തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള ഗൂഢാലോചനയിൽ ഉന്നതർ അടക്കം 15 പേർക്ക് പങ്കുണ്ടെന്ന് അറസ്റ്റിലായ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ മൊഴി. കേരളത്തിനകത്തും പുറത്തുമായി നടന്ന ഗൂഢാലോചനയിൽ പ്രത്യക്ഷമായും പരോക്ഷമായും പങ്കെടുത്തവരുടെ വിവരങ്ങൾ ഉൾപ്പെടെയാണ് ഉണ്ണിക്കൃഷ് ണൻ പ്രത്യേക അന്വേഷണ സംഘത്തിനു മൊഴി നൽകിയത്.
വൻ റാക്കറ്റുകൾ ഉൾപ്പെട്ട സംഘമാണ് ശബരിമല സ്വർണക്കൊള്ളയ്ക്കു പിന്നിലുള്ളത്. കേരളത്തിലും പിന്നീടു ബംഗളൂരുവിലും ഹൈദരാബാദിലും ഇതുസംബന്ധിച്ച ഗൂഢാലോചനകൾ നടന്നിട്ടുണ്ട്.
കട്ടിളയിലെയും ദ്വാരപാലക ശില്പത്തിലെയും സ്വർണപ്പാളികൾ ഉരുക്കി മാറ്റിയ സംഭവത്തിൽ തനിക്ക് ലാഭമൊന്നും ലഭിച്ചിട്ടില്ല. ഇതിന്റെ വിഹിതത്തിൽ നല്ലൊരു ശതമാനവും ഉന്നതർ ഉൾപ്പെട്ട വൻ റാക്കറ്റുകൾക്കാണു ലഭിച്ചത്.
പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഗൂഢാലോചനയിൽ പങ്കെടുത്തവരെ കണ്ടെത്താനും നിരീക്ഷിക്കാനും ആവശ്യമായ നടപടി പ്രത്യേക അന്വേഷണ സംഘം തുടങ്ങിയിട്ടുണ്ട്.