ന്യൂയോർക്ക്: റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനായി അലാസ്കയിൽ റഷ്യൻ പ്രസിഡന്റ് പുടിനുമായി നടത്തിയ ചർച്ചയുടെ തുടർച്ചയായി ഡൊണൾഡ് ട്രംപുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുടെ കൂടിക്കാഴ്ച ഇന്നു നടക്കും.
എന്നാൽ സെലൻസ്കി ഒറ്റയ്ക്കാകില്ല, യൂറോപ്യൻ നേതാക്കളും സെലൻസ്കിക്കുള്ള പിന്തുണയായി അമേരിക്കയിലെത്തും. യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാമറും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും ഉൾപ്പെടെ അഞ്ച് രാജ്യനേതാക്കളാകും വൈറ്റ് ഹൗസിലെത്തുകയെന്നാണ് വ്യക്തമാകുന്നത്.
യൂറോപ്പിന്റെ ഈ നീക്കത്തിന്റെ ലക്ഷ്യം സമാധാന കരാറിൽ യുക്രെയ്ന് സുരക്ഷാ ഗ്യാരണ്ടി ഉറപ്പാക്കലാണ്. യുദ്ധം അവസാനിപ്പിക്കാനായി റഷ്യൻ പ്രസിഡന്റ് പുടിൻ മുന്നോട്ടുവച്ച ആവശ്യങ്ങളിലെ ചർച്ചക്കാണ് സെലൻസ്കിയെ ട്രംപ് ക്ഷണിച്ചിരിക്കുന്നത്.
ഡോൺബാസ് പൂർണമായും വിട്ടുകൊടുക്കണമെന്ന് അലാസ്ക കൂടിക്കാഴ്ചയിൽ ട്രംപിനോട് പുടിൻ ആവശ്യപ്പെട്ടതായാണ് സൂചന. വിട്ടുകൊടുക്കില്ലെന്നാണ് സെലൻസ്കിയുടെ നിലപാട്.ഈ സാഹചര്യത്തിലാണ് യുക്രെയ്നൊപ്പമെന്ന് വ്യക്തമാക്കിക്കൊണ്ട് യൂറോപ്യൻ യൂണിയൻ നേതാക്കൾ ഒന്നടങ്കം വൈറ്റ് ഹൗസിലേക്ക് എത്തുന്നത്.