കോല്‍ക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് യുവനേതാവ് നിയമവിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിവാഹാഭ്യർഥന നിരസിച്ചതിനെത്തുടര്‍ന്നാണ് പ്രതികള്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. പ്രധാനപ്രതിയും തൃണമൂല്‍ കോണ്‍ഗ്രസ് സ്റ്റുഡന്റ്സ് വിംഗ് ജനറല്‍ സെക്രട്ടറിയുമായ മോണോജിത് മിശ്രയാണ് വിവാഹാഭ്യര്‍ഥന നടത്തിയതെന്നു പെണ്‍കുട്ടി പോലീസിനു മൊഴി നല്കി.
പ്രതികള്‍ പെണ്‍കുട്ടിയെ സെക്യൂരിറ്റി റൂമില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ശക്തമായി പ്രതിരോധിച്ചിട്ടും കരഞ്ഞു കാലുപിടിച്ചിട്ടും പ്രതികള്‍ പീഡനം തുടര്‍ന്നുവെന്നും പെണ്‍കുട്ടി പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു. പ്രധാനപ്രതി വിവാഹാഭ്യർഥന നടത്തിയപ്പോള്‍ ആണ്‍സുഹൃത്തുള്ള കാര്യം താന്‍ പറഞ്ഞതായും പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍ അവര്‍ അത് കേള്‍ക്കാന്‍ തയാറായില്ല. ആണ്‍സുഹൃത്തിനെ ഉപദ്രവിക്കുമെന്നും തന്റെ മാതാപിതാക്കളെ കള്ളക്കേസില്‍ കുടുക്കുമെന്നും അവര്‍ ഭീഷണിപ്പെടുത്തി.
പീഡനത്തിന് ശേഷം തനിക്ക് ശ്വാസം എടുക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായി. ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് അപേക്ഷിച്ചെങ്കിലും പ്രതികള്‍ അതിന് കൂട്ടാക്കിയില്ല. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. സഹകരിച്ചില്ലെങ്കില്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി. പുറത്തുകടക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതികള്‍ ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് തന്നെ മര്‍ദിച്ചതായും പെണ്‍കുട്ടി പറയുന്നു. ഉപദ്രവിക്കുന്നതിന് മുന്‍പ് പ്രതികള്‍ കോളേജിന്റെ പ്രധാന കവാടം അടച്ചിരുന്നു. സെക്യൂരിറ്റി ജീവനക്കാരന് സഹായിക്കാന്‍ തയാറായില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.കഴിഞ്ഞ ബുധനാഴ്ചയാണ് കോല്‍ക്കത്തയിലെ ലോ കോളജില്‍ നിയമവിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായത്.