കണ്ണൂര്‍ ഫയര്‍‌സ്റ്റേഷന്‍ കാലാവധി അവസാനിച്ചിട്ടും വാടക കെട്ടിടത്തില്‍; പുതിയ സ്റ്റേഷന്‍ നിര്‍മാണം പാതിവഴിയില്‍

knr-firestationസ്വന്തം ലേഖകന്‍
കണ്ണൂര്‍: ജനങ്ങളുടെ ജീവനും സ്വത്തിനും നിതാന്ത ജാഗ്രത പുലര്‍ത്തേണ്ട കണ്ണൂര്‍ നഗരത്തിലെ ഫയര്‍‌സ്റ്റേഷന്‍ അസൗകര്യങ്ങളുടെ വാടകകെട്ടിടത്തില്‍ പത്തുമാസം പൂര്‍ത്തിയാകുന്നു. കാലപ്പഴക്കത്താല്‍ 2015 ഒക്ടോബര്‍ അഞ്ചിനാണ് പ്രഭാത് ജംഗ്ഷനിലെ സ്റ്റേഷനില്‍നിന്ന് താണ ഇറിഗേഷന്‍ പ്രോജക്ട് ഓഫീസിലേക്ക് ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ മാറ്റിയത്.

പ്രഭാത് ജംഗ്ഷനി പുതിയ കെട്ടിടത്തിന് കഴിഞ്ഞ സെപ്റ്റംബറോടു കൂടിയാണ് പണി തുടങ്ങിയത്. താത്കാലിക കെട്ടിടത്തിന്റെ കാലാവധി 2016 ഏപ്രില്‍ അഞ്ചോടുകൂടി അവസാനിച്ചു. മാസം 5,000 രൂപ വാടക ഇനത്തില്‍ ആറുമാസത്തേക്കായിരുന്നു കരാര്‍. കരാര്‍ അവസാനിച്ചതിനാല്‍ കെട്ടിടം ഒഴിയണമെന്നായിരുന്നു ഇറിഗേഷന്‍ വകുപ്പിന്റെ നിലപാട്. ക്വാര്‍ട്ടേഴ്‌സിന്റെ പ്രവൃത്തി 70 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ ഫയര്‍‌സ്റ്റേഷന്റെ പണികള്‍ പാതിവഴിയിലാണ്.

30 ശതമാനം മാത്രമാണ് ഇതുവരെ പൂര്‍ത്തിയായത്. മൂന്നുനില കെട്ടിടത്തിന്റെ ഗ്രൗണ്ട് ജോലികളും പില്ലറുകള്‍ കോണ്‍ക്രീറ്റ് ചെയ്യുകയും മാത്രമാണ് ഇതുവരെ നടന്നത്. ഒമ്പത് കോടി രൂപ ചെലവിലാണ് നിര്‍മാണം ആരംഭിച്ചത്. ആറുമാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഇലക്ട്രിക് ജോലികള്‍ക്കുള്ള ടെന്‍ഡര്‍ ഇനിയും വിളിച്ചിട്ടില്ല. 85 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് തിരുവനന്തപുരം ചീഫ് എന്‍ജിനിയര്‍ക്കു മുമ്പാകെ വന്നിട്ടുള്ളത്. 24 ക്വാര്‍ട്ടേഴ്‌സുകളാണ് നിര്‍മിക്കുന്നത്.—

സംസ്ഥാനത്തുള്ള കോര്‍പറേഷന്‍ പരിധിയില്‍ രണ്ടുവീതം ഫയര്‍‌സ്റ്റേഷനുകള്‍ ഉണ്ടെങ്കിലും കണ്ണൂരില്‍ ഒരെണ്ണം മാത്രമാണുള്ളത്. പത്ത് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കണ്ണൂര്‍ യൂണിറ്റില്‍നിന്നുള ഫയര്‍ എന്‍ജിന്‍ ഓടിയെത്താന്‍ പ്രയാസപ്പെടുകയാണ്. ഗതാഗത തടസം വലിയ തോതില്‍ രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറയുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നാലും കോഴിക്കോട് കോര്‍പ്പറേഷനില്‍ മൂന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റ് നിലവിലുണ്ട്. മുഖ്യമന്ത്രിയുടെ നിയോജകമണ്ഡലത്തില്‍ വരെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കണ്ണൂര്‍ യൂണിറ്റിലെ ഫയര്‍ഫോഴ്‌സാണ്. അതുകൊണ്ട് തന്നെ നിലവിലുള്ള വാടകകെട്ടിടത്തില്‍ ഒരു യൂണിറ്റ് നിലനിര്‍ത്തി കൊണ്ട് മറ്റൊരു യൂണിറ്റ് ഫയര്‍ഫോഴ്‌സ് പുതിയ കെട്ടിടത്തിലേക്കും മാറ്റണമെന്നാണ് ജീവനക്കാരുടെ ആവശ്യം.—

സ്റ്റേഷന്‍ ഓഫീസര്‍ കെ. രാജീവന്റെ നേതൃത്വത്തില്‍ നാലു ഓഫീസര്‍മാരടക്കം 52 ഓളം ജീവനക്കാര്‍ കണ്ണൂര്‍ യൂണിറ്റില്‍ ജോലി ചെയ്യുന്നു. മൂന്നു മൂന്നു മൊബൈല്‍ വാട്ടര്‍ ടെന്‍ഡര്‍, രണ്ട് എമര്‍ജന്‍സി ടെന്‍ഡര്‍, റിക്കവറി, ജീപ്പ്, ആംബുലന്‍സ്, ബുള്ളറ്റ് തുടങ്ങിയ സൗകര്യങ്ങളോടെയാണ് പൊതുജനങ്ങള്‍ക്ക് എത്രയും പെട്ടെന്ന് സഹായമെത്തിക്കാന്‍ സജ്ജമായിരിക്കുന്നത്. വാട്ടര്‍ ലോറികളില്‍ 7,000 ലിറ്റര്‍ വെള്ളം സംഭരിക്കാനുള്ള ശേഷിയുണ്ട്. മേലെചൊവ്വയിലെ കിണറ്റില്‍ നിന്നും ശ്രീനാരായണ പാര്‍ക്കിനു സമീപത്തെ പിഎച്ച്ഡി ലൈനില്‍ നിന്നുമാണ് വെള്ളം സംഭരിക്കുന്നത്.

സഹായ സന്ദേശമെത്തികഴിഞ്ഞാല്‍ 20 സെക്കന്‍ഡ് കൊണ്ട് ഫയര്‍ഫോഴ്‌സ് വാഹനം റെഡി. ഒരു ഓഫീസര്‍ ഉള്‍പ്പെടെ ആറുപേര്‍ വാട്ടര്‍ ടെന്‍ഡറില്‍ ഉണ്ടാകുക. ജനറല്‍ ഡയറിയില്‍ ഇതു രേഖപ്പെടുത്തും. 1968 ല്‍ അന്നത്തെ മുഖ്യമന്ത്രി ഇ.—എം.—എസ് ഉദ്ഘാടനം ചെയ്തതാണ് കണ്ണൂര്‍ ഫയര്‍‌സ്റ്റേഷന്‍. പിന്നീട് ഇങ്ങോട്ട് കാര്യമായ അറ്റകുറ്റപ്പണികളൊന്നും നടത്തിയിട്ടില്ല.  കണ്ണൂര്‍ ഫയര്‍ഫോഴ്‌സിന്റെ നിര്‍മാണപ്രവൃത്തികള്‍ നീണ്ടുപോകുകയാണ്. പ്രവര്‍ത്തനങ്ങള്‍ വേഗതയിലാക്കാന്‍ ജീവനക്കാര്‍ തന്നെ തിരുവനന്തപുരം ചീഫ് എന്‍ജിനിയര്‍ക്കും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും കഴിഞ്ഞദിവസം നിവേദനം നല്‍കിയിട്ടുണ്ട്.—

Related posts