ആവശ്യമുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കും: റെയില്‍വേബോര്‍ഡ് ചെയര്‍മാന്‍

TCR-RAILWAYആലപ്പുഴ: കൊച്ചിയിലെ റെയില്‍വേ സിഎഒ ഓഫീസില്‍ ആവശ്യമായ ഉദ്യോഗസ്ഥരെ നിയോഗിക്കാനും, ബജറ്റില്‍ അനുവദിച്ച തുക സമയബന്ധിതമായി വിനിയോഗി ക്കാനും അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്നു റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ എ.കെ. മിത്തല്‍ അറിയിച്ചു.   എറണാകുളം റെയില്‍വേ സിഎഒ യൂണിറ്റില്‍ ആവശ്യമായ ഉദ്യോഗസ്ഥര്‍ ഇല്ലെന്നും, ഇതുമൂലം ബജറ്റില്‍ അനുവദിച്ച തുകയുടെ 15 ശതമാനം പോലും ചിലവഴിക്കാന്‍ സാധിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്പാര്‍ട്ടി ലോകസഭ ഡപ്യൂട്ടി വിപ്പ് കെ.സി. വേണുഗോപാല്‍ എംപി കേന്ദ്ര റെയില്‍വേ ബോര്‍ഡ് ചെയര്‍മാനെ കണ്ടു നിവേദനം നല്‍കിയിരുന്നു.

2016-17 സാമ്പത്തിക വര്‍ഷത്തില്‍  നിര്‍മാണ പ്രവര്‍ത്തങ്ങള്‍ക്കായി 1039 കോടി രൂപയാണ് എറണാകുളം സിഎഒ ഓഫീസിനു അനുവദിച്ചിട്ടുള്ളത്. ചെന്നൈ യൂണിറ്റിനു ഇക്കാലയളവില്‍ അനുവദിച്ചതു 1017 കോടി രൂപ മാത്രമാണ്. അതേസമയം ഈ രണ്ടു യൂണിറ്റുകളിലുമുള്ള ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ ഗണ്യമായ വിവേചനം നിലനില്‍ക്കുന്നുണ്ടെന്നു കെ.സി. വേണുഗോപാല്‍ എംപി ചൂണ്ടിക്കാട്ടി.  ചെന്നൈ എഗ്മോര്‍ യൂണിറ്റില്‍ 27 എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍(എസ്എസ്)മാര്‍ ഉള്ളപ്പോള്‍ കൊച്ചിയില്‍ അഞ്ചുപേര്‍ മാത്രമാണുള്ളത്. ചെന്നൈയില്‍ 38 അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ ഉള്ളപ്പോള്‍ കൊച്ചിയില്‍ വെറും ഒമ്പതുപേര്‍ മാത്രം.

22 ഡപ്യൂട്ടി സിവില്‍ എന്‍ജിനീയര്‍മാര്‍ക്ക് പകരമായി കൊച്ചിയില്‍ അഞ്ചുപേരും. ഓഫീസ് സുപ്രണ്ട്, ക്ലാര്‍ക്, സെക്ഷന്‍ എന്‍ജിനീയര്‍, ട്രാക്ക് മൈന്റൈനെര്‍, ട്രാഫിക് ഇന്‍സ്‌പെക്ടര്‍, പ്യൂണ്‍, എന്നീ തസ്തികകളിലും കൊച്ചി യൂണിറ്റില്‍ ആവശ്യത്തിന് സ്റ്റാഫ് ഇല്ലെന്നുള്ള കാര്യം കെ സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടിയിരുന്നു. സിവില്‍ എന്‍ജിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ മാത്രം 17 ഉദ്യോഗസ്ഥരുടെ കുറവ്  എറണാകുളം യൂണിറ്റില്‍ ഉണ്ട്. ഈ കുറവ് ഫണ്ട് ചെലവിടുന്നതിലും, നിര്‍മാണപ്രവര്‍ത്തങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും തടസം സൃഷ്ടിക്കുന്നുണ്ട്.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെന്നൈ യൂണിറ്റിനെ അമിതമായി ആശ്രയിക്കുന്നത് നിര്‍മാണ പ്രവര്‍ത്തങ്ങള്‍ മന്ദഗതിയിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ബജറ്റില്‍ എറണാകുളം അമ്പലപ്പുഴ, അമ്പലപ്പുഴ  ഹരിപ്പാട്,  കുമ്പളം തുറവൂര്‍ സെക്ടറുകളിലെ പാത ഇരട്ടിപ്പിക്കല്‍ പ്രവര്‍ത്തങ്ങള്‍ക്ക് 470 കോടി രൂപയോളം അനുവദിച്ചതാണ്. ഇതു വിനിയോഗിക്കാനോ, പണി തുടങ്ങാനോ ഇതു വരെ റെയില്‍വേ തയയ്യാറായിട്ടില്ല. ഇതോടൊപ്പം തന്നെ കൊച്ചി സിഎഒ ഓഫീസിനെ ദുര്‍ബലപ്പെടുത്താനുള്ള ആസൂത്രിത ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് കെ.സി. വേണുഗോപാല്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതു സംബന്ധിച്ചു കേന്ദ്ര റെയില്‍വേ മന്ത്രിക്കും നിവേദനം നല്‍കി. ഇക്കാര്യം അടിയന്തിരമായി പരിശോധിക്കാന്‍ റെയില്‍വേ മെമ്പര്‍ എന്‍ജിനീയറെ ചുമതലപ്പെടുത്തുമെന്നു ബോര്‍ഡ് ചെയര്‍മാന്‍ എ.കെ മിത്തല്‍ ഉറപ്പു നല്‍കിയതായും എംപി അറിയിച്ചു.

Related posts