അട്ടപ്പാടിയിലെ കാട്ടാനശല്യം; പരിഹാരം കാണാനാകാതെ അധികൃതര്‍

tcr-aanaഅഗളി: അട്ടപ്പാടി മൂച്ചിക്കടവ് കുത്തനടി മേഖലയില്‍ കാട്ടാനശല്യം രൂക്ഷമായി. പകലും രാത്രിയും കൃഷിയിടങ്ങളില്‍ സൈ്വര്യവിഹാരം നടത്തുകയാണ് കാട്ടാന. പ്രധാനമായും ഒറ്റയാനാണ് ഇവിടെ ജനങ്ങള്‍ക്ക് ദുരിതം വിതയ്ക്കുന്നത്. വാഴ, തെങ്ങ്, കവുങ്ങ്, കുരുമുളക്, റബര്‍ എന്നിങ്ങനെ ആന കടന്നുപോകുന്ന പ്രദേശത്തെ കാര്‍ഷിക വിളകളെല്ലാം ഒറ്റയാന്റെ കാല്‍ക്കീഴില്‍ ഞെരിഞ്ഞമരുന്നു. നാട്ടുകാരും ദ്രുതകര്‍മ്മസേനയും സ്ഥലത്തെത്തുമ്പോള്‍ കാട്ടിലേയ്ക്ക് കയറുന്ന ഒറ്റയാന്‍ ഇവര്‍ പോയിക്കഴിയുമ്പോള്‍ തിരിച്ചെത്തും.

കുച്ചിമേട്, കുറവന്‍പാടി തുടങ്ങിയ പ്രദേശങ്ങളിലും നാശനഷ്ടമുണ്ടാക്കി സൈ്വര്യവിഹാരം നടത്തുകയാണ് ഒറ്റയാന്‍. കഴിഞ്ഞമാസം മുന്നൂറില്‍വെച്ച് ഒറ്റയാന്‍ കര്‍ഷകനെ കുത്തിക്കൊന്നിരുന്നു. കൂടാതെ വാഹനങ്ങള്‍ക്കും, വീടുകള്‍ക്കും നാശനഷ്ടം വരുത്തിയിരുന്നു. ആനയുടെ മുന്നില്‍പെട്ട് ഓടി പരിക്കുപറ്റിയവരും നിരവധിയാണ്.

ഓടിക്കാനെത്തുന്നവരുടെ നേര്‍ക്ക് പാഞ്ഞടുക്കുന്ന ഒറ്റയാനില്‍ നിന്ന് പലരും ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെടുന്നത്. കഴിഞ്ഞദിവസം ദ്രുതകര്‍മസേനയുടേയും നാട്ടുകാരുടേയും നേരെ കാട്ടാന പാഞ്ഞുവന്നിരുന്നു. എല്ലാവരും ചിതറിയോടി രക്ഷപ്പെടുകയായിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും വിളകള്‍ക്കും ഭീഷണി സൃഷ്ടിച്ച് കാട്ടാന വിഹാരം നടത്തുമ്പോഴും ഫലപ്രദമായ നടപടികളെടുക്കാനാകാതെ അധികൃതര്‍ ഇരുട്ടില്‍ തപ്പുകയാണ്.

Related posts