ആന ഇടഞ്ഞു! വരമ്പത്തു കൂലിയില്ലെങ്കില്‍, വഴിയില്‍ വണ്ടിയുമില്ല; ശമ്പളം വൈകി; കെഎസ്ആര്‍ടിസിയില്‍ മിന്നല്‍ പണിമുടക്ക്

KSRTCതിരുവനന്തപുരം/കൊല്ലം:  ശമ്പളം വൈകുന്നതിനെത്തുടര്‍ന്ന് കെഎസ്ആര്‍ടിസിയില്‍ മിന്നല്‍ പണിമുടക്ക്. കോട്ടയം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഭരണകക്ഷി യൂണിയനുള്‍പ്പെടെയുള്ള എല്ലാ യൂണിയനുകളും സമരം നടത്തിയത്. ഇതേ തുടര്‍ന്ന് മിക്ക സര്‍വീസുകളും നിലച്ചു.

അതേസമയം ദീര്‍ഘദൂര സര്‍വീസുകളെ സമരക്കാര്‍ തടയുന്നില്ല. കോട്ടയം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ഡിപ്പോകളില്‍ നിന്നുള്ള സര്‍വീസുകളാണ് നിലച്ചത്. മുന്നറിയിപ്പില്ലാതെ നടന്ന സമരം യാത്രക്കാരെ ബാധിച്ചു. തൃശൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലും സര്‍വീസുകള്‍ മുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. കോട്ടയത്ത് ജീവനക്കാരില്‍ നല്ലൊരു ശതമാനം കൂട്ട അവധിയെടുത്തു.

കൊല്ലത്ത് എല്ലാ ഡിപ്പോകളിലും കെഎസ്ആര്‍ടിസി ജീവനക്കാര്‍ രാവിലെമുതല്‍ പണിമുടക്കിലാണ്. ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി യൂണിയനുകള്‍ സംയുക്തമായിട്ടാണ് പണിമുടക്ക് നടത്തിവരുന്നത്. കൊല്ലംഡിപ്പോയില്‍ പുലര്‍ച്ചെമുതല്‍ തന്നെ ജീവനക്കാര്‍ പണിമുടക്കിലാണ്. 100 സര്‍വീസുകളാണ് രാവിലെ മുതല്‍ ഇവിടെ നിന്ന് അയക്കേണ്ടത്. ഇതില്‍ ഒരെണ്ണംപോലും അയച്ചില്ല. ബിഎംഎസ് പണിമുടക്ക് നോട്ടീസ് നല്‍കിയില്ലെങ്കിലും ജീവനക്കാരാരും ജോലിക്ക് എത്തിയില്ല.

ഡിപ്പോയില്‍ ഇന്നലെ വൈകുന്നേരം മുതല്‍ ജീവനക്കാര്‍ സമരം തുടങ്ങിയെങ്കിലും രാവിലെ മുതലാണ് ശക്തമായത്. ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി യൂണിയനുകളില്‍പ്പെട്ട ജീവനക്കാര്‍ പണിമുടക്ക് നോട്ടീസ് നല്‍കിയശേഷമാണ് സമരം നടത്തിവരുന്നത്. ഐഎന്‍ടിയുസി, സിഐടിയു യൂണിയന്‍ നേതാക്കള്‍ രാവിലെമുതല്‍ നിരാഹാര സമരവും തുടങ്ങിയിട്ടുണ്ട്. ഐഎന്‍ടിയുസി വിഭാഗം കൂട്ട ലീവ് നല്‍കിയശേഷമാണ് പണിമുടക്ക് നടത്തിവരുന്നത്.
കരുനാഗപ്പള്ളിയില്‍ പുലര്‍ച്ചെ 4.30മുതല്‍ ആരംഭിക്കേണ്ട മുഴുവന്‍ സര്‍വീസും നിര്‍ത്തി.

സംയുക്ത യൂണിയനുകള്‍ ഇന്നലെ വൈകുന്നേരം തന്നെ എടിഒയ്ക്ക് പണിമുടക്ക് നോട്ടീസ് നല്‍കിയിരുന്നു. പുനലൂര്‍ ഡിപ്പോയില്‍ യൂണിയനുകള്‍ സംയുക്തമായാണ് പണിമുടക്ക് നടത്തിവരുന്നത്. ഭരണകക്ഷിയില്‍പ്പെട്ട എഐടിയുസി യൂണിയനിലെ കെ.ആനന്ദന്‍ രാവിലെമുതല്‍ നിരാഹാര സമരത്തിലാണ്. ഇവിടെനിന്ന് ഒറ്റസര്‍വീസും ആരംഭിച്ചില്ല. ചാത്തന്നൂര്‍ ഡിപ്പോയിലെ  62 സര്‍വീസുകളും രാവിലെമുതല്‍ നിര്‍ത്തിവച്ചു.ഐഎന്‍ടിയുസി, എഐടിയുസി, സിഐടിയു യൂണിയനുകള്‍ സംയുക്തമായാണ് പണിമുടക്ക് നടത്തിവരുന്നത്. കൊട്ടാരക്കര, ചടയമംഗലം, പത്തനാപുരം ഡിപ്പോകളിലും രാവിലെമുതല്‍ പണിമുടക്ക് തുടരുകയാണ്. അതേസമയം കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് യാത്രക്കാരെ വലച്ചു. ബൈറൂട്ടുകളിലെ യാത്രക്കാരാണ് കൂടുതല്‍ വലയുന്നത്.

കോട്ടയം: ഇന്നു പുലര്‍ച്ചെ 4.30 മുതല്‍ ആരംഭിച്ച സംയുക്ത ട്രേഡ് യൂണിയന്റെ പണിമുടക്ക് ശക്തമാണ്. നിലവില്‍ കോട്ടയം ഡിപ്പോയില്‍ നിന്നും അഞ്ചു ദീര്‍ഘദൂര സര്‍വീസുകള്‍ മാത്രമേ പോയിട്ടുള്ളൂവെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. ഒരു ദിവസം ശരാശരി 107 സര്‍വീസുകള്‍ കോട്ടയം ഡിപ്പോയില്‍ നിന്നും പോകുന്നത്. ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് ബസ് സ്റ്റാന്‍ഡിലെത്തിയ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിലായി.

കഴിഞ്ഞ മാസത്തെ ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഐഎന്‍ടിയുസി, ബിഎംഎസ് യൂണിയന്‍ ജീവനക്കാര്‍ ഇന്നലെ കോട്ടയത്ത് പ്രതിഷേധം നടത്തിയിരുന്നു. ഈരാറ്റുപേട്ടയില്‍നിന്ന്് തിരുവനന്തപുരത്തേക്ക് ഇന്നു രണ്ടു സര്‍വീസുകള്‍ മാത്രമേ നടത്തിയുള്ളൂ. പൊന്‍കുന്നത്തെ 40 ഷെഡ്യൂളുകളില്‍ ഏഴു സര്‍വീസ് മാത്രമേ ഓടിയുള്ളൂ. പാലായിലും സര്‍വീസുകള്‍ മുടങ്ങി.

ആലപ്പുഴ: ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം കെഎസ്ആര്‍ടിസി ജീവനക്കാര്‍ കൂട്ട അവധിയെടുത്തു. ജില്ലയിലെ വിവിധ ഡിപ്പോകളിലെ സര്‍വീസുകള്‍ ജീവനക്കാരുടെ കുറവുമൂലം മുടങ്ങിയിരിക്കുകയാണ്. യുഡിഎഫ് അനുകൂല സംഘടനയായ ടിഡിഎഫ്, ബിഎംഎസ്, എഐടിയുസി യൂണിയനുകളിലെ തൊഴിലാളികളാണ് അവധിയെടുത്ത് പ്രതിഷേധിച്ചിരിക്കുന്നത്. അതേസമയം കെഎസ്ആര്‍ടിസിയിലെ വലിയ യൂണിയനായ സിഐടിയു പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ നിന്ന് വിട്ടുനില്‍ക്കുയാണ്.

ആലപ്പുഴ ഡിപ്പോയില്‍ ജീവനക്കാരുടെ കുറവ് സര്‍വീസുകളെ ബാധിച്ചിട്ടുണ്ട്. ഡ്രൈവര്‍മാര്‍ ഡ്യൂട്ടിക്കെത്തിയെങ്കിലും കണ്ടക്ടര്‍മാരുടെ കുറവ് മൂലം പല സര്‍വീസുകളും റദ്ദുചെയ്യേണ്ടിവന്നു. ഡിപ്പോയില്‍ നിന്നുള്ള ദീര്‍ഘദൂര ഷെഡ്യുളുകള്‍ സര്‍വീസ് നടത്തിയെങ്കിലും ഗ്രാമീണ മേഖലകളിലേക്കുള്ള സര്‍വീസുകള്‍ക്ക് മുടക്കമുണ്ടായിട്ടുണ്ട്. ഇന്നലെ മുതലാണ് കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ ശമ്പളം ലഭ്യമാകാത്തതില്‍ പ്രതിഷേധിച്ച് കൂട്ടയവധിയെടുത്ത് പ്രതിഷേധിച്ചത്.

ആലപ്പുഴ ഡിപ്പോയില്‍ ഇന്നലെ 20 സര്‍വീസുകള്‍ ജീവനക്കാരുടെ കുറവുമൂലം മുടങ്ങിയിരുന്നു. എസി ജെന്‍റം, ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകളുള്‍പ്പെടെയുള്ളവ ഇന്നലെ മുടങ്ങിയിരുന്നു. ജീവനക്കാര്‍ ഡിപ്പോ ഉപരോധിക്കാന്‍ ഇടയുണ്ടെന്നതിനാല്‍ പോലീസ് സാന്നിധ്യം ബസ് സ്റ്റാന്‍ഡില്‍ ഇന്ന് രാവിലെ മുതല്‍ ഉറപ്പാക്കിയിട്ടുണ്ട്. ജില്ലയിലെ മറ്റ് ഡിപ്പോകളുടെ പ്രവര്‍ത്തനങ്ങളെയും സമരം ബാധിച്ചിട്ടുണ്ട്. ചെങ്ങന്നൂര്‍: ടിഡിഎഫ്, ബിഎംഎസ് യൂണിയനുകളുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ പണിമുടക്കിയതിനെത്തുടര്‍ന്ന് ചെങ്ങന്നൂര്‍ ഡിപ്പോയില്‍ നിന്നും സര്‍വീസുകളൊന്നും ഇന്ന് നടന്നിട്ടില്ല.

ചങ്ങനാശേരി: ജീവനക്കാര്‍ കൂട്ടഅവധിയെടുത്തു. യാത്രക്കാര്‍ പെരുവഴിയില്‍. ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടിഡിഎഫ്) നേതൃത്വത്തില്‍ കെഎസ്ടി വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐഎന്‍ടിയുസി), ഡ്രൈവേഴ്‌സ് യൂണിയന്‍ എന്നീ സംഘടനകള്‍ കൂട്ടഅവധിയെടുത്ത് സര്‍വീസുകള്‍ ബഹിഷ്കരിക്കാന്‍ ഇന്നലെ രാത്രി തീരുമാനിച്ചു. നാമമാത്രമായ സര്‍വീസുകളൊഴിച്ച് മറ്റു ബസുകളൊന്നും സര്‍വീസ് നടത്തുന്നില്ല. ഇതോടെ കെഎസ്ആര്‍ടിസി നിശ്ചലമായ നിലയിലാണ്.

ആലപ്പുഴ ഉള്‍പ്പെടെ ദേശസാത്കൃത റൂട്ടുകളില്‍ ബസ് ഓടാത്തതുമൂലം രൂക്ഷമായ യാത്രാപ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും മറ്റു യാത്രക്കാരും ഡിപ്പോകളിലും റോഡുകളിലും കാത്തുനില്‍ക്കുകയാണ്. 60 ബസുകളുള്ള ചങ്ങനാശേരിയില്‍നിന്ന് ഒറ്റ സര്‍വീസുപോലും നടത്താന്‍ കഴിഞ്ഞിട്ടില്ല. കോട്ടയത്തുനിന്ന് അഞ്ച് സര്‍വീസുകള്‍ മാത്രമാണ് നടത്താന്‍ സാധിച്ചത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി നാലുമാസത്തിനിടെ രണ്ടാംതവണയാണ് കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങുന്നതെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. പെന്‍ഷന്‍കാരുടെ വേതനവും മുടങ്ങിയിരിക്കുകയാണ്. സര്‍ക്കാര്‍ ഉറപ്പുകള്‍ ലംഘിച്ചതിനെത്തുടര്‍ന്നാണ് കൂട്ടഅവധിയെടുത്ത് സര്‍വീസുകള്‍ ബഹിഷ്കരിക്കേണ്ടിവന്നതെന്ന് സംസ്ഥാന നേതാക്കള്‍ പറഞ്ഞു.

ടിഡിഎഫിന്റെ നേതൃത്വത്തിലുള്ള സമരത്തിനോട്  ഇടതു സംഘടനകളും അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ട്.വൈക്കം: ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് അനുകൂല തൊഴിലാളിസംഘടനകളുടെ നേതൃത്വത്തില്‍ വൈക്കം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ സമരം ആരംഭിച്ചു. രാവിലെ 7.55-ന് ഗാരേജ് ഉപരോധിച്ചുകൊണ്ടാണ് ജീവനക്കാര്‍ സമരം തുടങ്ങിയത്. ഇതേത്തുടര്‍ന്ന് വൈക്കത്തുനിന്ന് ഏഴോളം സര്‍വീസുകള്‍ മുടങ്ങി. 7.55-നു മുന്‍പ് ഗാരേജില്‍നിന്നു പുറത്തെത്തിച്ച ബസുകള്‍ക്കും മറ്റു ഡിപ്പോകളില്‍നിന്ന് വൈക്കത്തെത്തി സര്‍വീസ് തുടരുന്ന ബസുകളെയും സമരക്കാര്‍ തടസപ്പെടുത്തിയില്ല.

പത്തനംതിട്ട: കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് ഐഎന്‍ടിയുസി നേതൃത്വത്തിലുള്ള ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് യൂണിയന്‍ പണിമുടക്കിയതിനെത്തുടര്‍ന്ന് സര്‍വീസുകള്‍ മുടങ്ങി. ഇന്നു പുലര്‍ച്ചെ 4.20 മുതലുള്ള ദീര്‍ഘദുര സര്‍വീസുകളുള്‍പ്പെടെയാണ് മുടങ്ങിയിരിക്കുന്നത്. ഗ്രാമീണ മേഖലകളിലെ സര്‍വീസുകളും മുടങ്ങിയിരിക്കുകയാണ്. സമരം കണക്കിലെടുത്ത് ബസ് സര്‍വീസുകള്‍ മുടങ്ങാതിരിക്കാന്‍ സമരത്തിലില്ലാത്ത യൂണിയനുകളിലെ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും സര്‍വീസുകള്‍ നടക്കുന്നില്ല.

ഒല്ലൂര്‍-തിരുവല്ല ചെയിന്‍സര്‍വീസിനെയും പണിമുടക്ക് ബാധിച്ചിട്ടുണ്ട്. എല്ലാമാസവും അവസാനത്തെ ദിവസമാണ് കെഎസ്ആര്‍ടിസിയില്‍ ശമ്പളം വിതരണം ചെയ്യുന്നത്. ഈമാസം അഞ്ചാംതീയതി ആയിട്ടും ശമ്പളം നല്‍കിയിട്ടില്ല. എന്ന് ശമ്പളം നല്‍കുമെന്ന് വ്യക്തമാക്കാത്തതിനാലാണ് സമരത്തിലേക്കു നീങ്ങിയതെന്നു യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു. ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെയും വിവിധ ഡിപ്പോകളില്‍ ഭൂരിഭാഗം തൊഴിലാളികളും ജോലി ബഹിഷ്കരിച്ചിരുന്നു.

Related posts