അസ്‌ലം വധം: പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

Crimeനാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിയപറമ്പത്ത് അസ്‌ലമിനെ വധിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ പോലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും വിട്ട് കിട്ടുന്നതിനുമായി നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ കാവിലുമ്പാറ കുണ്ട്‌തോട് സ്വദേശി കെ.പി. രാജീവന്‍,വെളളൂര്‍ കോടഞ്ചേരി സ്വദേശി ഷാജി എന്നിവരെയാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്. അസ്‌ലമിനെ വധിക്കാന്‍ ഉപയോഗിച്ച ഇന്നോവ കാറിന്റെ ഡ്രൈവര്‍ രാജീവനായിരുന്നു.

പ്രതികള്‍ക്ക് വിവരങ്ങള്‍ കൈമാറിയത് ഷാജിയുടെ നേതൃത്വത്തിലുമായിരുന്നു. രാജീവന്‍ നേരത്തെ ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാളെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജയിലില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിനിടയില്‍ അസ്‌ലം വധക്കേസില്‍ അറസ്റ്റിലായ പ്രതികള്‍ കോഴിക്കാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. കൊലപാതക കേസില്‍ എട്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ ജയിലില്‍ കഴിയുന്ന പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.

Related posts