ഡിജിറ്റൽ ടെക്നോളജി മുതിർന്ന പൗരന്മാർക്കു വെല്ലുവിളിയാകുന്നതായി പഠനം. രാജ്യത്തെ 66 ശതമാനത്തോളം മുതിര്‍ന്ന പൗരന്മാരിൽ ഡിജിറ്റൽ ടെക്നോളജി ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി ഗവേഷണം നടത്തിയ ‘ഹെല്പ് ഏജ് ഇന്ത്യ’പറയുന്നു. 51 ശതമാനത്തിലേറെപ്പേർ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ ഉപാധികൾ ഉപയോഗിക്കുന്പോൾ പിഴവുകൾ സംഭവിക്കുമോ എന്നു ഭയപ്പെടുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
വേള്‍ഡ് എൽഡര്‍ അബ്യൂസ് അവയര്‍നസ് ഡേക്കു മുന്നോടിയായാണ് പ്രായമായവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ സംബന്ധിച്ച പഠന റിപ്പോർട്ട് പുറത്തിറക്കിയത്. പത്തുവീതം മെട്രോ നഗരങ്ങളും നോൺ-മെട്രോ നഗരങ്ങളും കേന്ദ്രീകരിച്ചായിരുന്നു പഠനം. 5,798 ആളുകളിൽ സർവേ നടത്തി. പ്രതികരിച്ചവരില്‍ എഴുപതു ശതമാനം പേരും യുവാക്കളായിരുന്നു. മുപ്പതു ശതമാനം മുതിര്‍ന്ന പൗരന്മാര് മാത്രമാണു സര്‍വേയുടെ ഭാഗമായത്.
ഡിജിറ്റല്‍ കാര്യങ്ങളില്‍ യുവാക്കളുടെ സഹായം തേടുന്നതായി ഭൂരിപക്ഷം മുതിര്‍ന്ന പൗരന്മാരും വെളിപ്പെടുത്തി. തലമുറകൾ തമ്മിലുള്ള ബന്ധങ്ങളും പരസ്പര മനോഭാവവും പഠിക്കാൻ ലക്ഷ്യമിട്ടായിരുന്നു പഠനം. മുതിർന്ന പൗരന്മാരിൽ 41 ശതമാനം മാത്രമാണു സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നത്. അവരിൽതന്നെ 13 ശതമാനം പേരാണ് ഇന്റർനെറ്റ് ഉപയോഗിക്കുന്നത്. ബാങ്കിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്നത് വെറും അഞ്ചു ശതമാനം മാത്രം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രായമായവർ അഭിമുഖീകരിക്കുന്ന ഡിജിറ്റല്‍ അജ്ഞത പരിഹരിക്കാൻ വിദഗ്ധരായ യുവാക്കളെ ഉള്‍പ്പെടുത്തിയുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ ഹെല്പ് ഏജ് ഇന്ത്യ നിര്‍ദ്ദേശം നൽകി.