അയല്‍വാസിയെ വെട്ടിക്കൊന്ന കേസ്: യുവാവിന് ജീവപര്യന്തം

PKD-COURTഒറ്റപ്പാലം: അയല്‍വാസിയെ വെട്ടിക്കൊന്ന കേസില്‍ യുവാവിന് ജീവപര്യന്തം. അതിര്‍ത്തിതര്‍ക്കത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അഗളി താവളം കരിവടമൂര്‍ ശീവനെ (36)യാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. പിഴയായി 50,000 രൂപയും അടയ്ക്കണം.പിഴതുക മുരുകന്റെ ഭാര്യയ്ക്ക് നല്കണം.

2015 മാര്‍ച്ച് ഒന്നിന് രാത്രി എട്ടരയ്ക്കാണ് കേസിന് ആസ്പദമായ സംഭവം. ഭാര്യ സൂര്യ, ഭാര്യാമാതാവ് രാജി, സുഹൃത്ത് ശെല്‍വന്‍ എന്നിവര്‍ക്കൊപ്പം താവളം ക്ഷേത്രത്തിലെ ഉത്സവത്തിനു പോകുന്നതിനായി മുരുകന്‍ ചന്തക്കട പരപ്പന്‍തറ റോഡില്‍ ജീപ്പിലിരിക്കുകയായിരുന്നു. ഈ സമയം അല്പം അകലെയായി മാറിനിന്നിരുന്ന ശിവന്‍ മുരുകനെ അസഭ്യം വിളിച്ചുവെന്ന് പ്രോസിക്യൂഷന്‍ കേസില്‍ പറഞ്ഞിരുന്നു. ഇതു ചോദ്യം ചെയ്ത മുരുകനെ ശിവന്‍ കൈയില്‍ കരുതിയ മടവാളെടുത്ത് കഴുത്തില്‍ വെട്ടുകയായിരുന്നു എന്നതാണ് പ്രോസിക്യൂഷന്‍ കേസ്തുടര്‍ന്നു കോട്ടത്തറ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

നേരത്തെ സൂര്യയുടെ വീട്ടുകാരും ശിവനും തമ്മില്‍ സ്ഥലത്തിന്റെ അതിര്‍ത്തി സംബന്ധിച്ച് വിഷയത്തില്‍ തര്‍ക്കമുണ്ടായിരുന്നു. ഇവരുടെ വീടിന്റെ പടിഞ്ഞാറു ഭാഗത്തുള്ള ശിവന്റെ വാഴത്തോട്ടം സംബന്ധിച്ചാണ് അതിര്‍ത്തിതര്‍ക്കമുണ്ടായത്. തുടര്‍ന്ന് രാജി കഴിഞ്ഞവര്‍ഷം ജനുവരി 15ന് അഗളി പോലീസില്‍ പരാതി നല്കുകയും തര്‍ക്കം പരിഹരിക്കുകയും ചെയ്തിരുന്നു. ആകെ 85 സാക്ഷികളുള്ള കേസില്‍ ഇരുപതുപേരെയാണ് വിസ്തരിച്ചത്.

Related posts