നിമിഷ പ്രിയ ചെയ്തത് ചെറിയ കുറ്റമല്ല. ഒരു രാജ്യം പൊതുപ്രവർത്തകർ മതമേലധ്യക്ഷർ ഒക്കെ എന്തിനാണ് ഒരു കുറ്റവാളിയെ സ്വതന്ത്രയാക്കാൻ ശ്രമിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. കുറ്റം ചെയ്തില്ലെന്ന് പ്രതി പറയുന്നില്ല. ശരീരം വെട്ടിമുറിച്ച് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചത് എന്തിനാണ്. കൊല്ലപ്പെട്ടയാളിന്റെ കുടുംബത്തിന്റെ മാപ്പാണ് ആഗ്രഹിക്കുന്നത്. എന്തിനാണ് മാപ്പ് എന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
ഇന്നാട്ടിലും വിദേശത്തും കൊലക്കേസിൽ ജയിലിൽ കിടക്കുന്നവരോടും വധശിക്ഷ കാത്തു കിടക്കുന്നവരോടും നിങ്ങൾക്ക് ഇതേ അനുകമ്പയുണ്ടോ? നിമിഷ പ്രിയ ചെയ്തത് ചെറിയ കുറ്റമല്ല. തന്റെ ബിസിനസ് പങ്കാളിക്ക് അമിതമായ അളവിൽ ഉറക്ക മരുന്ന് കൊടുക്കുന്നു. അയാളുടെ മരണം ഉറപ്പുവരുത്തുന്നു.
ശവശരീരം പലതായി വെട്ടിനുറുക്കുന്നു. അതിനൊരു സഹായിയെ കണ്ടെത്തുന്നു. ശേഷം ശരീരഭാഗങ്ങൾ വാട്ടർ ടാങ്കിൽ നിക്ഷേപിക്കുന്നു. അവർക്ക് അവരുടേതായ ന്യായങ്ങൾ കാണും, ഏത് കൊലപാതകത്തിലും എന്നപോലെ. പാസ്പോർട്ട് വീണ്ടെടുക്കാൻ ആയിരുന്നെന്നും, പ്രതിരോധശ്രമം ആയിരുന്നെന്നും, അതല്ലാതെ മറ്റ് മാർഗങ്ങൾ ഇല്ലായിരുന്നെന്നുമൊക്കെ വിചാരണാവേളയിൽ ന്യായങ്ങൾ ഉയർന്നതാണ്.
പക്ഷേ കോടതിയുടെ ചില ചോദ്യങ്ങൾക്ക് മറുപടി ഉണ്ടായിരുന്നില്ല. കൊലപാതകം ആസൂത്രിതം ആയിരുന്നില്ലേ? ഉറക്ക മരുന്ന് അമിതമായി കൊടുത്തത് പ്രതിരോധമാണോ? ശരീരം വെട്ടിമുറിച്ച് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചത് എന്തിനാണ്? ഇവിടെ കുറ്റം ചെയ്തില്ലെന്ന് പ്രതി പറയുന്നില്ല. കൊല്ലപ്പെട്ടയാളിന്റെ കുടുംബത്തിന്റെ മാപ്പാണ് ആഗ്രഹിക്കുന്നത്. എന്തിനാണ് മാപ്പ്?
അവരുടെ ഒരാളെ ക്രൂരമായി കൊന്നതിന്. ശവശരീരത്തെയും അപമാനിച്ചതിന്. ഇപ്പോൾ നടക്കുന്നത് ന്യായമെന്ന ചിന്ത എനിക്കില്ല. അങ്ങനെ ആയിരുന്നെങ്കിൽ എന്തുകൊണ്ട് ഇതേ സമീപനം ഇവിടെ ജയിലിൽ കിടക്കുന്നവരോട് നാം കാട്ടുന്നില്ല? ഒരു രാജ്യം, പൊതുപ്രവർത്തകർ, മതമേലധ്യക്ഷർ ഒക്കെ എന്തിന് ഒരു കുറ്റവാളിയെ സ്വതന്ത്രയാക്കാൻ ശ്രമിക്കണം?
എന്റെ നീതിബോധം ഒരു കൊടും ക്രൂരകൃത്യത്തെ ന്യായീകരിക്കുന്നതല്ല. പ്രതിരോധശ്രമം എന്ന വാദം തെളിയിക്കാൻ കഴിഞ്ഞില്ലെന്നത് (കഴിയില്ലെന്നതും) ഈ കേസിലെ പ്രധാന വിഷയമാണ്. ചെറിയൊരു കാര്യം ഓർമിപ്പിക്കാം.
സ്വന്തം രാജ്യത്തിന്റെ നിയമപ്രകാരവും അന്താരാഷ്ട്ര നിയമപ്രകാരവും ചെയ്തത് തെറ്റല്ല എന്ന് തെളിഞ്ഞിട്ടും, ഇന്ത്യൻ കോടതികളുടെയും അന്താരാഷ്ട്ര കോടതിയുടെയും സംരക്ഷണം ഉണ്ടായിട്ടും, ഇറ്റാലിയൻ നാവികരെ അവരുടെ നാട്ടിലേക്ക് വിട്ടയച്ചതിനെ എതിർത്തവർ തന്നെയല്ലേ നമ്മളിൽ പലരും?