ഒരു പടം ആയിരം തിയറ്ററില്‍ റിലീസ് പണ്ണുന്നത് ഉങ്കള്‍ പാത്തിരിക്കും; ഇത് കബാലി ഡാ…! കബാലി വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നിന്; തമിഴ്‌നാട്ടില്‍ സ്കൂളുകള്‍ക്ക് അവധി

KABALIസോനു തോമസ്

ജൂലൈ 22. രജനി ഫാന്‍സ് മാത്രമല്ല,  സിനിമ പ്രേമികളും അല്ലാത്തവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിവസം. രജനികാന്തിന്റെ 159-ാമത്തെ ചിത്രമായ കബാലിയുടെ റിലീസാണ് അന്ന്. ചിത്രത്തില്‍ അധോലോക നായകന്റെ വേഷമാണ് സ്റ്റൈല്‍മന്നന്‍ കൈകര്യം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്.

1994ല്‍ ഇറങ്ങിയ ബാഷയ്ക്കു ശേഷം രജനികാന്ത് അധോലോക നായകനാകുന്ന ചിത്രമെന്ന പ്രത്യേകത കബാലിക്കുണ്ട്. രജനികാന്തിന്റെ മകള്‍ സൗന്ദര്യയാണ് കബാലിയുടെ കഥ അദ്ദേഹത്തോട് പറയുന്നത്. രണ്ടു കഥകള്‍ പറഞ്ഞിരുന്നുവെങ്കിലും കബാലിയുടെ കഥയാണ് രജനികാന്തിന് ഇഷ്ടപ്പെട്ടത്. ചിത്രത്തിന്റെ കഥയെ സംബന്ധിച്ച് നിരവധി അഭൃുഹങ്ങളാണ് പ്രചരിക്കുന്നത്. ചിത്രത്തിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളെല്ലാം മലേഷ്യയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

12,000 സ്ക്രീനില്‍ റിലീസ്

കബാലി ലോകത്താകമാനമുള്ള 12,000 സ്ക്രീനുകൡലാണ് റിലീസ് ചെയ്യുന്നത്. തിയറ്ററുകളില്‍ മാത്രമല്ല, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ വരെ ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ബംഗളൂരുവിലുള്ള ചില ഹോട്ടലുകാരാണ് ചിത്രം റിലീസ് ചെയ്യാന്‍ അനുമതി നേടിയിരിക്കുന്നത്. വെള്ളിയാഴ്ച മുതല്‍ മൂന്നു ദിവസത്തേക്ക് ചിത്രം ഇവിടെ പ്രദര്‍ശിപ്പിക്കും. 1300 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇന്ത്യക്കു പുറമെ അമേരിക്ക, ജപ്പാന്‍, മലേഷ്യ, യുറോപ്പ്, ന്യൂസിലാന്‍ഡ്, ചൈന തുടങ്ങി നിരവധി രാജ്യങ്ങളിലും സിനിമ റിലീസ് ചെയ്യുന്നുണ്ട്.

ആദ്യ ഷോ പുലര്‍ച്ചെ ഒന്നിന്

തമിഴ്‌നാട്ടില്‍ 4000 സ്ക്രീനുകളിലാണ് കബാലി റിലീസ് ചെയ്യുന്നത്. പുലര്‍ച്ചെ ഒന്നിന് ആരാധകര്‍ക്കായി ആദ്യത്തെ ഷോ നടത്തും. അടുത്ത ഷോ നാലിന്. ടിക്കറ്റുകള്‍ ജൂലൈ 15 മുതല്‍ ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ടായിരുന്നുവെങ്കിലും ഒരാഴ്ചത്തേക്കുള്ള ടിക്കറ്റ് മണിക്കൂറുകള്‍ക്കുള്ളിലാണ് വിറ്റ് തീര്‍ന്നത്. ഇന്ത്യയില്‍ മാത്രമല്ല അമേരിക്കയിലും സമാന സ്ഥിതിയാണുള്ളത്. ടിക്കറ്റുകള്‍ക്ക് 120 രൂപയില്‍ കൂടുതല്‍ വാങ്ങരുതെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. എന്നാല്‍ കരിഞ്ചന്തക്കാര്‍ക്ക് ഈ നിര്‍ദ്ദേശങ്ങള്‍ ബാധകമല്ലല്ലോ? ആയിരം രൂപമുതലാണ് കരിഞ്ചന്തയില്‍ ടിക്കറ്റ് വില. കേരളത്തില്‍ ഈ തുക കുറച്ച് കുറയുമെന്ന് കരുതാം.

ടിക്കറ്റും അവധിയും നല്‍കി കമ്പനികള്‍

ചെന്നൈയിലേയും ബംഗളൂരുവിലേയും കമ്പനികള്‍ വലിയ ഒരു പ്രതിസന്ധിയാണ് വെള്ളിയാഴ്ച നേരിടാന്‍ പോകുന്നത്. കമ്പനിയിലെ വലിയ വിഭാഗം ജീവനക്കാരും വെള്ളിയാഴ്ച അവധിക്ക് അപേക്ഷിച്ചിരിക്കുകയാണ്. ഇതുമാത്രമല്ല ബാക്കിയുളള എത്ര ജീവനക്കാര്‍ “അനാരോഗ്യം’ കാരണം വരാതിരിക്കുമെന്ന് ഒരു നിശ്ചയവുമില്ല. “ആദ്യ ദിവസം കണ്ടില്ലെങ്കില്‍ പിന്നെ എന്ത്’ എന്ന ചോദ്യമാണ് വിവിധ കമ്പനിയിലെ ജീവനക്കാര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. ഈ പ്രതിസന്ധി മുന്നില്‍ കണ്ട് വെള്ളിയാഴ്ച കമ്പനിക്ക് മൊത്തം അവധി നല്‍കിയിരിക്കുകയാണ് ചില ബിസിനസ് ഗ്രൂപ്പുകള്‍. മാത്രമല്ല, ജീവനക്കാര്‍ സൗജന്യമായി ടിക്കറ്റും! തമിഴ്‌നാട്ടിലെ സ്കൂളുകള്‍ക്ക് വെള്ളിയാഴ്ച സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്തുകണ്ടാലും അനുകരിക്കുന്ന മലയാളികള്‍ ഈ വഴിയും ഒന്ന് അനുകരിച്ചിരുന്നുവെങ്കില്‍…

റിക്കാര്‍ഡിട്ട് റിക്കാര്‍ട്ട്

രജനികാന്തിനെക്കുറിച്ച് എന്തു പറഞ്ഞാലും അത് അല്‍പം അതിശയോക്തിയാണെന്ന് തോന്നാറുണ്ട്. കബാലിയുടെ റിക്കാര്‍ഡുകളെക്കുറിച്ച് പറയുമ്പോഴും അത് തോന്നും.  വസ്ത്രാലങ്കാരത്തിന് മാത്രം ഒരു കോടിരൂപയിലധികം ചെലവായെന്നാണ് റിപ്പോര്‍ട്ട്. യൂട്യൂബില്‍ ഇതുവരെ രണ്ടു കോടി അറുപത് ലക്ഷത്തിലധികം പേരാണ് കബാലിയുടെ ടീസര്‍ കണ്ടത്. ചിത്രത്തിന്റെ വിതരണാവകാശം വിറ്റുപോയതും റിക്കാര്‍ഡ് തുകയ്ക്കാണ്. മലയാളത്തില്‍ കബാലിയുടെ വിതരണാവകാശം നേടിയിരിക്കുന്നത് മാക്‌സ് ലാബാണ്. 8.5 കോടിരൂപയ്ക്കാണ് ഇവര്‍ ചിത്രം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. ചിത്രം റിലീസ്  ചെയ്യുന്നതിനു മുമ്പുതന്നെ 200 കോടിയിലധികം രൂപ കബാലി നേടി.

വിമാനത്തിലും സിം കാര്‍ഡിലും പരസ്യം

മലയാള സിനിമയുടെ പരസ്യം ട്രെയിനുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയിട്ട് അധികം നാളുകളായില്ല. എന്നാല്‍ കബാലിയുടെ പരസ്യം വിമാനത്തില്‍വരെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കബാലിയുടെ ഔദ്യോഗിക പാര്‍ട്ട്ണര്‍മാരായ എയര്‍ ഏഷ്യ ‘ഫ്‌ളൈ ലൈക്ക് എ സൂപ്പര്‍സ്റ്റാര്‍’ എന്ന പദ്ധതിയും അവതരിപ്പിച്ചിട്ടുണ്ട്. ഈ ഓഫറില്‍ ബംഗളൂരു, ഡല്‍ഹി എന്നീ സ്ഥലങ്ങളിലേക്കുള്ള ഫ്‌ളൈറ്റ് ടിക്കറ്റിന് 786രൂപയായിരുന്നു. ജൂണ്‍ 27 മുതല്‍ ജൂലൈ മൂന്നുവരെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ടായിരുന്നു. കബാലിയുടെ പോസ്റ്റര്‍ പതിച്ച വിമാനവും എയര്‍ ഏഷ്യ ഒരുക്കിയിട്ടുണ്ട്. എയര്‍ടെല്‍ മൊബൈല്‍ കമ്പനി കബാലി സിം എന്ന പേരില്‍ മൊബൈല്‍ കണക്ഷനും പുറത്തിറിക്കിയിരുന്നു.

റിലീസിംഗിന്റെ തൊട്ടുമുമ്പ് കബാലിയുടെ വ്യാജ പതിപ്പ് ഇറങ്ങിയെന്ന റിപ്പോര്‍ട്ട് ചെറിയ ആശങ്ക ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ ഉണ്ടാക്കിയെങ്കിലും അവരും പ്രതീക്ഷയിലാണ്. തന്റെതായ സ്റ്റൈലുകളാണ് രജനികാന്തിന് ഇത്രയുമധികം ആരാധകരെ നേടിക്കൊടുത്തത്. എല്ലാ സിനിമയിലും ഒരു രജനി സ്റ്റൈല്‍ കാണും. കബാലിയില്‍ എന്ത് അദ്ഭുതമാണുള്ളതെന്ന ആകാംക്ഷയിലാണ് ആരാധകരും പ്രേക്ഷകരും. മാസ് എന്‍ട്രിയും കിടു ലുക്കും പഞ്ച് ഡയലോഗുമായി ആകെയൊരു കൊലമാസ് പടമാവും കബാലിയെന്നാണ് “ബ്രോ’സിന്റെ പ്രതീക്ഷ.

Related posts