തിരുവനന്തപുരം: പി. വി. അന്‍വറുമായി നടത്തിയ കൂടിക്കാഴ്ച്ച വിവാദമായ പശ്ചാത്തലത്തില്‍ പ്രതികരണവുമായി എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തില്‍.
പിണറായിസത്തിനെതിരായ ലക്ഷ്യം മാറരുതെന്നും വൈകാരിക തീരുമാനങ്ങളെടുക്കരുതെന്നും പറയാനാണ് അൻവറിനെ കാണാൻ പോയത്. അന്‍വറുമായി കൂടിക്കാഴ്ച നടത്തിയത് യുഡിഎഫ് നേതാക്കളുടെ അനുമതിയോടെ ആയിരുന്നില്ലെന്നും അത് ഒരു അനുനയ ചര്‍ച്ചയല്ലെന്നും അദ്ദേഹം പറഞ്ഞു.
‘പാര്‍ട്ടി ചുമതല നല്‍കേണ്ട ഗ്രേഡിലോ ഉയരത്തിലോ ഉളള ആളല്ല ഞാന്‍. മുന്നണിയോ പാര്‍ട്ടിയോ അങ്ങനെ ചുമതലപ്പെടുത്തണമെങ്കില്‍ സീനിയറായ എത്രയോ നേതാക്കളുണ്ട്. ഞാന്‍ വളരെ ജൂണി യറായിട്ടുളള എംഎല്‍എയാണ്.
യുവജനസംഘടനാ പ്രവര്ത്തകന് മാത്രമാണ്. അതിന് പാര്‍ട്ടി എന്നെയല്ല ചുമതപ്പെടുത്തുക. പാര്‍ട്ടിയോ മുന്നണിയോ ദൗത്യം ഏല്‍പ്പിച്ചയാളല്ല ഞാന്‍. നിലമ്പൂരില്‍ യുഡിഎഫ് തന്നെ ജയിക്കും. പിണറായിസത്തിനെതിരെ സംസാരിച്ചുതുടങ്ങിയ നിമിഷം മുതല്‍ പി വി അന്‍വറുമായി പരിചയമുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ ട്രാക്ക് മാറരുത്, അതിവൈകാരികമായി തീരുമാനങ്ങളെടുക്കരുത്, അത് നല്ലതല്ല എന്നുമാത്രമാണ് ഞാന്‍ അന്‍വറിനോട് പറഞ്ഞത്’- രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി.