മുംബൈ: കൊളംബിയ, ഗ്വാട്ടിമാല എന്നീ രാജ്യങ്ങളിൽനിന്ന് വൻ വിലക്കിഴിവിൽ പാമോയിൽ ഇറക്കുമതിക്കൊരുങ്ങി ഇന്ത്യ. ആദ്യമായാണ് ഈ രാജ്യങ്ങളുടെ പാംഓയിൽ ഇന്ത്യ വാങ്ങുന്നത്. ഈ രാജ്യങ്ങളിലെ പാമോയിൽ ഉത്പാദനം ആവശ്യത്തേക്കാൾ അധികമാണ്.
മുന്‍പ് യൂറോപ്പിലും ലാറ്റിനമേരിക്കയിലും അധികമുള്ള പാമോയിൽ വില്‍ക്കുകയായിരുന്നു ഈ രാജ്യങ്ങൾ ചെയ്തിരുന്നത്. വൻ വിലക്കിഴിവിൽ ഈ രാജ്യങ്ങൾ ഇന്ത്യക്ക് പാംഓയിൽ നല്‍കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ലോകത്ത് പാമോയിൽ ഉത്പാദനത്തിൽ കൊളംബിയ നാലാംസ്ഥാനത്തും ഗ്വാട്ടിമാല ആറാമതുമാണ്. ഇന്ത്യയുടെ ഈ നീക്കം ഇന്തോനേഷ്യയെയും മലേഷ്യയെയുമാണ് ബാധിക്കുന്നത്. ആഗോളതലത്തിൽ പാമോയിൽ ഉത്പാദനത്തിലും വിതരണത്തിലും മുൻപന്തിയിലുള്ള രാജ്യങ്ങളാണിവ. ഇന്ത്യയുടെ ഏറ്റവും വലിയ വിതരണക്കാരും ഈ രാജ്യങ്ങളാണ്. 2023-24ൽ ഒന്‍പത് മില്യൺ ടൺ പാമോയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്.
രണ്ടു ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെയും ഉത്പാദനത്തിലെ വർധനയും അവയുടെ വിതരണം തിരിച്ചുവിടാനുള്ള കഴിവും മലേഷ്യൻ പാം ഓയിൽ ഫ്യൂച്ചറുകളുടെ മാനദണ്ഡങ്ങളെ ബാധിക്കുമെന്നാണ് വ്യവസായ വിദഗ്ധർ വിലയിരുത്തുന്നത്.
കൊളംബിയൻ, ഗ്വാട്ടിമാലൻ ചരക്കുകൾ മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽനിന്നുള്ള പാമോയിലിനെക്കാൾ ഫ്രീ ഓണ്‍ ബോർഡ് അടിസ്ഥാനത്തിൽ കുറഞ്ഞ നിരക്കിൽ ഇന്ത്യയിൽ ചരക്കെത്തിച്ചു നല്‍കും.
ഇന്ത്യൻ വാങ്ങലുകാർ ചരക്കുകൾ പെട്ടെന്ന് എത്തിക്കാൻ താത്പര്യപ്പെടുന്നവരാണ്. ലാറ്റിനമേരിക്കയിൽനിന്ന് കടൽമാർഗം ചരക്കെത്തിക്കാൻ 45 ദിവസം ആവശ്യമാണ്. എന്നാൽ, വലിയ ഡിസ്കൗണ്ട് നല്കുന്നതിനാൽ ഈ കാലതാമസം വാങ്ങലുകാർ ഒരു പ്രശ്നമാക്കുന്നില്ല.