മുംബൈ: ഇന്ത്യൻ ഓഹരി സൂചികകൾ ആഗോള സൂചനകളുടെയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ പണ നയ നടപടികളുടെയും കരുത്തിൽ തുടർച്ചയായ രണ്ടാം സെഷനിലും മുന്നേറ്റം നടത്തി. നിഫ്റ്റി 50 എല്ലാ പ്രതിരോധങ്ങളും തകർത്ത് 25,100 പോയിന്റ് കടന്നു. സെൻസെക്സ് 250 പോയിന്റ് ഉയർന്നു. ഇന്നലെ നിഫ്റ്റി 100.15(0.40%) മുന്നേറി 25,103.20ലും സെൻസെക്സ് 256.22 പോയിന്റ് (0.31%) ഉയർന്ന് 82,445.21ലും വ്യാപാരം പൂർത്തിയാക്കി.
റിയാലിറ്റി സൂചിക ഒഴികെ എല്ലാ മേഖലാ സൂചികകളും നേട്ടത്തിലാണ് വ്യാപാരം നടത്തിയത്. നിഫ്റ്റി ഐടി, ബാങ്കിംഗ് ഓഹരികൾ, മീഡിയ ഓഹരികൾ മുന്നേറ്റത്തിന് നേതൃത്വം നല്കിയപ്പോൾ വിശാല സൂചികകളും കുതിച്ചു. നിഫ്റ്റി സ്മോൾകാപ്, മിഡ്കാപ് സൂചികകൾ യഥാക്രമം 1.57%, 1.13% ഉയർന്നു. ബിഎസ്ഇ മിഡ്കാപ് 1.03 ശതമാനവും സ്മോൾകാപ് 1.19 ശതമാനവും മുന്നേറി.
റിസർവ് ബാങ്ക് റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റും കരുതൽ ധനാനുപാതം (സിആർആർ) 100 ബേസിസ് പോയിന്റും കുറച്ചത് ബുള്ളിഷ് വികാരത്തിന് ആക്കം കൂട്ടി. വ്യാപാരത്തിനിടെ ബാങ്ക് സൂചികകൾ ആദ്യമായി 57,000 കടന്നു. പൊതുമേഖലാ ബാങ്കുകളുടെയും പ്രൈവറ്റ് ബാങ്കുകളുടെയും ഇരട്ട സൂചികകൾ നേട്ടം രേഖപ്പെടുത്തി.
57,000 ലെവലിൽ നിന്ന് സൂചിക അല്പം പിന്നോട്ടു പോയെങ്കിലും ബാങ്ക് നിഫ്റ്റി സൂചിക 0.46 ശതമാനം അഥവാ 250 പോയിന്റ് ഉയർന്ന് 56,839.60 എന്ന നിലയിലാണ് വ്യാപാരം പൂർത്തിയാക്കിയത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, എയു സ്മോൾ ഫിനാൻസ് ബാങ്ക്, ഫെഡറൽ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയാണ് നേട്ടമുണ്ടാക്കിയവയിൽ മുൻപന്തിയിൽ.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്വർണവായ്പകൾക്കായുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കിയത് ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ നേട്ടം വർധിപ്പിച്ചു. 2.5 ലക്ഷം രൂപ വരെയുള്ള സ്വർണവായ്പകൾക്ക് ലോണ് ടു വാല്യു (വായ്പ മൂല്യം) അനുപാതം 85 ശതമാനമായും 2.5 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 80 ശതമാനമായും വർധിപ്പിച്ചതാണ് ആർബിഐയുടെ പുതിയ നിർദേശങ്ങൾ. മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് ഫിനാൻസ്, ഐഐഎഫ്എൽ ഫിനാൻസ് തുടങ്ങിയ സ്വർണ വായ്പ എൻബിഎഫ്സികളുടെ ഓഹരികൾ വ്യാപാരത്തിൽ എട്ട് ശതമാനം വരെ ഉയർന്നതിന് കാരണമായി.