അറിഞ്ഞില്ല ആരും പറഞ്ഞില്ല ! മകന്‍ പോലീസാണെന്ന് അറിയാതെ പിതാവിനെ ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയ സിഐയ്ക്ക് കിട്ടിയത് എട്ടിന്റെ പണി; നെടുങ്കണ്ടത്ത് നടന്ന സംഭവങ്ങള്‍ ഇങ്ങനെ…

മകന്‍ പോലീസിലാണെന്ന കാര്യം അറിയാതെ നെടുങ്കണ്ടം സ്വദേശിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ സിഐ വെട്ടിലായി. നെടുങ്കണ്ടം സ്വദേശിയുടെ പിതാവിന്റെ ആത്മഹത്യ കൊലപാതകമായി ചിത്രീകരിക്കുമെന്നും അതില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയാണ് സിഐ കൈക്കൂലി വാങ്ങിയത്. തൂക്കുപാലം പ്രകാശ്ഗ്രാം ഇളപ്പുങ്കല്‍ മീരാന്‍ റാവുത്തറുടെ ആത്മഹത്യയാണ് കൊലപാതകമായി ചിത്രീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് മകനില്‍ നിന്നും നെടുങ്കണ്ടം സിഐയും എഎസ്ഐയും ചേര്‍ന്ന് ഒരുലക്ഷം രൂപ തട്ടിയത്.

സംഭവം കൈക്കൂലി നല്‍കിയ ആളുടെ മകനും ഹൈറേഞ്ച് മേഖലയിലെ സ്റ്റേഷനിലെ ഉദ്യോഗസ്ഥനുമായ പൊലീസുകാരന്‍ അറിഞ്ഞതോടെയാണ് നെടുങ്കണ്ടം സിഐയും എഎസ്ഐയും കുടുങ്ങിയത്. കൈക്കൂലി നല്‍കിയ ആളുടെ മകന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ സിഐ ബി. അയൂബ്ഖാന്‍, എഎസ്ഐ സാബു.എം.മാത്യു എന്നിവരെ സ്ഥലം മാറ്റി.

പോലീസ് സ്റ്റേഷനില്‍ വെച്ച് സിഐ കൈക്കൂലി വാങ്ങുകയും അതിന്റെ ഒരു പങ്ക് എഎസ്ഐയ്ക്ക് നല്‍കിയെന്നും പരാതിയില്‍ പറയുന്നു. പരാതി മകന്‍ ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാലിനാണ് കൈമാറിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ക്രൈം റെക്കോഡ്സ് ഡിവൈഎസ്പി പി.സുകുമാരന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി. ഈ അന്വേഷണത്തില്‍ കൈക്കൂലി വാങ്ങിയതായി തെളിവു കിട്ടിയതോടെയാണ് സിഐയെയും എഎസ്ഐയെയും സ്ഥലം മാറ്റാന്‍ തീരുമാനിച്ചത്. ഇരുവരെയും സസ്പെന്‍ഡ് ചെയ്യണമെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി കൊച്ചി റേഞ്ച് ഐജിയോടു ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഈ മാസം ആറിനാണ് മീരാന്‍ റാവുത്തറുടെ മൃതദേഹം വീടിനുള്ളിലെ ശുചിമുറിയില്‍ കാണപ്പെട്ടത്. കഴുത്തറുത്ത് മരിച്ച നിലയിലായിരുന്നു മൃതദേഹം. കൊലപാതകമാണെന്ന ധാരണയില്‍ പൊലീസ് അന്വേഷണം നടത്തിയ സംഭവത്തിന്റെ ഫൊറന്‍സിക് പരിശോധനാഫലമാണ് സംഭവം ആത്മഹത്യയാണെന്ന് തെളിയുന്നതിന് കാരണമായത്. പിതാവിന്റെ പെരുമാറ്റത്തില്‍ അസ്വഭാവികത ശ്രദ്ധയില്‍പ്പെട്ട മകന്‍ കാരണം തിരക്കിയപ്പോഴാണ് കൊലപാതകക്കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് സിഐ പണം വാങ്ങിയ കാര്യം അറിയുന്നത്. തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു.

Related posts