ഷില്ലോംഗ്/ലക്നോ: മേഘാലയയിൽ ഹണിമൂൺ യാത്രയ്ക്കിടെ ഇൻഡോർ സ്വദേശിയായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്.
രാജാ രഘുവംശിയെ കൊലപ്പെടുത്തിയതു ഭാര്യയായ സോനം ഏർപ്പെടുത്തിയ ക്വട്ടേഷൻ സംഘമാണെന്നു പോലീസ് അറിയിച്ചു. ഉത്തർപ്രദേശിലെ ഗാസിപുരിലെ നന്ത്ഗഞ്ച് പോലീസ് സ്റ്റേഷനിൽ സോനം കീഴടങ്ങി.
ഞായറാഴ്ച രാത്രിയിൽ നടന്ന റെയ്ഡിൽ സോനത്തിന്റെ കാമുകൻ രാജ് കുഷ്വാഹ (21) ഉൾപ്പെടെ മൂന്നു കൊലയാളികൾ പിടിയിലായിരുന്നു. മധ്യപ്രദേശിലെ സാഗർ ജില്ലയിൽനിന്ന് ഇന്നലെ ഒരാൾകൂടി പിടിയിലായെന്നും റിപ്പോർട്ടുണ്ട്.
മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽസിലെ സൊഹ്റ മേഖലയിൽ മധുവിധു ആഘോഷിക്കുന്നതിനിടെ മേയ് 23നാണ് 29 കാരനായ രാജ രഘുവംശിയെയും ഭാര്യ സോനത്തെയും (23) കാണാതായത്.
ജൂൺ രണ്ടിന് രഘുവംശിയുടെ മൃതദേഹം കണ്ടെത്തിയെങ്കിലും ഭാര്യക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുകയായിരുന്നു. രാജ്യത്തെ നടുക്കിയ സംഭവത്തിന്റെ ചുരുളഴിച്ച സംസ്ഥാന പോലീസിനെ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മ അഭിനന്ദിച്ചു.
സോനത്തിനു വിവാഹേതര ബന്ധമുണ്ടെന്നും ഇതാണു ഭര്‍ത്താവിനെ കൊല്ലാന്‍ വാടക കൊലയാളികളെ നിയോഗിക്കാന്‍ അവരെ പ്രേരിപ്പിച്ചതെന്നും പോലീസ് പറഞ്ഞു. കാമുകന് രാജ് കുഷ്വാഹയുമായി ഗൂഢാലോചന നടത്തിയാണ് അവര്‍ കൊലപാതകം ആസൂത്രണം ചെയ്തതെന്നും പോലീസ് വ്യക്തമാക്കി.
ഗോഹട്ടിയിലെ കാമാഖ്യ ക്ഷേത്രം സന്ദര്‍ശിക്കാനാണ് ദമ്പതികള്‍ ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ യാത്രാപ്ലാനില്‍ പെട്ടെന്ന് മാറ്റം വരുത്തി തൊട്ടടുത്തുള്ള സംസ്ഥാനമായ മേഘാലയയിലേക്ക് പോകുകയായിരുന്നു.
മേയ് 11നായിരുന്നു രാജ രഘുവംശിയുടെയും സോനത്തിന്റെയും വിവാഹം. ഹണിമൂണ്‍ യാത്രയുടെ ഭാഗമായി മേഘാലയയില്‍ എത്തിയ ഇവരെ മേയ് 23ന് ചിറാപുഞ്ചിയിലെ സൊഹ്റ പ്രദേശത്താണ് അവസാനമായി കണ്ടത്.
ദമ്പതികളെ കാണാതായി 11 ദിവസങ്ങള്‍ക്കുശേഷം ജൂണ്‍ രണ്ടിന് സൊഹ്റയിലെ വീസവ്ഡോംഗ് വെള്ളച്ചാട്ടത്തിനടുത്തുള്ള മലയിടുക്കില്നിന്നാണ് രാജ രഘുവംശിയുടെ മൃതദേഹം കണ്ടെത്തിയത്.