തിരുവനന്തപുരം : സർക്കാർ കണ്ണാശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവ്. ഇടതു കണ്ണിനു നൽകേണ്ട ചികിത്സ വലതു കണ്ണിനു മാറി നൽകി. സംഭവത്തിൽ തിരുവനന്തപുരം കണ്ണാശുപത്രിയിലെ അസിസ്റ്റന്റ് പ്രഫസർ എൻ.എസ്. സുജിത്തിനെ സസ്പെൻഡ് ചെയ്തു.
കണ്ണിലെ നീർക്കെട്ടു കുറയ്ക്കാൻ നൽകുന്ന കുത്തിവയ്പ്പാണു ഡോക്ടർ മാറി നൽകിയത്. ബീമാപ്പള്ളി സ്വദേശിനിയായ അസൂറാബീവിയ്ക്കാണു ചികിത്സ മാറി നൽകിയത്.ഈ മാസം മൂന്നാം തീയതിക്കു മുന്പു കുത്തിവയ്പ്പ് എടുക്കണമെന്നു ഡോക്ടർ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ തലേ ദിവസം തന്നെ അസൂറാബീവി ആശുപത്രിയിലെത്തി.
കുത്തിവയ്പ്പിനായുള്ള മരുന്ന് ആശുപത്രിയിൽ ഇല്ലാത്തതിനാൽ ഡോക്ടർ പറഞ്ഞതനുസരിച്ച് ഇവരുടെ മകൻ പുറത്തു നിന്നും ആറായിരം രൂപ നൽകി ഒരാളിൽ നിന്നു മരുന്നുവാങ്ങി നൽകി. ഇതിനുശേഷമാണ് നീർക്കെട്ടുള്ള ഇടതു കണ്ണിനു കുത്തിവയ്പ്പ് എടുക്കേണ്ടതിനു പകരം ഡോക്ടർ വലതുകണ്ണിനു കുത്തിവയ്പ്പെടുത്തത്.
ഇതു മനസിലാക്കിയ അസൂറാബീവിയുടെ ബന്ധുക്കൾ ആരോഗ്യവകുപ്പിനു പരാതി നൽകി.പരാതിയിൽ കഴന്പുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നാണു ഡോക്ടർക്കെതിരെ നടപടിയെടുത്തത്.