തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി വിപ്ലവ ഗാനവും ഡോക്യുമെന്ററിയുമായി സിപിഎം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ.
പിണറായി ദ് ലെജൻഡ് എന്ന പേരിലുള്ള ഡോക്യുമെന്ററിയിൽ അമ്മയുടെ പേരു തെറ്റിച്ചതിലെ നീരസം വേദിയിൽ രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഇതു തിരുത്തുകയും ചെയ്തു. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സംഘടിപ്പിച്ച പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട പരിപാടിയിലായിരുന്നു പുകഴ്ത്തൽ.
എന്നാൽ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശികയും ശന്പള പരിഷ്കരണവും അടക്കമുള്ള വിഷയത്തിൽ ഒരു വാക്കു പോലും പറയാൻ പരിപാടി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകാതിരുന്നത് തടിച്ചുകൂടിയ നൂറുകണക്കിനു ജീവനക്കാരിൽ നിരാശയും പടർത്തി.
സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി പിറന്നാൾ കേക്കു പിണറായി വിജയൻ, കമൽഹാസൻ അടക്കമുള്ള വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ മുറിച്ചു. കമൽഹാസനെ സ്വാഗതം ചെയ്താണ് പിണറായി വിജയൻ പ്രസംഗം തുടങ്ങിയത്. ഞാൻ എന്ന വ്യക്തി എന്റേതായ കഴിവുകളിലൂടെ പ്രവർത്തിച്ചു വന്നതല്ലെന്നും എന്റെ പാർട്ടിയുടെ ഉത്പന്നമാണ് ഞാനെന്നും ഉദ്ഘാടന പ്രസംഗത്തിൽ പിണറായി വിജയൻ പറഞ്ഞു.
നിങ്ങൾ പറഞ്ഞ ചില കാര്യങ്ങളിൽ തിരുത്തു വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അത് എന്റെ അമ്മയുടെ പേരുമായി ബന്ധപ്പെട്ടതാണ്. ആലക്കാട്ട് കല്യാണിയെന്നാണ് അമ്മയുടെ പേരെന്നും പിണറായി വിജയൻ പറഞ്ഞു.
വരുന്ന ജൂണ് മാസം ഫയൽ തീർപ്പാക്കൽ മാസമായി ആചരിക്കുമെന്ന എംപ്ലോയീസ് അസോസിയേഷൻ നിർദേശവും മുഖ്യമന്ത്രി സ്വാഗതം ചെയ്തു. അനീതിക്കെതിരേയുള്ള പോരാട്ടത്തിൽ പിണറായിക്ക് ഒപ്പമാണെന്ന് ഡോക്യുമെന്ററി പ്രകാശനം ചെയ്ത കമൽഹാസൻ പറഞ്ഞു.
പ്രസിഡന്റ് പി. ഹണി അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി, എ.എ. റഹീം എംപി, വി. ജോയി എംഎൽഎ തുടങ്ങിയവർ പ്രസംഗിച്ചു.