കള്ളനോട്ട് നിര്‍മാണം; അനീഷിന്റെ വൈദഗ്ധ്യം മുതലെടുത്ത് സുഹൃത്തുക്കള്‍; പത്തനംതിട്ട ജില്ലയിലേക്ക് കള്ളനോട്ടുകളുടെ കുത്തൊഴുക്കെന്ന് പോലീസ്

alp-kallanoteതിരുവല്ല: കള്ളനോട്ട് നിര്‍മാണത്തില്‍ അനീഷിന്റെ വൈദഗ്ധ്യം മുതലെടുക്കാനുള്ള ശ്രമം നടത്തിയത് സുഹൃത്തുക്കളെന്നു സൂചന. മല്ലപ്പള്ളിയില്‍ കള്ളനോട്ടുമായി പിടിയിലായ അനീഷിന്റെ ഒരു സുഹൃത്ത് പിടിയിലായ ഷിജുവാണ് നോട്ട് അച്ചടിക്കാനുള്ള ഉപകരണങ്ങള്‍ വാങ്ങി നല്‍കിയിരുന്നത്. അനീഷ് 2012ല്‍ ഗുജറാത്തിലെ സൂറത്ത് ജില്ലയിലെ കടോദം പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കള്ളനോട്ട് കേസിലെ പ്രതിയാണ്. മറ്റു രണ്ടു മലയാളികളോടൊപ്പം ഗുജറാത്തില്‍ അറസ്റ്റിലായ അനീഷ് കഴിഞ്ഞ ജനുവരി 20നാണ് ജയില്‍ മോചിതനായത്.

അവിടെ നിന്നും നാട്ടിലെത്തി പെയിന്റിംഗ് ജോലി ചെയ്തുവന്ന പ്രതിക്ക് കള്ളനോട്ട് നിര്‍മാണത്തിലുള്ള വൈദഗ്ധ്യം മനസിലാക്കിയ രണ്ടു സുഹൃത്തുക്കള്‍ കംപ്യുട്ടറും പ്രിന്ററും വാങ്ങി നല്‍കി. വീടിന് സമീപത്ത് കടമുറി വാടകയ്‌ക്കെടുത്ത് സ്റ്റിക്കര്‍ കട്ടിംഗിന്റെയും നമ്പര്‍ പ്ലേറ്റ് നിര്‍മാണത്തിന്റെയും മറവില്‍ കള്ളനോട്ട് അടിച്ചു വിതരണം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആയിരം രൂപയുടെ കറന്‍സി നോട്ട് സ്കാന്‍ ചെയ്ത് സിഡിയിലാക്കി പ്രിന്റ് എടുക്കുകയാണ് പ്രതികള്‍ ചെയ്തുവന്നത്. 67 ആ എ 506, 508, 509, 566, 569, 588, 589, 596, 598, 688, 808, 809, 906, 908, 909, 966, 969, 988, 998 എന്നീ സീരിയലുകളിലുള്ള നോട്ടുകളാണ് അച്ചടിച്ച് വിതരണം ചെയ്തത്.

കംപ്യുട്ടര്‍ ഗ്രാഫിക്‌സില്‍ വിദഗ്ധനായ അനീഷ് ബികോം ബിരുദധാരിയാണ്. ഷിജുവിനെ അറസ്റ്റ് ചെയ്ത് നടത്തിയ അന്വേഷണത്തില്‍ തലയോലപ്പറമ്പിലെ ദേവി ഓട്ടോ മോബൈല്‍സ് സ്ഥാപനത്തില്‍ ഒളിപ്പിച്ചിരുന്ന 2.87 ലക്ഷം രൂപയുടെ കള്ളനോട്ടും അനീഷിന്റെ സ്ഥാപനത്തില്‍ ഒളിപ്പിച്ചിരുന്ന 39000 രൂപയുടെ കള്ളനോട്ടുകളും ഇവ പ്രിന്റ് ചെയ്യാന്‍ ഉപയോഗിച്ച ലാപ്‌ടോപ്, പ്രിന്റര്‍, ഡിവിഡി, കട്ടര്‍ ബ്ലെയ്ഡ്, സ്‌കെയില്‍, നോട്ട് പ്രിന്റ് ചെയ്തിരുന്ന പ്രത്യേകതരം പേപ്പര്‍, മഷി എന്നിവയെല്ലാം പിടിച്ചെടുത്തു. കഴിഞ്ഞ രണ്ടുമാസമായി ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകള്‍ അച്ചടിച്ച് വിതരണം ചെയ്തിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായതായി ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു. ഒരേ നമ്പറിലുള്ള കുറെ നോട്ടുകള്‍ വീതം അച്ചടിച്ചശേഷം അവസാനത്തെ മൂന്ന് അക്കങ്ങള്‍ മാറ്റി വീണ്ടും നോട്ടുകള്‍ അച്ചടിക്കുകയാണ് പ്രതികള്‍ ചെയ്തിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. മൂന്നു പേര്‍ കൂടി നിരീക്ഷണത്തിലാണെന്ന് പോലീസ് പറഞ്ഞു. ഡിവൈഎസ്പി ആര്‍.ചന്ദ്രശേഖരന്‍പിള്ള, മല്ലപ്പള്ളി സിഐ കെ.സലിം, കീഴ്‌വായ്പൂര് എസ്‌ഐ ബി.രമേശന്‍, എഎസ്‌ഐ രാജശേഖരന്‍ ഉണ്ണിത്താന്‍, ഷാഡോ പോലീസുകാരായ അജികുമാര്‍, ബിജു മാത്യു, വിനോദ്, സുജിത്ത്, ഹരികുമാര്‍, വിത്സണ്‍, സലിം, സന്തോഷ്, സൈബര്‍ സെല്ലിലെ സിപിഒ ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

പത്തനംതിട്ട ജില്ലയിലേക്ക് കള്ളനോട്ടുകളുടെ കുത്തൊഴുക്കെന്നു പോലീസ് റിപ്പോര്‍ട്ട്
തിരുവല്ല: വരാനിരിക്കുന്ന തിരക്കുകള്‍ മുന്‍നിര്‍ത്തി കള്ളനോട്ടുകള്‍ പ്രചരിപ്പിക്കാനുള്ള ശ്രമം പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നടന്നതായി പോലീസിനു വിവരം ലഭിച്ചു. കഴിഞ്ഞദിവസം പന്തളത്ത് 1.25 ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി തമിഴ്‌നാട് സ്വദേശിയെ പിടികൂടിയതിനു പിന്നാലെയാണ് മല്ലപ്പള്ളിയില്‍ നിന്ന് കള്ളനോട്ടു സംഘത്തെ പിടികൂടിയത്.

പന്തളത്ത് ശനിയാഴ്ച പിടിയിലായ തമിഴ്‌നാട് രാമസ്വാമി നഗര്‍ സ്വദേശി നഞ്ചിത് ചെട്ടിയാരെ (60) ശബരിമല തീര്‍ഥാടനകാലം ലക്ഷ്യമിട്ടാണ ്കള്ളനോട്ടുമായി എത്തിയതെന്നു കണ്ടെത്തിയിരുന്നു. 500 രൂപയുടെ മൂന്ന് കെട്ടുകളുമായാണ് ഇയാള്‍ വ്യാജനോട്ടുകള്‍ എത്തിച്ചിരുന്നത്. കള്ളനോട്ടിന്റെ ഉറവിടവും തമിഴ്‌നാടാണെന്നു കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ മല്ലപ്പള്ളിയില്‍ കണ്ടെത്തിയ നോട്ടുകള്‍ കേരളത്തില്‍ തന്നെ നിര്‍മിച്ചതാണെന്നും കണ്ടെത്തി.  കോട്ടയം വൈക്കം പള്ളിപ്പുറത്തുശേരി ഭൂതനേഴം ചെട്ടിയാം വീട്ടില്‍ അനീഷ്(38), സുഹൃത്ത് വൈക്കം വടയാര്‍ ആമ്പങ്കേരിതറ വീട്ടില്‍ ഷിജു(41) എന്നിവരാണ് അറസ്റ്റിലായത്.

ഗുജറാത്തില്‍ ജോലി ചെയ്തിരുന്ന അനീഷ് നേരത്തെയും കള്ളനോട്ട് കേസില്‍ കുടുങ്ങിയിട്ടുണ്ട്. നോട്ട് അച്ചടിക്കാന്‍ ഇയാള്‍ക്കുള്ള വൈദഗ്ധ്യം തിരിച്ചറിഞ്ഞ് സുഹൃത്തുക്കളുമായി ചേര്‍ന്ന് 1000 രൂപയുടെ നോട്ട് അച്ചടിച്ചു വിപണനം നടത്തിവരികയായിരുന്നു. ഇവര്‍ നിര്‍മിച്ച കള്ളനോട്ടുകള്‍ വിപണിയിലുണ്ടെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. സീരിയല്‍ നമ്പരുകളും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പു കാലഘട്ടത്തിലും ശബരിമല തിരക്കിലും നോട്ടുകള്‍ പ്രചരിപ്പിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ഇത്തരം സംഘങ്ങള്‍ സജീവമാകാറുണ്ട്. ശബരിമല മണ്ഡലകാലം ആരംഭിക്കാനിരിക്കെ പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ പോലീസ് ജാഗ്രതാനിര്‍ദേശവും നല്‍കിയിട്ടുണ്ട്.

ഷിജുവിന് മറ്റു കേസുകളുമായി ബന്ധമെന്ന്

തലയോലപ്പറമ്പ്: കള്ളനോട്ടു കേസില്‍ പിടിയിലായ വൈക്കം വടയാര്‍ ആമ്പങ്കേരിതറ വീട്ടില്‍ ഷിജു(41)വിനു പൊതി സ്വകാര്യ ആശുപത്രി ജീവനക്കാരിയും ഗര്‍ഭിണിയുമായ യുവതിയെ കൊന്നു പാറമടയില്‍ തകള്ളിയ സംഭവത്തില്‍ ബന്ധമുണ്ടെന്നു സൂചന. കേസിലെ പ്രതി സൂരജും കൊല്ലപ്പെട്ട സുകന്യയും കാറില്‍ കറങ്ങി നടന്നതിനു പോലീസിനു തെളിവു ലഭിച്ചിരുന്നു. ഈ കാര്‍ നല്‍കിയത് ഷിജുവാണെന്നാണ് പോലീസ് അറിയിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് നിരീക്ഷണത്തിലായിരുന്ന ഷിജുവിനെ പലതവണ ചോദ്യം ചെയ്തിരുന്നു. അതിനിടെയിലാണ് ഇയാള്‍ കള്ളനോട്ട് കേസില്‍ പിടിയിലാകുന്നത്.

Related posts