കമോണ്‍ ഇന്ത്യ… ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ-പാക് പോരാട്ടം ഇന്ന്

sp-indiaകോല്‍ക്കത്ത: ഇന്നാണ് ആ പോരാട്ടം. ക്രിക്കറ്റ് ലോകത്തെ ബ്ലോക്ബസ്റ്റര്‍ ഷോ. കണ്ണും കാതും ഈഡന്‍ ഗാര്‍ഡന്‍സിലെ വലിയ സ്ക്രീനിലേക്കെറിയാം. ഇന്ത്യ-പാക് പോരാട്ടത്തിന്റെ അവിസ്മരണീയ നിമിഷങ്ങള്‍ക്കു സാക്ഷിയാകാന്‍. ഐസിസി ട്വന്റി-20 ലോകകപ്പില്‍ ഗ്രൂപ്പ് രണ്ടില്‍ ആദ്യകളിയില്‍ തോറ്റമ്പിയ ഇന്ത്യക്ക് ഇന്ന് നിര്‍ണായകമാണ്. തോറ്റാല്‍ പുറത്തേക്കാവും യാത്ര. ബംഗ്ലാദേശിനെതിരേ ജയിച്ച പാക്കിസ്ഥാന്‍ നിലവില്‍ രണ്ടാമതാണ്. രാത്രി 7.30നാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ദൂരദര്‍ശനിലും.

പാക്കിസ്ഥാന്റെ ഭാഗ്യവേദി

ലാഹോറിലെ ഗദാഫി സ്റ്റേഡിയത്തിനോ കറാച്ചിയിലെ നാഷണല്‍ സ്‌റ്റേഡിയത്തിനോ കല്പിച്ചുകൊടുത്തിട്ടില്ലാത്തൊരു പ്രാധാന്യം പാക് ക്രിക്കറ്റില്‍ ഈഡന്‍ ഗാര്‍ഡന്‍സിനുണ്ട്. ഇവിടെ ഇന്ത്യയോട് ഇതുവരെ തോല്‌ക്കേണ്ടിവന്നിട്ടില്ല പാക്കിസ്ഥാന്. ഇക്കാരണത്താലാണ് ധര്‍മശാലയില്‍ കളിക്കാന്‍ പിസിബി വിസമ്മതിച്ചതെന്നൊരു തമാശതന്നെ ക്രിക്കറ്റ് ലോകത്തു പ്രചരിക്കുന്നുണ്ട്. സംഭവമെന്തെങ്കിലും ആകട്ടെ, ഇവിടെ ഇന്ത്യക്കെതിരേ കളിച്ച നാലിലും പാക്കിസ്ഥാന്റേതായിരുന്നു അവസാനചിരി. ഇന്ത്യയില്‍ പാക് ടീമിന് ഏറ്റവുമധികം ആരാധകരുള്ളതും ഈഡന്‍ ഗാര്‍ഡന്‍സില്‍ കളിക്കാനിറങ്ങുമ്പോഴാണ്.

ടീം വാര്‍ത്തകള്‍

ലോകകപ്പിനായി ഇന്ത്യയിലെത്തിയ പാക് ടീം തുടക്കം മുതല്‍ കോല്‍ക്കത്തയില്‍ തന്നെയായിരുന്നു ക്യാമ്പ് ചെയ്തിരുന്നത്. മൈതാനവുമായി ശരിക്കും ചങ്ങാത്തത്തിലായെന്നു ചുരുക്കം. ബംഗ്ലാദേശിനെ ചുരുട്ടിയെറിഞ്ഞ ടീമില്‍നിന്ന് കാര്യമായ മാറ്റം ഇന്നുണ്ടായേക്കില്ല. അഹമ്മദ് ഷെഹ്‌സാദ് ആദ്യമത്സരത്തില്‍ തിളങ്ങിയത് ടീമിന്റെ ബാറ്റിംഗ് വേവലാതി ഒരുപരിധിവരെ ഇല്ലാതാക്കിയിട്ടുണ്ട്. മുഹമ്മദ് ഹാഫിസ്, ഷൊഹൈബ് മാലിക് എന്നിവരും താളം കണെ്ടത്തിയത് പരിശീലകന്‍ വഖാര്‍ യൂനിസിനെ സന്തോഷിപ്പിക്കുന്നു.

മത്സരത്തലേന്ന് വാര്‍ത്തസമ്മേളനത്തിനെത്തിയ വഖാറിന്റെ മുഖത്ത് പതിവ് ടെന്‍ഷന്‍ കാണാനില്ലായിരുന്നു. ഇന്നും തോറ്റാല്‍ ഇന്ത്യ പുറത്താകുമെന്ന തിരിച്ചറിവും പാക് പടയ്ക്കു പുതു ഊര്‍ജം പകരും. ബൂം ബൂം അഫ്രീദി ഫോമിലേക്കു മടങ്ങിയെത്തിയത് ഇന്ത്യക്കു ഭീഷണിയാണ്. കൂറ്റനടികളിലൂടെ അതിവേഗം സ്‌കോറുയര്‍ത്താനുള്ള അഫ്രീദിയുടെ സാമര്‍ഥ്യം ധോണിപ്പട പലകുറി അനുഭവിച്ചിട്ടുള്ളതാണ്. ഇന്നും അത്തരത്തിലുള്ള പ്രകടനമുണ്ടായാല്‍ ആതിഥേയര്‍ക്കത് താങ്ങാനാവില്ല.

ഈ ലോകകപ്പിലെ ഏറ്റവും മികച്ച ബൗളിംഗ് യൂണിറ്റുകളിലൊന്നാണ് പാക്കിസ്ഥാന്റേത്. രണ്ടാം ജന്മം ആഘോഷിക്കുന്ന മുഹമ്മദ് ആമീര്‍ തന്നെ കുന്തമുന. ഒപ്പം പൊക്കക്കാരന്‍ മുഹമ്മദ് ഇര്‍ഫാനും ഇടംകൈയന്‍ തീപ്പൊരി വഹാബ് റിയാസും.

ഷാമി കളിച്ചേക്കും

ലോകകപ്പില്‍ പാക്കിസ്ഥാന്‍ ഇതുവരെ ഇന്ത്യയെ തോല്പിച്ചിട്ടില്ല. പാക്കിസ്ഥാനാകട്ടെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യയോടു കീഴടങ്ങിയിട്ടുമില്ല. ഇന്ത്യയുടെ പ്രധാന പ്രതീക്ഷയും ലോകകപ്പിലെ അപരാജിത റിക്കാര്‍ഡ് തന്നെ. ഇന്ത്യന്‍ ക്യാമ്പില്‍നിന്നുള്ള പ്രധാന വാര്‍ത്ത മുഹമ്മദ് ഷാമി തിരിച്ചെത്തിയേക്കുമെന്നുള്ളതാണ്. ഇന്നലെ നെറ്റ്‌സില്‍ കൂടുതല്‍ നേരം പന്തെറിഞ്ഞിരുന്നു. നിരന്തരം വിരാട് കോഹ്‌ലിയെ കബളിപ്പിക്കാനുമായി. കഴിഞ്ഞ ലോകകപ്പില്‍ കളിച്ച ശേഷം ഫാസ്റ്റ് ബൗളര്‍ ഇതുവരെ ഇന്ത്യക്കായി കളിച്ചിട്ടില്ല. ഷാമിയെ കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ഹര്‍ദിക് പാണ്ഡ്യക്കായിരിക്കും സ്ഥാനനഷ്ടം. ന്യൂസിലന്‍ഡിനെതിരേ കളിച്ച ടീമില്‍ മറ്റു മാറ്റങ്ങള്‍ക്കു സാധ്യതയില്ല.

ക്രിക്കറ്റ്, ബോളിവുഡ്, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ ഗാലറികളില്‍ ഇരുപക്ഷത്തെയും പ്രോത്സാഹിപ്പിക്കാനുണ്ടാകും. ബോളിവുഡ് താരം അമിതാഭ് ബച്ചനാകും മത്സരത്തിനു മുന്നോടിയായി ഇന്ത്യന്‍ ദേശീയ ഗാനം ആലപിക്കുക.പാക് ദേശീയ ഗാനം പ്രസിദ്ധ പാക് ഗായകന്‍ ഷഫ്ഖത്ത് അമന്ദ് അലി ഖാനും. പാക് മുന്‍ ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാന്‍, മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിരേന്ദര്‍ സെവാഗ്, ബോളിവുഡ് കിംഗ് ഷാരൂഖ് ഖാന്‍, ഇരുരാജ്യങ്ങളിലെയും കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവരും കളി കാണാനുണ്ടാകും.

Related posts