കതിരൂര്‍ മനോജ് വധക്കേസില്‍ പി. ജയരാജന്‍ ഇന്നു ജാമ്യഹര്‍ജി നല്‍കും

kkd-JAYARAJANതലശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ കോടതിയില്‍ കീഴടങ്ങി റിമാന്‍ഡില്‍ കഴിയുന്ന 25-ാം പ്രതി  സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ തലശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ഇന്നു ജാമ്യഹര്‍ജി ഫയല്‍ചെയ്യും.   കഴിഞ്ഞ ഫെബ്രുവരി 12ന് കോടതിയില്‍ കീഴടങ്ങി റിമാന്‍ഡിലായ ജയരാജനു വേണ്ടി അഡ്വ. കെ. വിശ്വനാണ് ജാമ്യഹര്‍ജി ഫയല്‍ ചെയ്യുന്നത്. തെളിവില്ലാതെയാണ് ജയരാജനെ ഈ കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളതെന്നും ബിജെപിയുടെ രാഷ്ട്രീയദൗത്യം നിറവേറ്റുകയാണ് സിബിഐ ചെയ്തിട്ടുള്ളതെന്നും ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെ പൂര്‍ത്തിയായ സാഹചര്യത്തില്‍ സ്വഭാവികമായി ജയരാജനു ജാമ്യത്തിനു അര്‍ഹതയുണ്ടെന്നുമാണ് അഡ്വ. കെ. വിശ്വന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.

നാലു തവണ ആന്‍ജിയോപ്ലാസ്റ്റിന് വിധേയമായ പി. ജയരാജന്റെ ശാരീരിക അവശതകള്‍ വിശദമാക്കുന്ന ഹര്‍ജിയില്‍ അന്വേഷണം പൂര്‍ത്തിയായ കേസില്‍ ജയരാജനെ തടവിലിടുന്നത് ന്യായീകരിക്കാനാവില്ലെന്നും പറയുന്നുണ്ട്.എന്നാല്‍ അറസ്റ്റിലാകുന്ന പ്രതിയെ 24 മണിക്കൂര്‍ കസ്റ്റഡിയില്‍ വയ്ക്കാന്‍ സിആര്‍പിസി പ്രകാരം നിയമപരമായി അവകാശമുണ്ടെന്നിരിക്കെ പ്രതിയെ വിശദമായി ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ ലഭിക്കാന്‍ അനിവാര്യമാണെന്ന് സിബിഐ ചൂണ്ടിക്കാട്ടുന്നു. പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കാത്തതുകൊണ്ടുതന്നെ ജാമ്യം നല്‍കാന്‍ പാടില്ലെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കും.

തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി മറ്റുപ്രതികളുടെ സാന്നിധ്യത്തില്‍വരെ പി. ജയരാജനെ ചോദ്യംചെയ്യേണ്ടിവരും.
അന്വേഷണത്തിന്റെ ഭാഗമായി ഇത് നടപ്പില്‍വരുത്തണം. നിയമപരമായി നിഷേധിക്കാന്‍ പറ്റാത്തകാര്യമാണിത്. അതുകൊണ്ട്തന്നെ തെളിവ്‌ശേഖരിക്കുകയെന്നത് അന്വേഷണ ഏജന്‍സിയുടെ അവകാശമാണെന്നും സിബിഐ കോടതിയെ ബോധ്യപ്പെടുത്തും. യുഎപിഎ വകുപ്പ് പ്രകാരം കേസുള്ളതിനാല്‍ ഒരുമാസത്തിനുശേഷം മാത്രമേ ജാമ്യാപേക്ഷ നല്‍കാനാവൂ എന്നതിനാലാണു ഹര്‍ജി നല്‍കാതിരുന്നത്. ജയരാജന്റെ റിമാന്‍ഡ് കാലാവധി ഏപ്രില്‍ എട്ടു വരെ കോടതി നീട്ടിയിട്ടുണ്ട്.

Related posts