കൊല്ലം: രാജ്യത്തെ ഞെട്ടിച്ച പെരുമണ്‍ തീവണ്ടി ദുരന്തത്തിന് ഇന്ന് 28 വയസ്. 105 പേരുടെ ജീവന്‍ അപഹരിക്കുകയും അനേകം കുടുംബങ്ങളെ തോരാദുരിത്തിലഴ്ത്തുകയും ചെയ്ത അപകടത്തിന്റെ യഥാര്‍ഥ കാരണം ഇപ്പോഴും കണെ്ടത്താനായിട്ടില്ല.റെയില്‍വേ ട്രാക്കുപോലെ അനന്തമായി നീണ്ടുപോയ അന്വേഷണങ്ങള്‍ക്കൊന്നും എന്തുകൊണ്ടാണ് അപകടം സംഭവിച്ചതെന്ന നിഗമനത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ല. ഒടുവില്‍ ഈ ശ്രമങ്ങളില്‍ നിന്ന് റെയില്‍വേ അധികൃതര്‍ പിന്തിരിയുകയും ചെയ്തു.പക്ഷേ പെരുമണ്‍ നിവാസികളുടെ ഓര്‍മകളില്‍ ഇന്നും ദുരന്തം മറക്കാനാവാത്ത ഒന്നാണ്. പലരും സംഭവത്തെ ഇന്നലെ നടന്നതുപോലെ ഓര്‍ത്തെടുക്കുന്നുമുണ്ട്.
യാത്രക്കാര്‍ക്ക് എപ്പോഴും ശുഭയാത്ര നേരുന്ന റെയില്‍വേ ഈ ദുരന്തത്തെ പാടെ മറന്ന മട്ടാണ്. കാര്യമായ ഒരു അനുസ്മരണ ചടങ്ങുപോലും നടത്താന്‍ ഒരു ചെറുവിരല്‍പോലും അനക്കാന്‍ റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥര്‍ നാളിതുവരെയും തയാറായിട്ടുമില്ല.പക്ഷേ നാട്ടുകാര്‍ എല്ലാ വര്‍ഷവും അനുസ്മരണ ചടങ്ങുകളുമായി മുന്നോട്ടുപോകുകയാണ്. ഇന്നും വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ദുരന്തവാര്‍ഷിക ദിനാചരണം സംഘടിപ്പിച്ചിട്ടുണ്ട്.
1988 ജൂലൈ എട്ടിനാണ് പെരുമണ്‍ തീവണ്ടി അപകടം സംഭവിച്ചത്. ബാംഗളൂരില്‍ നിന്ന് കന്യാകുമാരിയലേയ്ക്ക് വന്ന ഐലന്റ് എക്‌സ്പ്രസിന്റെ ബോഗികള്‍ ഉച്ചയ്ക്ക് 12.20നാണ് പെരുമണ്‍ പാലത്തില്‍ നിന്ന് അഷ്ടമുടിക്കായിലേയ്ക്ക് പതിച്ചത്.ദുരന്തത്തില്‍ 105 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇരുനൂറിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. രാജ്യത്തിന്റെ പലഭാഗത്തായി ഇവരില്‍ പലരും ജീവഛവങ്ങളായി ജീവിതം തള്ളിനീക്കുന്നുമുണ്ട്.
അപകടത്തെ തുടര്‍ന്ന് റെയില്‍വേ വിശദമായ അന്വേഷണം തന്നെ പ്രഖ്യാപിച്ചു. റെയില്‍ സേഫ്ടി കമ്മീഷണറായിരുന്ന സൂര്യനാരായണനായിരുന്നു അന്വേഷണ ചുമതല.അദ്ദേഹത്തിന്റെ കണെ്ടത്തല്‍ കേട്ട് റെയില്‍വേ ഉദ്യോഗസ്ഥരടക്കം ഞെട്ടി മൂക്കത്ത് വിരല്‍വച്ചു. ടൊര്‍ണാഡോ എന്ന ചുഴലിക്കാറ്റ് ആണ് അപടത്തിന് കാരണമെന്നായിരുന്നു അദ്ദേഹത്തിന്റെ കണെ്ടത്തല്‍.
ഇതില്‍ കേരളത്തിലും രാജ്യവ്യാപകമായ പ്രതിഷേധവും എതിര്‍പ്പുമുണ്ടായി. നിരുത്തരവാദമായ ഈ അന്വേഷണത്തിനെതിരേ പ്രക്ഷോഭം വരെയുണ്ടായി.അപകടം നടക്കുമ്പോള്‍ പെരുമണ്‍ പാലത്തിന് സമീപം അഷ്ടമുടി കായലില്‍ നിരവധി പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികള്‍ വള്ളത്തില്‍ വള്ളത്തില്‍ മീന്‍പിടിക്കല്‍ നടത്തിവരികയായിരുന്നു. അവര്‍ക്കാര്‍ക്കും ഇങ്ങനെയൊരു ചുഴലിക്കൊടുങ്കാറ്റ് അനുഭവപ്പെട്ടതേയില്ല.
പ്രദേശവാസികള്‍ക്ക് ഈ സമയം കൊടുങ്കാറ്റ് ആഞ്ഞുവീശിയതായി ഒരറിവും ഉണ്ടായിരുന്നുമില്ല. നാട്ടുകാരുടേതടക്കം പ്രതിഷേധം കൊടുങ്കാറ്റായപ്പോള്‍ റെയില്‍വേ മറ്റൊരു അന്വേഷണ കമ്മീഷനെ നിയോഗിച്ചു.റിട്ട.എയര്‍മാര്‍ഷല്‍ സി.എസ്.നായികിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രണ്ടാം അന്വേഷണം നടത്തിയത്. ഈ കമ്മീഷന് അപകടത്തിന്റെ യഥാര്‍ഥ കാരണം കണെ്ടത്താനായില്ല. ഒരു നിഗമനത്തിലും എത്താതെ അവര്‍ നിസഹായരാകുകയും ചെയ്തു. ഇതോടെ റെയില്‍വേയുടെ ഉന്നതര്‍ ഇടപെട്ട് തുടരന്വേഷണങ്ങള്‍ക്ക് ചുവപ്പുകൊടി കാട്ടി.
ദുരന്തവുമായി ബന്ധപ്പെട്ട് ഒരു സ്മാരകം നിര്‍മിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് മുന്നിലും റെയില്‍ പുറം തിരിഞ്ഞുനിന്നു.ഒടുവില്‍ ദുരന്തദിനാചരണ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ റെയില്‍വേ വക സ്ഥലത്ത് സ്മൃതി മണ്ഡപം സ്ഥാപിച്ചു.പെരുമണിലെ ജങ്കാര്‍ കടവില്‍ പനയം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരു ശിലാഫലകവും സ്ഥാപിച്ചിട്ടുണ്ട്. മരിച്ച 105 പേരുടെയും പേരുകള്‍ ഫലകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇവ രണ്ടുമാണ് ദുരന്ത സ്മരണയുടെ ബാക്കിപത്രം.
കഴിഞ്ഞ 27 വര്‍ഷമായി ഇവിടെ മുടക്കം കൂടാതെ അനുസ്മരണ ചടങ്ങുകള്‍ നടക്കുന്നുണ്ട്. ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി ലൈഫ് മെമ്പേഴ്‌സ്, കടപ്പായില്‍ ഹോമിയോ നേഴ്‌സിംഗ് ഹോം, കേരള പ്രതികരണ വേദി, ഫ്രണ്ട്‌സ് ഒഫ് ബേര്‍ഡ്‌സ്, കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ഒഫ് കേരള എന്നിവയുടെ ആഭിമുഖ്യത്തിലുള്ള അനുസ്മരണ കമ്മിറ്റിയാണ് ഈ വര്‍ഷവും ചടങ്ങുകള്‍ നടത്തുന്നത്.
ദുരന്തത്തില്‍ ജീവന്‍ ഹോമിക്കേണ്ടി വന്ന റെയില്‍വേ കാന്റീന്‍ ജീവനക്കാരന്‍ എന്‍.മുരളീധരന്‍പിള്ളയുടെ മാതാവ് എം.ശാന്തമ്മ ഇന്ന് രാവിലെ ഒമ്പതിന് സ്മൃതി മണ്ഡപത്തില്‍ നടക്കുന്ന പുഷ്പാര്‍ച്ചനയ്ക്ക് നേതൃത്വം നല്‍കും.തുടര്‍ന്ന് അനുസ്മരണ കമ്മിറ്റി ചെയര്‍മാന്‍ ഡോ.കെ.വി.ഷാജിയുടെ അധ്യക്ഷതയില്‍ ചേരുന്ന അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനം എന്‍.കെ.പ്രേമചന്ദ്രന്‍ എംപി നിര്‍വഹിക്കും.സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം കൊല്ലം എസിപി കെ.ലാല്‍ജിയും എവര്‍ റോളിംഗ് ട്രോഫി സമര്‍പ്പണം മേയര്‍ അഡ്വ.വി.രാജേന്ദ്രബാബുവും നിര്‍വഹിക്കും.