പത്തനാപുരം: ആദിവാസിമേഖലകളിലെ കുട്ടികള്‍ ജനനസര്‍ട്ടിഫിക്കറ്റിനായി നെട്ടോട്ടമോടുന്നു. ഗിരിവര്‍ഗമേഖലയിലെ മിക്ക കുട്ടികളും ജനിക്കുന്നത് ഊരുകളില്‍തന്നെയാണ്. മുള്ളുമല, അച്ചന്‍കോവില്‍, ആദിവാസി ഊരുകളിലെ കുട്ടികള്‍ ഉള്‍വനത്തിലും ഊരുകളിലും ജനിക്കേണ്ടി വന്നതോടെ ജനനസര്‍ട്ടിഫിക്കറ്റിനായി അലയേണ്ടിവരുന്ന അവസ്ഥയാണ്. ആശുപത്രിയില്‍ പ്രസവിച്ച കുട്ടികള്‍ക്ക് ഉടന്‍ സര്‍ട്ടിക്കറ്റ് എന്നിരിക്കെയാണ് ഊരുകളില്‍ ജനിക്കുന്ന കുട്ടികളുടെ സര്‍ട്ടിഫിക്കറ്റ് ഊരാക്കുടുക്കില്‍ അകപ്പെടുന്നത്.ഇവരുടെ സര്‍ട്ടിഫിക്കറ്റിനായി പഞ്ചായത്ത് മുതല്‍ അര്‍ ഡി ഓഫീസുവരെ പലതവണ കയറി ഇറങ്ങേണ്ട സ്ഥിതിയാണുള്ളത്.
ആംഗന്‍വാടി മുഖേനയോ ഹെല്‍ത്ത് സെന്റര്‍ മുഖേനയോ ജനനം രജിസ്റ്റര്‍ ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുമില്ല.നിലവില്‍ ഇത്തരക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ പഞ്ചായത്തില്‍ അഞ്ചുരൂപ സ്റ്റാമ്പ് പതിപ്പിച്ച മാപ്പപേക്ഷയും രണ്ട് ഡോക്ടര്‍മാരുടെസത്യവാങ്മൂലവും ഹാജരാക്കണം.ശേഷം ലഭിക്കുന്ന സെക്രട്ടറിയുടെ സര്‍ട്ടിഫിക്കറ്റും ചേര്‍ത്ത് കൊല്ലം ആര്‍ഡിഒ യ്ക്ക് സമര്‍പ്പിക്കണം.തുടര്‍ന്ന് ഈ റിപ്പോര്‍ട്ട് അന്വേഷണത്തിനായി വില്ലേജ് ഓഫീസര്‍ക്ക് കൈമാറും.
വില്ലേജ് ഓഫീസര്‍ ജനിച്ചകുട്ടിയുടെകോളനിയിലുംആംഗന്‍വാടിയിലുമെത്തി അന്വേഷണം നടത്തി രണ്ട് സ്ഥലവാസികളായ സാക്ഷികളുടെ സത്യവാങ്മൂലം ഒപ്പിട്ട് തിരിച്ചറിയല്‍ രേഖകളുടെ കോപ്പിയും വാങ്ങി കൊല്ലം ആര്‍ഡിഒക്ക് വീണ്ടും അയച്ചു കൊടുക്കണം .ശേഷം ആര്‍ഡി ഒ സര്‍ട്ടിഫിക്കറ്റ് തയാറാക്കി പഞ്ചായത്ത് ഓഫീസിലേക്ക് അയച്ചു കൊടുക്കും.പിന്നീട് കുട്ടിയുടെ വയസിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തില്‍ ഫൈന്‍ അടച്ച് സര്‍ട്ടിഫിക്കറ്റിനായി കാത്തിരിക്കണം.ചിലപ്പോള്‍ മാസങ്ങള്‍ തന്നെ വേണ്ടി വരും.അന്വേഷണത്തില്‍ പിഴവുവന്നാല്‍ മാസങ്ങള്‍ വര്‍ഷങ്ങളാവും. ആദിവാസി ക്ഷേമം ലക്ഷ്യം വയ്ക്കുന്നവര്‍ പാവങ്ങളുടെ ഈദുരിതംകണ്ടില്ലെന്ന് നടിക്കുന്നതിലൂടെ സ്കൂള്‍ പ്രവേശനം പോലും ബുദ്ധിമുട്ടിലായിരിക്കുകയാണ്.