വണ്ടിപ്പെരിയാർ: വനിതാ പോലീസ് ഉദ്യോഗസ്ഥർ വസ്ത്രം മാറാൻ ഉപയോഗിക്കുന്ന മുറിയിലും പോലീസ് ക്വാർട്ടേഴ്സിലെ ശുചിമുറിയിലുമടക്കം ഒളികാമറ സ്ഥാപിച്ചു നഗ്നദൃശ്യങ്ങൾ പകർത്തിയ പോലീസുകാരൻ പിടിയിൽ. ദൃശ്യങ്ങൾ സഹപ്രവർത്തകയ്ക്ക് അയച്ചുകൊടുത്തു ഭീഷണിപ്പെടുത്തിയതായും പറയുന്നു.
വണ്ടിപ്പെരിയാർ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ വൈശാഖിനെയാണ് ഇടുക്കി സൈബർ സെൽ പിടികൂടിയത്. ക്വാർട്ടേഴ്സിന്റെ വിവിധ ഭാഗങ്ങളിലായി നാല് കാമറകൾ സ്ഥാപിച്ച വൈശാഖ് ഇയാളുടെ മൊബൈൽ ഫോണിലേക്കു ലിങ്കുചെയ്തിരുന്നു. ഇയാൾ താമസിക്കുന്ന ക്വാർട്ടേഴ്സിനു സമീപത്തുതന്നെയാണ് കാമറ സ്ഥാപിച്ച ക്വാർട്ടേഴ്സും.
അടച്ചു പൂട്ടാത്ത ക്വാർട്ടേഴ്സിൽ എപ്പോഴും ആർക്കും കയറാവുന്ന സാഹചര്യം മുതലെടുത്താണ് വൈശാഖ് മുറിക്കകത്ത് കയറി കാമറ സ്ഥാപിച്ചത്. ഏഴു മാസമായി ഇത്തരത്തിൽ ഒളികാമറയിലൂടെ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ നഗ്നദൃശ്യങ്ങൾ ഇയാൾ ശേഖരിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
ഒളികാമറയിൽ നിന്നു ശേഖരിച്ച ദൃശ്യങ്ങൾ സഹപ്രവർത്തകയുടെ മൊബൈൽ ഫോണിലേക്ക് അയച്ചുകൊടുത്തു ബ്ലാക്ക് മെയിലിംഗിന് ഇയാൾ ശ്രമിച്ചു. വൈശാഖിന്റെ താത്പര്യങ്ങൾക്ക് വഴങ്ങാൻ കൂട്ടാക്കാതിരുന്ന വനിതാ സിവിൽ പോലീസ് ഓഫീസർ വനിതാ സെല്ലിൽ പരാതി നൽകി.
വനിതാ സെൽ പരാതി സൈബർ വിഭാഗത്തിന് കൈമാറി. ഇവർ അന്വേഷണം നടത്തിയ ശേഷം വണ്ടിപ്പെരിയാറിൽ എത്തി വൈശാഖിനെ പിടികൂടുകയായിരുന്നു. വണ്ടിപ്പെരിയാർ സ്റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ അറസ്റ്റിന് ശേഷമാണ് വിവരം അറിഞ്ഞത്.
കേസിൽ വരും ദിവസങ്ങളിൽ വിശദമായ അന്വേഷണം ഉണ്ടായേക്കും. കോടതിയിൽ ഹാജരാക്കിയ വൈശാഖിനെ റിമാൻഡ് ചെയ്തു സബ് ജയിലിലേക്ക് അയച്ചു.