മീനില്‍ ഫോര്‍മാലിന്‍ ഇല്ലെന്ന കണ്ടെത്തല്‍ ! പരിശീലനമില്ലാതെ സ്ട്രിപ്പ് ഉപയോഗിച്ചതിനെതിരേ മേയര്‍ രംഗത്ത്; വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ ഹോട്ടല്‍ പൂട്ടിച്ചെന്ന് ഹോട്ടല്‍ ഉടമ…

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചെടുത്ത രണ്ടു ടണ്ണോളം മീനില്‍ ഫോര്‍മാലിന്‍ ഇല്ലെന്ന് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ കണ്ടെത്തലിനെതിരേ മേയര്‍ കെ.ശ്രീകുമാര്‍ രംഗത്ത്. ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരും വിഷ മല്‍സ്യം കടത്തുന്ന ലോബിയും തമ്മിലുള്ള അവിശുദ്ധബന്ധമാണ് റിപ്പോര്‍ട്ടിന് പിന്നിലെന്ന് മേയര്‍ ആരോപിച്ചു. ശരിയായ പരിശീലനം ലഭിക്കാതെ, സ്ട്രിപ്പ് ഉപയോഗിച്ചതാണ് കോര്‍പ്പറേഷന് തെറ്റായ ഫലം ലഭിക്കാനുള്ള കാരണമെന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍.

വ്യാഴാഴ്ചയാണ് കോര്‍പ്പറേഷന്റെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന മീന്‍ പരിശോധിച്ചത്. മാരക വിഷമായ ഫോര്‍മാലിന്‍ കലര്‍ന്നിട്ടുണ്ടെന്നും സ്ഥിരീകരിച്ചതോടെ വാഹനവും പിടിച്ചെടുത്തു. തുടര്‍ന്ന് കോര്‍പ്പറേഷന്‍ തന്നെയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സ്‌ക്വാഡിനേയും വിവരം അറിയിച്ചത്. ഇവരെത്തി സാമ്പിള്‍ എടുത്തു നടത്തിയ പരിശോധനയില്‍ കഥമാറി. ഫോര്‍മാലിന്റെ സാന്നിധ്യം ഇല്ലെന്നായിരുന്നു കണ്ടെത്തല്‍.

ഇതിനിടെ അഞ്ചു ലക്ഷത്തോളം വില വരുന്ന രണ്ടര ടണ്‍ മത്സ്യം കോര്‍പറേഷന്‍ നശിപ്പിക്കുകയും ചെയ്തു. ശരിയായ പരിശീലനം ലഭിക്കാതെ സ്ട്രിപ്പ് ഉപയോഗിച്ചതാണ് തെറ്റായ ഫലം ലഭിക്കാനുള്ള കാരണമെന്ന കണ്ടെത്തലില്‍ ഉറച്ചുനില്‍കുകയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍. എന്നാല്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ റിപ്പോര്‍ട്ട് തെറ്റിദ്ധാരണാജനകമാണെന്നും മാനദണ്ഡങ്ങളൊന്നും പാലിക്കാതെ സാപിളുകള്‍ ശേഖരിച്ചതിനാലാണ് റിപ്പോര്‍ട്ടില്‍ പിഴവ് വന്നതെന്നുമാണ് മേയറുടെ വാദം.

അതേസമയം വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം വിളമ്പിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ വിഭാഗം ഹോട്ടല്‍ പൂട്ടിച്ചത് വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണെന്ന ആരോപണവുമായി പൊട്ടക്കുഴിയിലെ ഹോട്ടല്‍ ഉടമയും രംഗത്തെത്തി. കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗത്തിന്റെ വിശ്വാസ്യത ഇതോടെ ചോദ്യം ചെയ്യപ്പെടുകയാണ്.

Related posts