ലക്നോ: ഉത്തർപ്രദേശിൽ മെട്രോ സ്റ്റേഷനിൽ മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന മൂന്നുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
24കാരനായ ദീപക് വർമയെയാണ് പോലീസ് വെടിവച്ചുകൊന്നത്. ക്രൂരമായി പീഡിപ്പിക്കപ്പെട്ട കുട്ടി ലോക്ബന്ധു ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.
ആലംബാഗ് മെട്രോ സ്റ്റേഷനിൽനിന്നാണു കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിനു പിന്നാലെ, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഉൾപ്പെടെയുള്ള പ്രത്യേക അന്വേഷണസംഘം സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിയുകയായിരുന്നു. ഇന്നലെ പുലർച്ചെ മൂന്നരയോടെ കുട്ടിയെ സ്കൂട്ടറിൽ കടത്തിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു.
ദേവിഖേഡ കന്റോൺമെന്റ് ഭാഗത്തുവച്ചു പിടികൂടുന്നതിനിടെ പ്രതി പോലീസിനുനേരേ വെടിവയ്ക്കുകയായിരുന്നു. തുടർന്നുനടന്ന ഏറ്റുമുട്ടിലിലാണ് ഇയാൾ കൊല്ലപ്പെടുന്നത്.