ഇ-ടോയ്‌ലറ്റില്‍ കുടുങ്ങിയ വീട്ടമ്മയെ രക്ഷപ്പെടുത്തി

pkd-toiletവടക്കഞ്ചേരി: ടൗണില്‍ ചെറുപുഷ്പം റസ്റ്റ്ഹൗസ് ജംഗ്്ഷനിലെ ഇ-ടോയ്്‌ലറ്റില്‍ കുടുങ്ങി അബോധാവസ്ഥയിലായ വീട്ടമ്മയെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ഓട്ടോഡ്രൈവര്‍മാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. മുതലമട സ്വദേശിനിയാണ് ഓട്ടോമാറ്റിക് സംവിധാനമുള്ള ഇ-ടോയ്‌ലറ്റില്‍ കയറി പുറത്തിറങ്ങാനാകാതെ കുടുങ്ങിയത്. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. ഇതിനുമുമ്പും പലതവണ ആളുകള്‍ ടോയ്‌ലറ്റില്‍ കുടുങ്ങിയ സംഭവമുണ്ടായിട്ടുണ്ട്.

കോയിന്‍ ഇട്ടാലും ബട്ടന്‍ അമര്‍ത്തിയാലും ഇതിന്റെ ഡോര്‍ തുറക്കില്ല. അഥവാ തുറന്നാല്‍ തന്നെ കാര്യം നടത്തി കുഴപ്പമില്ലാതെ പുറത്തു കടക്കണമെങ്കില്‍ ദൈവങ്ങളെയെല്ലാം ഒന്നിച്ചു വിളിക്കണം.ചിലപ്പോള്‍ അകത്തു കടന്നയുടന്‍ ദേഹത്തേക്ക് വെള്ളം വീഴും.ദൂരയാത്രയ്ക്ക് പോകാന്‍ ഒരുങ്ങി വന്നതാണെങ്കില്‍ നനഞ്ഞുകുതിര്‍ന്ന വസ്ത്രങ്ങളുമായി ഓട്ടോവിളിച്ച് വീട്ടിലേക്ക് തിരിച്ചുപോകേണ്ടിവരും. പലര്‍ക്കും വിവിധ അനുഭവങ്ങളുണ്ടായതോടെ യാത്രക്കാര്‍ക്കിപ്പോള്‍ ഇതു കാണുമ്പോള്‍ തന്നെ പേടിയാണ്.

കുറച്ചു കാലത്തേക്കെങ്കിലും ഇതു പ്രവര്‍ത്തിപ്പിക്കാനും മേല്‍നോട്ടത്തിനുമായി ഒരാളെ ചുമതലപ്പെടുത്തുമെന്ന് രണ്ടുമാസംമുമ്പ് മറ്റൊരു സ്ത്രീ ടോയ്‌ലറ്റില്‍ കുടുങ്ങിയപ്പോള്‍ പഞ്ചായത്ത് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും പിന്നീട് ഒന്നുമുണ്ടായില്ല. ഒന്നരവര്‍ഷംമുമ്പാണ് ഇ-ഇലക്ട്രോണിക് ടോയ്‌ലറ്റ് പ്രവര്‍ത്തനം തുടങ്ങിയത്. തുടക്കംമുതലേ ഇതിനു ശനിദശയാണ്. 30 ലക്ഷം രൂപ ടോയ്‌ലറ്റ് നിര്‍മാണത്തിനും ഇതിനോടു ചേര്‍ന്നുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിനുമായി 45 ലക്ഷം രൂപയാണ് ചെലവാക്കിയത്.

രണ്ടുലക്ഷം രൂപ നല്കി പാവപ്പെട്ടവരോട് വീടും അതിനോടു ചേര്‍ന്നു കക്കൂസും നിര്‍മിക്കണമെന്ന് പറയുന്ന അധികാരികളും ജനപ്രതിനിധികളുമാണ് ടോയ്‌ലറ്റിനു മാത്രമായി 30 ലക്ഷം രൂപ തുലച്ചത്.സാധാരണ കക്കൂസുകളും മൂത്രപ്പുരയും നിര്‍മിച്ചിരുന്നെങ്കില്‍ യാത്രക്കാര്‍ക്ക് എത്രയോ ഉപകാരപ്രദമാകുമായിരുന്നു എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്.

Related posts