അന്വേഷണം വഴിത്തിരിവില്‍! ഗര്‍ഭിണിയുടെ മൃതദേഹം ചാക്കില്‍ കണ്ടെത്തിയ സംഭവത്തില്‍ ഈരാറ്റുപേട്ട സ്വദേശി കസ്റ്റഡിയില്‍; ഗര്‍ഭസ്ഥശിശുവിനെ കൊന്നതിനും കേസ്

Athirampuzhaകോട്ടയം: അതിരമ്പുഴയ്ക്കു സമീപം റബര്‍ ത്തോട്ടത്തില്‍ പൂര്‍ണഗര്‍ഭിണിയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കേസ് പുതിയ വഴിത്തിരിവിലേക്ക്.   മൃതദേഹം പൊതിഞ്ഞ തുണി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഒരാളെ കസ്റ്റഡയിലെടുത്തു. ഈരാറ്റുപേട്ട സ്വദേശിയെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഗള്‍ഫില്‍ നിന്നു ഡല്‍ഹി വഴി- മംഗലാപുരത്തെത്തിച്ച തുണിയാണെന്നാണ് കണ്ടെത്തിയത്.

ഈ തുണി ഉപയോഗിച്ചാണ് മൃതദേഹം പൊതിഞ്ഞിരുന്നത് എന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. ഗള്‍ഫില്‍ നിന്നു കൊണ്ടുവന്ന തുണിയാണെന്നാണ് പോലീസിന്റെ നിഗമനം. അതിനിടയില്‍ കോട്ടയം തെള്ളകത്തു നിന്നു കാണാതായ സ്ത്രീയെ തെരഞ്ഞു പത്തനംതിട്ട, ആറന്മുള, കോഴഞ്ചേരി എന്നീ സ്ഥലങ്ങളിലേക്കു രാവിലെ തന്നെ പോലീസിന്റെ അന്വേഷണ സംഘം പുറപ്പെട്ടു.

ഗര്‍ഭസ്ഥശിശുവിനെ കൊന്നതിനും കേസ്

കോട്ടയം: അതിരമ്പുഴയില്‍ യുവതിയെ കൊന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗര്‍ഭസ്ഥ ശിശുവിനെ കൊന്നതിനും കേസുണ്ടാവും. യുവതിയെ കൊന്നതിനു പുറമെയാണ് ഗര്‍ഭസ്ഥ ശിശുവിനെ കൊന്നതിന് പ്രത്യേക  വകുപ്പു കൂടി ചേര്‍ക്കുന്നത്.  10 വര്‍ഷം തടവ് കിട്ടാവുന്ന കേസാണിത്. യുവതി കൊല്ലപ്പെട്ട് മിനിട്ടുകള്‍ക്കകം ശ്വാസം കിട്ടാതെ ഗര്‍ഭസ്ഥ ശിശുവും മരിച്ചു. ശിശുവിന്റെ മൃതദേഹവും  പോസ്റ്റ്‌മോര്‍ട്ടം പരിശോധനക്ക് വിധേയമാക്കി. ശിശുവിന്റേത് ശ്വാസം മുട്ടിയുള്ള മരണമാണെന്ന് സ്ഥിരീകരിച്ചു.

യുവതിയെ കൊലപ്പെടുത്തിയ സമയത്ത് വയറിന് ചവിട്ടോ മറ്റോ  ഏല്‍ക്കാന്‍ സാധ്യതയുണ്ടായിരുന്നുവെങ്കിലും അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല എന്നാണ് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. യുവതിയുടെ മൃതദേഹത്തോടൊപ്പം ശിശുവിന്റെ മൃതദേഹവും മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്നു. കുട്ടിയുടെ പിതൃത്വം തെളിയിക്കുന്നതിന്  ഡിഎന്‍എ പരിശോധന നടത്തുന്നതിനാവശ്യമായ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

ആശാവര്‍ക്കര്‍മാരില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചു

കോട്ടയം: ഗര്‍ഭിണിയെ കൊലപ്പെടുത്തി ചാക്കില്‍ കെട്ടി റബര്‍ തോട്ടത്തില്‍ തള്ളിയ സംഭവത്തില്‍ ജില്ലയിലെ എല്ലാ ഹെല്‍ത്ത സെന്ററുകളിലെയും ആശാവര്‍ക്കര്‍മാരില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചു. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംശയാസ്പദമായ കാര്യങ്ങളൊന്നും  കണ്ടെത്തിയില്ലെന്നാണ് പ്രഥമിക സൂചന. ഗര്‍ഭിണികളുടെ പൂര്‍ണമായ വിവരങ്ങള്‍, ഏതെങ്കിലും ഗര്‍ഭിണികളെ കാണാതായിട്ടുണ്ടോ, വാടകവീട്ടില്‍ താമസിക്കുന്ന ഗര്‍ഭിണികളുടെ വിവരങ്ങള്‍, അവരുടെ ശരിയായ മേല്‍വിലാസം തുടങ്ങിയ കാര്യങ്ങളാണ് പോലീസ് ആശാവര്‍ക്കര്‍ മാരുടെ പക്കല്‍ നിന്നും ശേഖരിച്ചത്. ആറുമാസമായ ഗര്‍ഭിണികളുടെ വിവിരങ്ങളും ആശാവര്‍ക്കര്‍മാരുടെ പക്കല്‍ നിന്നു  പോലീസ് ശേഖരിച്ചു.

Related posts