ഐസ്ക്രീമില്‍ വിഷം ചേര്‍ത്ത സംഭവം: പ്രതിയെ പിടികൂടാന്‍ സഹായിച്ചതു രേഖാചിത്രം;കൊലപാതകശ്രമത്തിനു പിന്നില്‍ കുടുംബവഴക്കെന്ന് പോലീസ്

top-icr-reghaതളിപ്പറമ്പ്: ഐസ്ക്രീമില്‍ വിഷം ചേര്‍ത്തുനല്‍കി യുവതികളെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസ് അറസ്റ്റ്  ചെയ്ത പ്രതിയുടെ രേഖാചിത്രവും യഥാര്‍ഥ പ്രതിയുമായുമുള്ള സാമ്യം അദ്ഭുതപ്പെടുത്തുന്നതായി. കേട്ടറിവുവച്ചു തയാറാക്കിയ രേഖാചിത്രമാണു പ്രതിയെ കണ്ടെത്തുന്നതില്‍ പോലീസിനെ സഹായിച്ചത്.

ഈ മാസം ഒന്നിനാണ് ഐസ്ക്രീമില്‍ വിഷം കലര്‍ത്തി നല്‍കിയത്. രണ്ടിനു തന്നെ ഐസ്ക്രീം അടങ്ങിയ കിറ്റ് യുവതികളുടെ കുറ്റ്യേരിയിലെ വീട്ടിലെത്തിച്ച കോരന്‍പീടികയിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ രവീന്ദ്രന്റെ മൊഴി അനുസരിച്ചു പോലീസിലെ രേഖാചിത്ര വിദഗ്ദ്ധന്‍ പ്രതിയുടെ ചിത്രം തയാറാക്കിയിരുന്നു. ഇതുവച്ചു നടത്തിയ അന്വേഷണമാണു നാലുദിവസം കൊണ്ടുതന്നെ പ്രതി അബ്ദുള്‍റഷീദിനെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്. ഇന്നലെ അറസ്റ്റിലായ പ്രതി അബ്ദുള്‍റഷീദിനെ മെഡിക്കല്‍ പരിശോധനകള്‍ക്കു ശേഷം ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കും.

യുവതികളുടെ വീട്ടുകാരുമായുണ്ടായിരുന്ന വഴിതര്‍ക്കമാണ് ഈ ക്രൂരകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. കൊല്ലണമെന്നുള്ള ഉദ്ദേശത്തോടെ ചെയ്തതല്ലെന്നും പേടിപ്പിക്കാന്‍ വേണ്ടി മാത്രമാണെന്നും ഇയാള്‍ പറഞ്ഞതായും പോലീസ് പറഞ്ഞു. പൊതുവെ പ്രശ്‌നങ്ങളിലൊന്നും പെടാതെ മാറിനില്‍ക്കുന്ന അബ്ദുള്‍ റഷീദാണു ക്രൂരകൃത്യത്തിനു പിന്നിലെന്ന സത്യം വിശ്വസിക്കാനാവാത്ത അവസ്ഥയിലാണു നാട്ടുകാര്‍.

Related posts