വാഷിംഗ്ടൺ: ഇറാനിലെ ആണവകേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണം പരാജയമായിരുന്നുവെന്ന യുഎസ് ഇന്റലിജൻസിന്റെ പ്രാഥമിക വിലയിരുത്തൽ വൈറ്റ് ഹൗസ് തള്ളി. ഇത് പൂർണമായും തെറ്റാണെന്നു വൈറ്റ് ഹൗസ് വ്യക്തമാക്കി.
ഇറാന്റെ ആണവ പദ്ധതിയെ ഏതാനും മാസം മാത്രം പിന്നോട്ടടിപ്പിക്കുകയേ ചെയ്തിട്ടുള്ളുവെന്നും സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ബാച്ചുകൾ ആക്രമണത്തിന് മുമ്പ് ഇറാൻ വളരെ മാറ്റിയെന്നുമായിരുന്നു യുഎസ് ഇന്റലിജൻസ് ഏജൻസിയുടെ പ്രാഥമിക റിപ്പോർട്ട്.
സിഎൻഎൻ ആണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. ഈ വിലയിരുത്തൽ ചോർത്തിയത് പ്രസിഡന്റ് ട്രംപിനെ താഴ്ത്തിക്കെട്ടാനും ഇറാന്റെ ആണവ പദ്ധതിയെ ഇല്ലാതാക്കാനുള്ള ദൗത്യത്തിൽ ഏർപ്പെട്ട ധീരരായ യുദ്ധവിമാന പൈലറ്റുമാരെ അപകീർത്തിപ്പെടുത്താനുമുള്ള ശ്രമത്തിന്റെ ഭാഗമാണെന്നു വൈറ്റ്ഹൗസ് കുറ്റപ്പെടുത്തി.
ഇറാന്റെ ആണവകേന്ദ്രങ്ങൾ പൂർണമായി തകർത്തെന്നും ഇറാന് ഇനി ആണവായുധങ്ങൾ നിർമിക്കാൻ സാധിക്കില്ലെന്നുമായിരുന്നു ആക്രമണശേഷം പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നത്.