അര കിലോ തക്കാളി വാങ്ങാന്‍ ഒരു കിലോ കറന്‍സി!

thakkaliവെനസ്വേലയില്‍ വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ പോക്കറ്റ് നിറയെ പണവുമായി പോയാല്‍  കിട്ടുക ചെറിയ കുപ്പി മൂക്കിപ്പൊടി മാത്രമായിരിക്കും. അവശ്യസാധനങ്ങള്‍ വാങ്ങണമെങ്കില്‍ അവിടെ വലിയ ചാക്കില്‍ നോട്ടുകള്‍ നല്കണം. എപ്പോഴും ഒരു ചാക്ക് നിറയെ നോട്ടുകെട്ടുകള്‍ കൊണ്ടുനടക്കേണ്ടിവരും. രാജ്യത്ത് വിലക്കയറ്റം രൂക്ഷമായതോടെ കറന്‍സിയായ ബൊളിവറിന്റെ മൂല്യം താഴേക്കു പോയി. വിനിമയത്തിന് അധിക കറന്‍സി നല്‌കേണ്ടിവന്നത് കച്ചവടസ്ഥാപനങ്ങളിലും മറ്റും എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്ത സ്ഥിതിയുമാക്കി. ഇതോടെയാണ് കറന്‍സിയുടെ തൂക്കം നോക്കി തിട്ടപ്പെടുത്താന്‍ തുടങ്ങിയത്.

അതീവ വിലക്കയറ്റത്തിന്റെ രൂക്ഷവശങ്ങളാണ് വെനസ്വേല അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ജര്‍മനിയിലും രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും സമാന വിലക്കയറ്റമുണ്ടായിരുന്നു. പിന്നീട് 1990കളില്‍ യുഗോസ്ലാവിയയിലും വന്‍ വിലക്കയറ്റമുണ്ടായി. എന്തിന്, ഒരു പതിറ്റാണ്ടിനിടെ സിംബാബ്‌വേയും വിലക്കയറ്റത്തിന്റെ കയ്പ് അനുഭവിച്ചിരുന്നു.

വിലക്കയറ്റത്തിന്റെ തീവ്രത ഇതുവരെ വെനസ്വേലന്‍ ജനത അറിഞ്ഞിട്ടില്ല. സര്‍ക്കാര്‍ ഇക്കാര്യം വെളിപ്പെടുത്താന്‍ തയാറാകാത്തതാണു കാരണം.  കടകളിലും മറ്റും പണം സൂക്ഷിക്കാന്‍ വലിയെ പെട്ടികളാണ് ഇപ്പോള്‍ കരുതുന്നത്. വിലക്കയറ്റം 200 ശതമാനം മുതല്‍ 1500 ശതമാനം വരെ കൂടുകയും ചെയ്തു. പ്രശ്‌നം രൂക്ഷമായതോടെ 500,1000, 5000, 10000, 20000 എന്നീ തുകകളുടെ ബൊളിവര്‍ നോട്ട് ഇറക്കുന്നതിന് നോട്ടുകമ്പനികളില്‍നിന്ന് സര്‍ക്കാര്‍ ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ വലിയ തുകയുടെ കറന്‍സി ഇറക്കാന്‍ സര്‍ക്കാരിന് താത്പര്യമില്ല. 100 ബൊളിവര്‍ നോട്ടാണ് ഇപ്പോള്‍ വെനസ്വേലയുടെ ഏറ്റവും വലിയ തുക.

എടിഎം കൗണ്ടറുകളുടെ പ്രവര്‍ത്തനവും ഇതേ രീതിയിലാണ്. നേരത്തെ, ദിവസങ്ങള്‍ കൂടുമ്പോള്‍ പണം നിറച്ചിരുന്ന എടിഎം മെഷീനുകളില്‍ ഇപ്പോള്‍ മണിക്കൂറുകള്‍ ഇടവിട്ട് പണം നിറയ്‌ക്കേണ്ട ഗതികേടിലാണ് ബാങ്കുകള്‍. ജോലിക്കാര്‍ അവരുടെ ശമ്പളം ഇപ്പോള്‍ വലിയ ചാക്കിലാക്കിയാണ് കൊണ്ടുപോകുന്നത്. ഇത് വലിയ ഭീതിക്കും വഴിയൊരുക്കിയിട്ടുണ്ട്. എപ്പോള്‍ വേണമെങ്കിലും പിടിച്ചുപറിക്കാര്‍ വന്നേക്കാം. അവരെ പേടിച്ച് തുക ബാങ്കില്‍ നിക്ഷേപിക്കാമെന്നു കരുതിയാല്‍ രാജ്യത്തെ 40 ശതമാനം ജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ടുമില്ല. വിലക്കയറ്റത്തിനെതിരേ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉചിതമായ നടപടികളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വെനസ്വേലന്‍ ജനത.

Related posts