പരവൂർ: കേരളത്തിൽ കോഴി മുട്ട വില സർവകാല റിക്കാർഡിലേക്ക്. ഒരു മുട്ടയ്ക്ക് ചില്ലറ വിൽപ്പന വില 7.50 രൂപയായി ഉയർന്നു. ഏഴ് രൂപ വരെയായിരുന്നു കഴിഞ്ഞയാഴ്ച വരെയുള്ള പരമാവധി വില. ഇങ്ങനെ പോയാൽ സമീപ ദിവസങ്ങളിൽ തന്നെ വില എട്ടിലേക്ക് കുതിക്കും എന്നാണ് വ്യാപാരികൾ പറയുന്നത്. ശബരിമല സീസൺ കൂടിയായതിനാൽ കർണാടകം, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ മുട്ട ഉപയോഗം കാര്യമായി കുറയുമ്പോഴാണ് വില കുത്തനെ ഉയരുന്നത്.
തമിഴ്നാട്ടിൽ നിന്ന് കയറ്റുമതി കൂടിയതാണ് തിരിച്ചടിയായത്. നാമക്കലിൽനിന്നുള്ള കയറ്റുകൂലിയും കടത്തുകൂലിയും ചേർത്ത് മൊത്തവ്യാപാരികൾക്ക് 6.35 രൂപയ്ക്കാണ് മുട്ട കിട്ടുന്നത്. ഇവർ ചെറുകിട വ്യാപാരികൾക്ക് 6.70 രൂപയ്ക്ക് വിൽക്കും. ഇത് സാധാരണ കടകളിലെത്തുമ്പോൾ 7.50 രൂപയാവും. വരും ദിവസങ്ങളിൽ ഇനിയും വില കൂടുമെന്നാണ് പറയുന്നത്.
ശബരിമല സീസൺ തുടങ്ങുമ്പോൾ സാധാരണ വില കുറയുകയാണ് പതിവെങ്കിലും ഇത്തവണ ദിവസവും വിലകൂടുന്ന സ്ഥിതിയാണുള്ളത്. ഡിസംബർ ആവുന്നതോടെ ക്രിസ്മസ് സീസണിലെ കേക്ക് നിർമാണം കൂടി സജീവമാകുന്നതോടെ വില ഇനിയും കൂടുമെന്നാണ് വിലയിരുത്തൽ. ദക്ഷിണേന്ത്യയിലെ പ്രധാന മുട്ടയുത്പാദകകേന്ദ്രമായ നാമക്കലിൽ കോഴിമുട്ടയുടെ മൊത്തവില ഒന്നിന് 6.05 രൂപയായി.
മുട്ടവില നിശ്ചയിക്കുന്ന നാഷണൽ എഗ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണിത്. കോഓർഡിനേഷൻ കമ്മിറ്റിയുടെ വിലവിവരപ്പട്ടികപ്രകാരം നവംബർ ഒന്നിന് നാമക്കലിൽ മുട്ടയുടെ വില 5.40 രൂപയായിരുന്നു. തുടർന്ന്, ഓരോദിവസവും വില കൂടുകയായിരുന്നു. 15-ന് 5.90 രൂപയായി. 17-ന് ആറുരൂപയിലെത്തി. ഇത് ഇപ്പോൾ വീണ്ടും കൂടി 6.05 രൂപയായി. 2021-ൽ ഇതേസമയം മുട്ടയുടെ വില 4.65 രൂപയായിരുന്നു. 2022-ൽ 5.35, 2023-ൽ 5.50, 2024-ൽ 5.65 എന്നിങ്ങനെയായിരുന്നു വില.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ നാമക്കലിൽ മുട്ടയുടെ വില 5.70 രൂപയിൽ കൂടുന്നത് ഇത്തവണയാണ്. ആഭ്യന്തരവിപണി ശക്തമായതും ഉത്പാദനത്തിൽ ചെറിയ കുറവുണ്ടായതുമാണ് വില ഉയരാൻ കാരണമെന്ന് പറയുന്നു. തൊട്ടടുത്ത പ്രധാന ഉത്പാദനകേന്ദ്രങ്ങളായ ഹൈദരാബാദിൽ 6.30 രൂപയും വിജയവാഡയിൽ 6.60 രൂപയുമാണ് വില. ദക്ഷിണേന്ത്യയിൽ ഏറ്റവും കുറഞ്ഞവില നാമക്കലിലാണ്.

