കോട്ടയം: എരുമേലി ശബരി വിമാനത്താവളം നിര്‍മാണത്തിന് വീണ്ടും നിയമക്കുരുക്ക്. സ്ഥലം ഏറ്റെടുക്കുന്നിനു മുന്നോടിയായുള്ള സര്‍വേ നടപടികള്‍ ആരംഭിച്ചപ്പോഴാണ് വീണ്ടും ഹൈക്കോടതിയുടെ ഇടപെടല്‍. വിമാനത്താവളം നിര്‍മാണത്തിന് ബിലീവേഴ്സ് ചര്‍ച്ചിനു കീഴിലുള്ള അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് ജൂലൈ ഒമ്പതിന് അന്തിമവിധി പറയുന്നതു വരെ എസ്റ്റേറ്റിലെ സര്‍വേ നടപടികള്‍ പാടില്ലെന്നാണ് കോടതി ഉത്തരവായിരിക്കുന്നത്.
സര്‍ക്കാരിന് പറയാനുള്ളത് ജൂലൈ ഒമ്പതിനകം രേഖാമൂലം സമര്‍പ്പിക്കാനാണ് നിര്‍ദേശം.എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച സെക്ഷന്‍ 11 വിജ്ഞാപനത്തിനെതിരേയാണ് ബിലീവേഴ്സ് ചര്‍ച്ച് ഹൈക്കോടതിയെ സമീപിച്ചത്. വിമാനത്താവളത്തിന് വേണ്ട ഭൂമിയില്‍ 90 ശതമാനവും ചെറുവള്ളി എസ്റ്റേറ്റില്‍നിന്നാണ്. ശേഷിച്ച 300 ഏക്കര്‍ മാത്രമാണ് പുറത്തുനിന്നു വേണ്ടത്. എസ്റ്റേറ്റിന് പുറത്തുള്ള സ്ഥലങ്ങളുടെ സര്‍വേ നടത്തുന്നതില്‍ തടസമില്ല.
സുപ്രീംകോടതിയിലെ അഭിഭാഷകന് അമിത് സിബലാണ് ബിലീവേഴ്സ് ചര്‍ച്ചിനു വേണ്ടി ഹാജരാകുന്നത്. വിമാനത്താവളത്തിനുവേണ്ടി പാരിസ്ഥിതിക ആഘാത പഠനം നടത്തിയത് ചെറുവള്ളി എസ്റ്റേറ്റിലാണ്. സര്‍ക്കാര്‍ വിമാനത്താവളത്തിനായി കണ്ടെത്തിയത് അഞ്ച് തോട്ടങ്ങളാണ്. മറ്റിടങ്ങളില്‍ പരിസ്ഥിതി ആഘാത പഠനം നടത്താതെ ചെറുവള്ളിയില്‍ മാത്രം നടത്തിയതും കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു.
മുന്‍പ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സമിതി പാരിസ്ഥിതിക ആഘാത പഠനം നടത്തിയതിനെതിരേ ബിലീവേഴ്സ് ചര്‍ച്ച് ഹൈക്കോടതിയെ സമീപിച്ചപ്പോഴും ആ നടപടി അസാധുവായി കോടതി കണ്ടെത്തിയിരുന്നു. സ്വതന്ത്ര നിലപാടുള്ള ടീം ആഘാത പഠനം നടത്തണമെന്ന ചട്ടം സര്‍ക്കാര്‍ പാലിച്ചില്ലെന്നായിരുന്നു നിലപാട്.
ഇതേത്തുടര്‍ന്ന് തൃക്കാക്കര ഭാരത് മാതാ സോഷ്യോളജി ഡിപ്പാര്‍മെന്റ് എരുമേലിയിലെത്തി സാമൂഹികാഘാത പഠനം നടത്തി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിന് സര്‍ക്കാര്‍ സമിതി അംഗീകാരം നല്‍കിയതിനുശേഷമാണ് സ്ഥലം അളക്കാനുള്ള നിര്‍ദേശമുണ്ടായത്.
ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥതാവകാശം സംബന്ധിച്ച് സര്‍ക്കാരിനുവേണ്ടി കോട്ടയം ജില്ലാ കളക്ടര്‍ നല്കിയ ഹര്‍ജിയില്‍ പാലാ കോടതിയില്‍ സര്‍ക്കാരും ബിലീവേഴ്സ് ചര്‍ച്ചും സര്‍ക്കാരും തമ്മില്‍ വാദം നടന്നുവരികയാണ്.