണത്തിനിറങ്ങി. പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിലേക്ക് പ്രകടനം നടത്തിയാണ് പ്രചാരണം തുടങ്ങിയത്. വീടുകളില്‍ കയറിയുള്ള പ്രചാരണം രണ്ട് ദിവസം നീണ്ടുനില്‍ക്കും.