ഓണാഘോഷം ഉപേക്ഷിച്ച് എന്‍സിസിയുടെ സഹായഹസ്തം

EKM-NCCപിറവം: ഓണാഘോഷ പരിപാടികള്‍ വേണ്ടന്നുവച്ചു വെളിയനാട് സെന്റ്‌പോള്‍സ് ഹൈസ്കൂളിലെ എന്‍സിസി കേഡറ്റുമാരുടെ സഹായ ഹസ്തം ഒരു യുവാവിനു കൂടി താങ്ങായി. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള കേഡറ്റുമാര്‍ ഇത്തവണ നട്ടെല്ലിന് അസുഖം ബാധിച്ച പിറവം കളമ്പൂര്‍ തട്ടുംപുറത്ത് തങ്കപ്പന്റെ മകന്‍ ടി.ടി. സജിമോനാണ് (32) ധനസഹായം നല്‍കിയത്. വെളിയനാട് സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിയായ സജിമോന്‍ ഏറെനാളുകളായി അസുഖം ബാധിച്ചു കിടപ്പിലായിരുന്നു. നട്ടെല്ലിന് പഴുപ്പ് ബാധിച്ചതിനു പുറമെ കുടല്‍ ചുരുങ്ങുന്ന അസുഖവുമുണ്ടായിരുന്നു. ഇതോടെ കാലിന് ബലം നഷ്ടപ്പെട്ട് കിടപ്പിലുമായി. വിദഗ്ധ ചികിത്സയ്ക്ക് പണമില്ലാത്തതിനാല്‍ പിറവം ഗവണ്‍മെന്റ് ആശുപത്രിയില്‍ കഴിയുകയാണ്.

സജിമോന്റെ ദയനീയവസ്ഥ പിറവം നഗരസഭയിലെ കൗണ്‍സിലര്‍മാരായ ആതിര രാജന്‍, മുകേഷ് തങ്കപ്പന്‍ എന്നിവരാണ് സ്കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. പിറവം ഗവണ്‍മെന്റ് ആശുപത്രിയിലെത്തി എന്‍സിസി കേഡറ്റുകള്‍ തുക സജിമോന് കൈമാറി. വിദഗ്ധ ചികിത്സയ്ക്ക് ഇനിയും സഹായം വാഗ്ദാനം ചെയ്തിട്ടുമുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ സെന്റ് പോള്‍സ് ഹൈസ്കൂളിലെ എന്‍സിസി കേഡറ്റുമാര്‍ ചേര്‍ന്ന് 15 ലക്ഷം രൂപയോളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിട്ടുണ്ട്. പിറവം ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് 30 കിടക്കകള്‍ നല്‍കിക്കൊണ്ടായിരുന്നു ഈ വര്‍ഷത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

നഗരസഭാംഗങ്ങളായ ജില്‍സ് പെരിയപ്പുറം, അരുണ്‍ കല്ലറയ്ക്കല്‍, സോജന്‍ ജോര്‍ജ്, സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ടി. ആനിയമ്മ, പിടിഎ പ്രസിഡന്റ് എം.ടി. ഹരിദാസ്, സ്റ്റാഫ് സെക്രട്ടറി എം.ഇ. മോളി, എന്‍സിസി ഓഫീസര്‍ പി.വി. ബാബു, ആശുപത്രി സൂപ്രണ്ട് ഡോ. സുനില്‍ ജെ. ഇളത്താട്ട്, സ്കൂള്‍ ലീഡര്‍ എല്‍ദോ ചാക്കോ ജോഷി, സജി ഫിലിപ്പ്, രാജീവ് എം. വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.

Related posts