ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു യുവതിയെ പ്രാദേശിക രാഷ്ട്രീയ നേതാവ് ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിൽ വ്യാപകപ്രതിഷേധം.
ധാക്ക സർവകലാശാലയിലെ വിദ്യാർഥികൾ വൻ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും തലസ്ഥാനത്തെ തെരുവുകളിൽ പ്രകടനം നടത്തുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കുമില്ലയിൽ 21കാരിയെ ബലാത്സംഗം ചെയ്ത കേസിൽ ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) അംഗവും മുഖ്യപ്രതിയുമായ ഫസർ അലി (38) ഉൾപ്പെടെ അഞ്ചുപേരെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നുപേരെ ഇരയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിനാണ് അറസ്റ്റ് ചെയ്തത്.
26ന് രാത്രി പത്തോടെ വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ അലി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇവരുടെ ഭർത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്.
പ്രാദേശിക ഉത്സവമായ ഹരി സേവയിൽ പങ്കെടുക്കാൻ കുട്ടികളോടൊപ്പം പിതാവിന്റെ വീട്ടിൽ എത്തിയപ്പോഴാണു സംഭവം.