തൃശൂർ: സാന്പത്തിക തട്ടിപ്പുകേസിൽ സസ്പെൻഷനിലായ എസിപിയുടെ സർവീസ് ചരിത്രം ചികയാൻ അന്വേഷണസംഘം. ഉന്നതപിടിപാടുള്ള വലിയൊരു നെറ്റ്വർക്കിന്റെ ഭാഗമാണ് സസ്പെൻഷനിലായ തൃശൂർ പേരിൽച്ചേരി കൊപ്പുള്ളി വീട്ടിൽ കെ.എസ്. സുരേഷ്ബാബു എന്നാണ് കൊല്ലം ജില്ലാ ക്രൈംബ്രാഞ്ച് അടക്കമുള്ള അന്വേഷണസംഘങ്ങൾക്കു ലഭിച്ചിട്ടുള്ള വിവരമെന്നറിയുന്നു.
ഇതു സ്ഥിരീകരിക്കുന്നതിനും ഇയാളുടെ പൂർവകാലകഥകൾ അറിയുന്നതിനുമാണ് തൃശൂർ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ സുരേഷ്ബാബു സർവീസിലിരുന്ന സമയത്തെ കാര്യങ്ങൾ അന്വേഷിക്കുന്നത്. പല കേസുകളും സെറ്റിൽ ചെയ്യുന്നതിനു സുരേഷ്ബാബു ഉൾപ്പെടുന്ന ഒരു സംഘം ഇടപാടുകാരായി പ്രവർത്തിച്ചിരുന്നതായി സൂചനകളുണ്ട്.
ജപ്തിനടപടി ഒഴിവാക്കിത്തരാമെന്നുപറഞ്ഞ് ജ്വല്ലറി ഉടമയിൽനിന്നു രണ്ടുകോടിയിലധികം തട്ടിയ കേസിലാണ് ഇപ്പോൾ സസ്പെൻഷൻ. ഇത്തരത്തിൽ വേറെ ഏതെങ്കിലും ഇടപാടുകൾ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷണസംഘം പരിശോധിക്കും.
സുരേഷ്ബാബുവിന്റെ ഭാര്യ തൃശൂർ ചെറുവത്തേരി ശിവാജിനഗറിൽ വി.പി. നുസ്രത്ത് (മാനസ) ഉൾപ്പെട്ടിട്ടുള്ള കേസുകളെക്കുറിച്ചും അന്വേഷിക്കും. ഇപ്പോഴത്തെ കേസിൽ നുസ്രത്തും പ്രതിയാണ്. നുസ്രത്തിനെതിരേ മുൻപും കേസുകളുണ്ട്. ഇവർക്കെതിരേ വിവിധ സ്റ്റേഷനുകളിലായി പതിനഞ്ചോളം കേസുകളുണ്ടായിരുന്നു.
പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന നുസ്രത്തിനെ സുരേഷ്ബാബു വിവാഹംചെയ്തത് സേനയ്ക്കുള്ളിൽ വലിയ ചർച്ചയായിരുന്നു. സാന്പത്തിക തട്ടിപ്പുകളാണ് നുസ്രത്ത് നടത്തിയിരുന്നത്. ഇതിൽ സുരേഷ്ബാബുവും വിവാഹശേഷം പങ്കാളിയാവുകയായിരുന്നുവെന്നാണ് സൂചന.