കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ ഉജ്വലവിജയത്തിനു ശേഷവും പി.വി. അന്‍വറുമായി സഹകരിക്കുകയെന്നത് അടഞ്ഞ അധ്യായമായി കോണ്‍ഗ്രസ് നേതൃത്വം ഒരിക്കല്‍കൂടി വ്യക്തമാക്കുമ്പോഴും വിഷയത്തില്‍ മൃദുനിലപാടുമായി മുസ്ലിംലീഗ്.
തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് ആറുമാസത്തിനുള്ളില്‍ നടക്കാനിരിക്കെ, പി.വി. അന്‍വറിനെ കൂടെ കൂട്ടണമെന്ന ആഗ്രഹമാണ് പല ലീഗ് നേതാക്കള്‍ക്കുമുള്ളത്.
നിലമ്പൂര്‍ ഫലം തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുള്ള ചൂണ്ടുപലകയായതിനാല് പി.വി. അന്‍വറിനെക്കൂടി ഉള്‍പ്പെടുത്തി യുഡിഎഫ് മുന്നണി സംവിധാനം വിപുലപ്പെടുത്തുകയും സമാന ചിന്താഗതിക്കാരെ സഹകരിപ്പിക്കുകയും വേണമെന്ന അഭിപ്രായമാണ് ലീഗ് നേതാക്കള്‍ പരസ്യമായി പ്രകടിപ്പിച്ചിരിക്കുന്നത്.
ഇന്ന് മലപ്പുറത്തു ചേരുന്ന ലീഗ് സംസ്ഥാന ഭാരവാഹികളുടെയും സെക്രട്ടേറിയറ്റ് അംഗങ്ങളുടെയും എംഎല്‍എമാരുടെയും യോഗത്തില്‍ ഗൗരവകരമായ ചര്‍ച്ച നടക്കുമെന്നാണ് സൂചന. പി.വി. അന്‍വര്‍ ഒരു ഫാക്ടറാണെന്നും അദ്ദേഹത്തെ മുന്നണിയില്‍ എടുക്കണമോ എന്ന കാര്യം യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്നുമാണ് ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ പ്രതികരിച്ചതെങ്കില്‍ നിലമ്പൂരില്‍ അന്‍വറിന്റെ സ്വാധീനം നിസാരമായി കാണുന്നില്ലെന്നായിരുന്നു ഡോ. എം.കെ. മുനീര്‍ ഇന്നലെ അഭിപ്രായപ്പെട്ടത്.
തെരഞ്ഞെടുപ്പിനു മുമ്പ് പി.വി. അന്‍വര്‍ ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്‍വറുമായി സഹകരിക്കുമെന്നതില്‍ കുഴപ്പമില്ലെന്നായിരുന്നു ലീഗിന്റെ നിലപാട്. എന്നാല്‍ ഈ വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഉറച്ച നിലപാട് വ്യക്തമാക്കിയതോടെ ലീഗ് പിന്നെ പരസ്യപ്രതികരണത്തിനു തുനിഞ്ഞില്ല. യുഡിഎഫില്‍ അടുപ്പിക്കാതായതോടെ പാണക്കാട് കുടുംബത്തെ അപമാനിച്ചുവെന്നതടക്കമുള്ള ആരോപണങ്ങള്‍ പി.വി. അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരേ ഉയര്‍ത്തിയിരുന്നു. ഇതൊന്നും തെരഞ്ഞെടുപ്പ് ഗോദയില്‍ ഏശിയില്ല.
അന്‍വര്‍ ഇഫക്ട് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഏശിയില്ലെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ. എന്നിട്ടും പി.വി. അന്‍വറിനെ കൂടെകൂട്ടണമെന്ന ലീഗിന്റെ നിലപാടിനു പിന്നില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനും അതിനുപിന്നാലെ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും അന്‍വറിനു മലപ്പുറത്തു കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ്.
പിണറായിസത്തിനെതിരേ ആഞ്ഞടിച്ച് പരാമവധി എല്‍ഡിഎഫ് വിരുദ്ധ വോട്ടുകള്‍ മലപ്പുറത്തുനിന്നു സമാഹരിക്കാന്‍ അന്‍വറിനു കഴിയുമെന്നാണ് പല ലീഗ് നേതാക്കളുടെയും കണക്കുകൂട്ടൽ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും അന്‍വര്‍ അടഞ്ഞ അധ്യായമാണെന്ന് പറയുമ്പോഴാണ് ലീഗ് നേതാക്കളുടെ മറിച്ചുള്ള നിലപാടെന്നത് ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോഴേക്കും തങ്ങളുടെ ആവശ്യം ശക്തമായി ഉന്നയിക്കാനുള്ള നീക്കത്തിലാണ് ലീഗ്. മലബാറില്‍ ലീഗിന്റെ സഹായമില്ലാതെ യുഡിഎഫ് പച്ചതൊടില്ലെന്നത് വ്യക്തമാണെന്നിരിക്കെ പി.വി. അന്‍വറിന്റെ വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം സാവധാനം നിലപാടു മാറ്റാനാണ് സാധ്യത.
യുഡിഎഫില്‍ കയറിപ്പറ്റാന്‍ കഴിയാതെ വന്നതോടെ ആര്യാടന് ഷൗക്കത്ത് ജയിക്കില്ലെന്നും അദ്ദേഹം പാണക്കാട് തങ്ങള്‍ കുടുംബത്തെ അപമാനിച്ചുവെന്നതടക്കമുള്ള ആരോപണങ്ങള്‍ ഉയര്ത്തിയതുകൂടാതെ, മുന്‍കാലങ്ങളില്‍ എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് തുടങ്ങിയവര്‍ക്കെതിരേ പി.വി. അന്‍വര്‍ തൊടുത്തുവിട്ട ഗുരുതരമായ ആരോപണങ്ങളൊന്നും കോണ്‍ഗ്രസ് നേതൃത്വത്തിനു അത്ര പെട്ടന്നു മറക്കാന്‍ പറ്റുന്നതല്ല. നിലമ്പൂരില്‍ അന്‍വര്‍ ഇഫക്ട് യുഡിഎഫിനെ ബാധിക്കാത്ത സാഹചര്യത്തില്‍ തല്ക്കാലം അദ്ദേഹം പുറത്തുനില്ക്കട്ടെയെന്നാണ് നേതാക്കളുടെ നിലപാട്.