കണ്ണൂർ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിയ സംഭവത്തിൽ ബിസിനസുകാരൻ അറസ്റ്റിൽ. കോട്ടയം സ്വദേശിനിയുടെ പരാതിയിൽ കണ്ണൂർ കിഴുന്നയിലെ സജിത്തിനെയാണ് (52) എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
2015നും 2020നും ഇടയിൽ ദുബായിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദുബായിലെ ഉന്നത ഉദ്യോഗസ്ഥയായ മുപ്പത്തിയഞ്ചുകാരിയുമായി സജിത്ത് ബന്ധം സ്ഥാപിക്കുകയും സജിത്തിന്റെ കന്പനിയിൽ യുവതിയെ കൊണ്ട് 16 കോടി നിക്ഷേപിപ്പിക്കുകയും ചെയ്തു.
വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു. ഇതിനിടെ യുവതി ഗർഭിണിയാകുകയും ചെയ്തു. ഗർഭിണിയായ യുവതി തന്നെ വിവാഹം കഴിക്കണമെന്ന് സജിത്തിനോട് ആവശ്യപ്പെട്ടു. എന്നാൽ, ഇയാൾ ഗർഭഛിദ്രം നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
സജിത്തിന്റെ നിർദേശപ്രകാരം ഗർഭഛിദ്രം നടത്തിയെങ്കിലും വിവാഹം കഴിക്കാതെയും തന്റെ പണം നൽകാതെയും ദുബായിൽ നിന്ന് ഇയാൾ കടന്നുകളയുകയായിരുന്നുവെന്നാണു പരാതി. എടക്കാട് പോലീസ് അറസ്റ്റ് ചെയ്ത സജിത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

