ജിജി ലൂക്കോസ്
പുഴയില്‍ നിന്ന് കൈക്കുമ്പിളില്‍ വെള്ളം കോരിയെടുത്തു കുടിച്ചിരുന്ന കാലമൊക്കെ കഴിഞ്ഞു. ഇനി അക്കാലം തിരിച്ചുവരുമെന്നു കരുതാനും വയ്യ. കുടിനീരിനായി കുപ്പി വെള്ളം തെരയുകയല്ലാതെ മറ്റു മാര്‍ഗമൊന്നും കാണുന്നില്ല. കുടിനീര് കുപ്പിയിലാക്കി വില്‍പ്പനയ്ക്കു വയ്ക്കുമെന്ന വാര്‍ത്തയെ അസംഭവ്യം എന്നു പറഞ്ഞു തള്ളിയ ഒരു തലമുറ ഇവിടെയുണ്ടായിരുന്നുവെന്ന് ഓര്‍ക്കണം. അവിടെ നിന്നാണു കുപ്പിയിലല്ലാത്ത വെള്ളം കുടിക്കാന്‍ കൊള്ളില്ലെന്ന തിരിച്ചറിവില്‍ നാം എത്തിച്ചേര്‍ന്നത്.
അങ്ങനെ അവിടെയും കൊള്ളലാഭത്തിന്റെ സാധ്യത മനുഷ്യന്‍ മനസിലാക്കി. ധാതുസമ്പുഷ്ടമെന്നും ആരോഗ്യദായകമെന്നും വന്‍കിട കമ്പനികള്‍ അവകാശപ്പെടുന്ന മിനറല്‍ വാട്ടറില്‍ മനുഷ്യനെ കാന്‍സറിലേക്കു കൈപിടിച്ചെത്തിക്കുന്ന മാരക രാസപദാര്‍ഥങ്ങളും അടങ്ങിയിരിക്കുന്നു എന്ന കണ്ടെത്തല്‍ മനുഷ്യ മനസാക്ഷിയെ അക്ഷാരാര്‍ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു.
കുപ്പിയിലടച്ച കാന്‍സര്‍
ഏറ്റവും ശുദ്ധമായ വെള്ളം എന്നു പ്രഖ്യാപിച്ചുകൊണ്ടാണ് ഓരോ കമ്പനികളും തങ്ങളുടെ കുപ്പിവെള്ളം വിപണിയിലെത്തിക്കുന്നത്. എന്നാല്‍, ഇതില്‍ ഏതാണു ശുദ്ധമെന്നും ഏതാണു മോശമെന്നും കണ്ടെത്താന്‍ പരിശോധകര്‍ക്കു കഴിയാറുമില്ല. അവര്‍ അതിനായി തുനിയാറുമില്ല. ദാഹിക്കുമ്പോള്‍ അപ്പോള്‍ കിട്ടുന്ന വെള്ളം കുടിക്കുക അത്രതന്നെ. എന്നാല്‍ വെള്ളത്തിന്റെ ഗുണദോഷങ്ങള്‍ അക്കമിട്ടു പറയേണ്ടതും ജനങ്ങളെ ബോധവത്കരിക്കേണ്ടതും അതിനായി ചുമതലപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥരാണ്.
കുപ്പിവെള്ളത്തിന്റെ ദോഷങ്ങള്‍ കണ്ടെത്തുകയും അതു പൊതുജനങ്ങള്‍ക്കു ലഭ്യമാക്കുകയും ചെയ്യാത്തതുമൂലം ശുദ്ധവെള്ളമെന്ന പേരില്‍ പുറത്തിറങ്ങുന്ന രോഗവെള്ളം ജനങ്ങള്‍ കുടിച്ചുകൊണ്ടിരിക്കും. ശുദ്ധജലമെന്ന പേരില്‍ നമ്മള്‍ വാങ്ങിക്കുടിക്കുന്ന കുപ്പിവെള്ളത്തില്‍ മാരക രോഗങ്ങള്‍ക്കു കാരണമാകുന്ന രോഗാണുക്കളും കീടനാശിനികളുമുണ്ടെന്നു പരിശോധനകളില്‍ തെളിഞ്ഞിട്ടുണ്ട്.
ഈ കണ്ടെത്തലുകള്‍ കുടിച്ച വെള്ളത്തെ പോലും വിശ്വസിക്കാനാവാത്ത സ്ഥിതിയില്‍ നമ്മെ കൊണ്ടെത്തിച്ചിരിക്കുകയാണ്. കുപ്പിവെള്ളത്തിന്റെ 40 ശതമാനവും പൈപ്പ് വെള്ളത്തില്‍ നിന്നാണ് ഉണ്ടാക്കുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. എന്നുവച്ചാല്‍ മലനിരകളില്‍ നിന്നുള്ള ധാതുസമ്പുഷ്ടമായ പ്രകൃതിദത്ത നീരുറവകളില്‍ മിക്കവയും മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പൈപ്പിലേതെന്ന്. അദ്ഭുതപ്പെടുത്തുന്ന രീതിയില്‍ രാസവസ്തുക്കളുടെ ഒരു നിരതന്നെ കുപ്പി വെള്ളത്തിലുണ്ടെന്നാണ് എന്‍വയോണ്‍മെന്റല്‍ വര്‍ക്കിംഗ് ഗ്രൂപ്പിന്റെ പരിശോധനാഫലം. സാധാരണ ടാപ്പ് വെള്ളത്തില്‍ കാണുന്ന അത്രതന്നെ ക്ലോറിനേഷന്റെ വിഷമുള്ള ഉപവസ്തുക്കളുള്‍പ്പെടെ മറ്റു രാസവസ്തുക്കളും പല ബ്രാന്‍ഡ് കുപ്പിവെള്ളത്തിലുമുണ്ട്. കുപ്പിവെള്ള വ്യവസായം സ്വയം അംഗീകരിച്ച മാലിന്യത്തിന്റെ തോതിലധികമാണ് അവര്‍ വില്‍ക്കുന്ന വെള്ളത്തിലെ മാലിന്യങ്ങള്‍.
ക്ലോറിന്‍, ഓര്‍ഗാനിക് കെമിക്കല്‍സ്, കീടനാശിനികള്‍ എന്നിവ നീക്കം ചെയ്യാന്‍ ചാര്‍ക്കോള്‍ പ്രക്രിയയിലൂടെ മാലിന്യമുക്തമാക്കുന്ന രീതിയും ചില കമ്പനികള്‍ നടത്തുന്നുണ്ട്. എന്നാല്‍, നൈട്രേറ്റ്, ഫ്‌ളൂറൈഡ്, ലെഡ് തുടങ്ങിയ ലോഹ ധാതുക്കള്‍ നീക്കം ചെയ്യാന്‍ ഇതിനു കഴിയില്ല. അതിനെക്കാള്‍ ഉപരി ചാര്‍ക്കോള്‍ പ്രക്രിയ വഴി പുതിയ തരം ബാക്ടീരിയ ഉത്പാദിപ്പിക്കപ്പെടുമെന്നു സിഎസ്ഇയും പറയുന്നു.
പൈപ്പ് വെള്ളവും പുഴവെള്ളവും പരിശോധിക്കാറില്ലെങ്കിലും കുപ്പിവെള്ളം പരിശോധിക്കുന്നുണ്ടെന്നാണു കമ്പനികള്‍ അവകാശപ്പെടുന്നത്. എന്നാല്‍, പരിശോധന ഫലത്തിന്റെ വിവരം കമ്പനികള്‍ പുറത്തുവിടുന്നില്ല എന്നുമാത്രം.
ബ്രെഡിലെ കാന്‍സര്‍ വെള്ളത്തിലും
ബ്രെഡിലും ബണ്ണിലും കണ്ടെത്തിയ മാരകമായ ബ്രോമേറ്റ് ഘടകങ്ങള്‍ കുപ്പിവെള്ളത്തിലും ഉണ്ടെന്നാണു ലോകാരോഗ്യ സംഘടന കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് ഇന്ത്യയിലെ കുപ്പിവെള്ളത്തിലെ രാസഘടനയെക്കുറിച്ചു പഠനം നടത്തിയ ഭാഭ ആറ്റമിക് റിസര്‍ച്ച് സെന്ററിലെ ഹെല്‍ത്ത് വിഭാഗവും ബ്രോമേറ്റിന്റെ അപകടകരമായ സാന്നിധ്യമുണ്ടെന്നു മുന്നറിയിപ്പ് നല്‍കി. ജി.ജി. പണ്ഡിറ്റിന്റെ നേതൃത്വത്തിലുള്ള എന്‍വയോണ്‍മെന്റല്‍ മോണിറ്ററിംഗ് ആന്‍ഡ് അസെസ്‌മെന്റ് സെക്ഷനാണ് 2015 ജനുവരിയില്‍ ഈ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ബ്രോമേറ്റ് ഘടകങ്ങള്‍ ശരീരത്തിനുള്ളില്‍ കടന്നാല്‍ കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുകയും കോശങ്ങളുടെ അമിത വളര്‍ച്ചയ്ക്കു കാരണമാകുകയും അതു കാന്‍സറിനു വഴിയൊരുക്കുകയും ചെയ്യും. യുഎസ് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി (യുഎസ്ഇപിഎ) നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങളിലും 12 ശതമാനം ഉയര്‍ന്ന നിരക്കിലുള്ള ബ്രോമേറ്റ് ഘടകങ്ങളാണ് ഇന്ത്യയിലെ കുപ്പിവെള്ളത്തിലുള്ളതെന്നു ഭാഭ ആറ്റമിക് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു ലിറ്ററില്‍ 10.7 മൈക്രോ ഗ്രാം എന്ന അനുവദനീയമായ അളവ് ബ്രോമേറ്റ് മാത്രമേ പാടുള്ളു എന്നാണ് അന്താരാഷ്ട്ര സ്റ്റാന്‍ഡേര്‍ഡുകള്‍ നിര്‍ദേശിക്കുന്നത്. ബിഎആര്‍സി ഇന്ത്യന്‍ സാമ്പിളുകളില്‍ നടത്തിയ പരിശോധനയില്‍ അനുവദനീയമായവയും പിന്നിട്ടു ശരാശരി അളവ് ഒരു ലിറ്ററില്‍ 43 മൈക്രോഗ്രാമാണെന്നു കണ്ടെത്തി.
കുടിവെള്ളത്തില്‍ പരോക്ഷമായ രീതിയില്‍ പോലും വിഷാംശമുള്ള ഘടകങ്ങള്‍ പാടില്ലെന്നാണു ലോക ആരോഗ്യ സംഘടനയുടെ നിര്‍ദേശം. എന്നാല്‍, ബ്രോമേറ്റ് പൂര്‍ണമായി വെള്ളത്തില്‍ നിന്ന് ഒഴിവാക്കാനാവില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളും അമേരിക്കയുമെല്ലാം ചേര്‍ന്നു ബ്രോമേറ്റിന്റെ അളവ് 10 മൈക്രോഗ്രാം വരെയാകാമെന്നു മാനദണ്ഡമുണ്ടാക്കി.
തനിയെ കുപ്പിയിലാകുന്ന ഭൂതം
ബ്രെഡിലും ബണ്ണിലും മാര്‍ദവവും മിനുസവും ഉണ്ടാകാന്‍ പൊട്ടാസ്യം ബ്രോമേറ്റ് കൃത്രിമമായി ചേര്‍ക്കുന്നതാണെങ്കില്‍ വെള്ളം ശുചിയാക്കി കഴിയുമ്പോഴേക്കും സ്വാഭാവികമായി പൊട്ടാസ്യവുമായോ സോഡിയവുമായി ചേര്‍ന്ന ബ്രോമേറ്റ് കുപ്പിക്കകത്താകും. ഇതു ശരീരത്തിലെത്തുന്നതോടെ കോശങ്ങളെ ബ്രോമേറ്റ് പിടികൂടും. പിന്നീട് കോശങ്ങളുടെ അമിത വളര്‍ച്ചയ്ക്കു കാരണമാകും. ബ്രോമേറ്റിന്റെ ഒരു മൈക്രോഗ്രാം മൂലം 0.19 കിലോഗ്രാം ഭാരം ദിനംപ്രതി വര്‍ധിപ്പിക്കുമെന്നു ബിഎആര്‍സി വിശദമാക്കുന്നു.
മനുഷ്യന്റെയും മൃഗങ്ങളുടെയും ആമാശയവും കുടലുമാണു ബ്രോമേറ്റിനെ വലിച്ചെടുക്കുന്നത്. അതുകൊണ്ടു തന്നെ ഉദരത്തെയും മൂത്രാശയത്തെയാണ് ബ്രോമേറ്റ് പിടികൂടുന്നതെന്നും രോഗാവസ്ഥയിലെത്തിക്കുന്നതെന്നും ലോക ആരോഗ്യ സംഘടന കണ്ടെത്തിയിട്ടുണ്ട്. ബ്രോമേഡാണെങ്കില്‍ കിഡ്‌നിയെ കൂടാതെ പാന്‍ക്രിയാസ്, ഉദരം, ചെറുകുടല്‍, പ്ലാസ്മ എന്നിവയെയും ബാധിക്കുന്നുണ്ട്. കിഡ്‌നിയിലെ ട്യൂമര്‍, തൈറോയ്ഡ് ഗ്രന്ഥിയിലെ വീക്കം എന്നിവയ്ക്കു പുറമേ ഉദരത്തിലെ കാന്‍സറിനും ഇതു കാരണമാകും.
ജാഗ്രത പുലര്‍ത്തണം
ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗമാണ് ഇതിനെതിരേ ജാഗ്രത പുലര്‍ത്തേണ്ടത്. ഐഎസ്‌ഐ, എഫ്എസ്എസ്എഐ, ബിഐഎസ് മാനദണ്ഡങ്ങളും മായം ചേര്‍ക്കല്‍ നിരോധന നിയമങ്ങളുടെയും അടിസ്ഥാനത്തിലുണ്ടാകുന്ന പരാതികളിന്മേല്‍ കര്‍ശന നടപടിയെടുക്കണം.
കുപ്പിയില്‍ വില്‍ക്കുന്ന വെള്ളത്തില്‍ ധാതുക്കളാണോ മാരക രാസവസ്തുക്കളാണോ ഉള്ളതെന്നു കുപ്പി നോക്കി വിലയിരുത്താനാവില്ല. കുപ്പിയുടെ പുറത്തുള്ള ലേബലിലും ഇതൊന്നുമുണ്ടാവില്ല. 1954ലെ മായം ചേര്‍ക്കല്‍ നിരോധനനിയമത്തിന്റെ 32-ാം അനുച്ഛേദത്തില്‍ മിനറല്‍ വാട്ടറില്‍ ചേര്‍ക്കുന്ന ഘടകങ്ങളുടെ പരിധി വ്യക്തമാക്കിയിട്ടുണ്ട്. മായം ചേര്‍ക്കല്‍ നിരോധന നിയമത്തിലും മിനറല്‍ വാട്ടറില്‍ എന്തൊക്കെ അടങ്ങിയിരിക്കണമെന്നു വ്യക്തമായി പറയുന്നുണ്ട്.
ലോകാരോഗ്യ സംഘടന 1958ല്‍ കുടിവെള്ളത്തിന്റെ അന്താരാഷ്ട്ര നിലവാരം സംബന്ധിച്ച നിര്‍ദേശങ്ങള്‍ (ഗൈഡ്‌ലൈന്‍സ് ഫോര്‍ ഡ്രിങ്കിംഗ് വാട്ടര്‍ ക്വാളിറ്റി- ജിഡിഡബ്ല്യുക്യു) മൂന്നു വാല്യങ്ങളായി പുറത്തിറക്കിയിട്ടുണ്ട്. ഇവ കൂടി ഉള്‍പ്പെടുത്തി ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് കാലാകാലങ്ങളില്‍ പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടര്‍ മാന്വല്‍ പുറത്തിറക്കുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് മിനറല്‍ വാട്ടര്‍ ഉത്പാദക കമ്പനികള്‍ക്കു ലൈസന്‍സ് നല്‍കുകയും അതു പുതുക്കി നല്‍കുകയും ചെയ്യുന്നത്. പക്ഷേ, കാലാകാലങ്ങളായി മിനറല്‍ വാട്ടര്‍ എന്ന കുപ്പിവെള്ളം പരിശോധനകള്‍ക്കു വിധേയമാക്കാറുണ്ടെങ്കിലും അതിന്റെ പരിശോധനാ ഫലങ്ങള്‍ എന്തെന്നോ പരിഹാര നടപടികളെന്തെന്നോ ഭക്ഷ്യസുരക്ഷ അധികൃതര്‍ ആരേയും അറിയിക്കാറില്ല.
കുപ്പിവെള്ളത്തിനു മാത്രമല്ല, ശുദ്ധമായ പ്രകൃതിജലത്തിനും ബിഐഎസ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരം നല്‍കാറുണ്ട്. പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടറിനു ഐഎസ് 13428ഉം പാക്കേജ്ഡ് നാച്ചുറല്‍ മിനറല്‍ വാട്ടറിനു ഐഎസ് 14543ഉം. കുപ്പിയിലാക്കാനുള്ള വെള്ളത്തിന്റെ സ്രോതസ് മുതല്‍ ശുദ്ധീകരിക്കാനുള്ള പ്ലാന്റിന്റെ വിവിധ ഘടകങ്ങള്‍ക്കു വരെ ബിഐഎസ് സ്റ്റാന്‍ഡേര്‍ഡ് നിശ്ചയിച്ചിട്ടുണ്ട്. ലൈസന്‍സ് നേടുന്നതിലും അതു പുതുക്കുന്നതിലും ഈ മാനദണ്ഡങ്ങള്‍ പലതും പാലിക്കപ്പെടാറുണ്ടെങ്കിലും വെള്ളം കുപ്പിയിലായി കഴിയുന്നതോടെ ഈ മാനദണ്ഡങ്ങളത്രയും കാറ്റില്‍ പറക്കും. അങ്ങനെ രോഗങ്ങള്‍ വിതരണം ചെയ്യാനുള്ള ശൃംഖലയായി കുപ്പിവെള്ളം മാറുന്നു. ശുദ്ധീകരിക്കുന്നതിനു മുമ്പുള്ള വെള്ളവും ശുദ്ധീകരിക്കപ്പെട്ട വെള്ളവും വേണ്ടരീതിയില്‍ പരിശോധിക്കപ്പെടുന്നില്ല എന്നതും വസ്തുതയാണ്.
ധാതുസമ്പുഷ്ടമോ രോഗസമ്പുഷ്ടമോ?
സാധാരണ കുടിവെള്ളത്തില്‍നിന്നു വ്യത്യസ്തമായി മുപ്പത്തിയഞ്ചോളം ധാതുക്കളും ലവണങ്ങളും മിനറല്‍ വാട്ടറില്‍ അടങ്ങിയിരിക്കേണ്ടതുണ്ട്. നൈട്രേറ്റ്, സള്‍ഫൈഡ്, മാംഗനീസ്, കോപ്പര്‍, സിങ്ക്, ഫ്‌ളൂറൈഡ്, ബേറിയം, ആന്റിമണി, നിക്കല്‍, ബോറേറ്റ്, സില്വോര്‍, ക്ലോറൈഡ്, സള്‍ഫേറ്റ്, മഗ്‌നീഷ്യം, കാല്‍സിയം, സോഡിയം, ആഴ്‌സനിക്ക്, ആല്‍ക്കലിനിറ്റി, കാഡ്മിയം, സയനൈഡ്, ക്രോമിയം, മെര്‍ക്കുറി, ലെഡ്, സെലേനിയം തുടങ്ങിയവ മിനറല്‍ വാട്ടറില്‍ ഉണ്ടാകണം. ഇവ ഓരോന്നും വ്യത്യസ്ത അളവുകളിലാണ് കാണേണ്ടത്. ഇതില്‍ പലതും നിര്‍ദിഷ്ട അളവില്‍ കൂടുന്നത് ആരോഗ്യത്തിനു ഹാനികരമാണ്.
കോളിഫോം ബാക്ടീരിയ, ഇ-കോളി, വിബ്‌റോകൊളിറിയ, സ്യൂഡോമൊണാസ് തുടങ്ങിയ വസ്തുക്കള്‍ കുടിവെള്ളത്തില്‍ കാണുകയുമരുത്. എന്നാല്‍, മലിനജലത്തില്‍ മാത്രം കാണപ്പെടുന്ന കോളിഫോം ബാക്ടീരിയ, ഓര്‍ഗനോക്ലോറൈന്‍സ്, എച്ച്‌സിഎച്ച്, ഡിഡിറ്റി തുടങ്ങിയവ കണ്ടെത്തിയിട്ടുണ്ടെന്നു സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് (സിഎസ്ഇ), ചെന്നൈയിലെ ലാബോറട്ടറി, ഫുഡ് ഡെവലപ്‌മെന്റ് അഥോറിറ്റി എന്നിവയുടെയും സംസ്ഥാന നിയമസഭയുടെ പരിസ്ഥിതി കമ്മിറ്റിയുടെയും റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ഗുരുതരമായ രോഗങ്ങളുണ്ടാക്കുമെന്നു വ്യക്തമായതിനെത്തുടര്‍ന്നു പലയിടത്തും നിരോധിച്ച ഡിഡിടിയുടെ അളവ് 7.06 ശതമാനത്തില്‍ കണ്ടെത്തിയെന്നാണ് സിഎസ്ഇയുടെ റിപ്പോര്‍ട്ടിലുള്ളത്. കാസര്‍ഗോഡ് അടക്കമുള്ള പ്രദേശങ്ങളില്‍ മാരക രോഗങ്ങള്‍ വിതറിയ എന്‍ഡോസള്‍ഫാന്റെ ഘടകങ്ങള്‍ ചില കുപ്പിവെള്ളത്തില്‍ 8.8 ശതമാനമായിരുന്നു.
ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്എസ്എസ്എഐ) നടത്തിയ പരിശോധനയില്‍ 32 കമ്പനികളുടെ വെള്ളത്തിലും അമ്ലത്തിന്റെയും ക്ഷാരത്തിന്റെയും അളവ് കണക്കാക്കുന്ന പിഎച്ച് ലവല്‍ വളരെ കുറവായിരുന്നു. നിയമസഭയുടെ പരിസ്ഥിതി കമ്മിറ്റി നടത്തിയ പഠനത്തില്‍ കേരളത്തില്‍ വില്‍പ്പന നടത്തുന്ന പല മിനറല്‍ വാട്ടറുകളിലും കോളിഫോം ബാക്ടീരിയ കണ്ടെത്തിയിട്ടുണ്ട്.
കുപ്പിവെള്ളത്തില്‍ ഈ ഘടകങ്ങളുണ്ടെങ്കിലും ഇതുമൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ചിലപ്പോള്‍ പെട്ടെന്നു കണ്ടെത്താനാകില്ല. ചിലത് ഛര്‍ദി, വയറിളക്കം, ത്വക്ക് രോഗം, ശ്വാസകോശ രോഗങ്ങള്‍, ഡയേറിയ, ടൈഫോയിഡ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളിലൂടെ പ്രകടമാകും.
ഇന്ത്യയില്‍ ശുദ്ധി തെളിയിക്കുന്നതിനു ബിഐഎസ് മാര്‍ക്ക് അല്ലെങ്കില്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) സര്‍ട്ടിഫിക്കേറ്റാണ് പ്രധാന മാനദണ്ഡം. ഇത്തരത്തില്‍ ലൈസന്‍സുള്ള 6,513 കമ്പനികളാണു രാജ്യത്ത് കുപ്പിവെള്ളം വിപണനത്തിനെത്തിക്കുന്നത്. മിനറല്‍ വാട്ടര്‍ അടക്കം ചെയ്യുന്ന കുപ്പിക്കു പുറത്ത് നാച്വറല്‍ മിനറല്‍ വാട്ടര്‍ എന്നു വലിയ അക്ഷരത്തില്‍ അച്ചടിച്ചിരിക്കണമെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. കുടിവെള്ളം അടക്കം ചെയ്തിരിക്കുന്ന കുപ്പിക്കു പുറത്ത് പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടര്‍ എന്നു വലിയ അക്ഷരത്തില്‍ അച്ചടിച്ചിരിക്കണമെന്നും പായ്ക്കു ചെയ്ത തീയതിയും വിലയും രേഖപ്പെടുത്തിയിരിക്കണമെന്നും നിയമമുണ്ട്.
മിനറല്‍ വാട്ടര്‍ നിര്‍മാണ സ്ഥലത്തുവച്ചു തന്നെ കുപ്പികള്‍ പായ്ക്ക് ചെയ്യണമെന്നാണ് നിയമം. വില്‍പ്പനയ്ക്കുള്ള കുപ്പികളില്‍ ഭദ്രമായി പായ്ക്കു ചെയ്തല്ലാതെ വലിയ പാത്രങ്ങളില്‍ മിനറല്‍ വാട്ടര്‍ നിറച്ചുകൊണ്ടുപോകുകയോ വരികയോ ചെയ്യാന്‍ പാടില്ലെന്നും നിയമമുണ്ട്. മിനറല്‍ വാട്ടര്‍ ഉത്പാദനത്തിലും വിപണനത്തിലും വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ ആറു മാസം വരെ തടവും ആയിരം രൂപ വരെ പിഴ ശിക്ഷയും ലഭിക്കാവുന്നതാണ്.
എന്നാല്‍, പരാതികളുടെ അടിസ്ഥാനത്തില്‍ നടത്തുന്ന പരിശോധനകളില്‍ പ്രാഥമികമായി ക്രമക്കേടുണ്ടെന്നു കണ്ടെത്തുന്നവ മാത്രമാണ് വിദഗ്ധ പരിശോധനകള്‍ക്കായി ലബോറട്ടറികളിലേക്ക് അയയ്ക്കാറുള്ളു. അത്തരത്തില്‍ അയയ്ക്കുന്നതില്‍ മാലിന്യത്തിന്റെയും അണുക്കളുടെയും ഘടനയുടെയും ചില സാധാരണ പരിശോധനകള്‍ മാത്രമേ നടക്കാറുള്ളു.
കുപ്പികള്‍ ഒരു തവണ മാത്രം
ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന സുതാര്യമായ കണ്ടെയ്‌നറുകളിലാവണം (ഐഎസ് 15410) കുടിവെള്ളം നിറയ്‌ക്കേണ്ടതെന്നാണു ബിഐഎസ് മാനദണ്ഡം. വെള്ളം നിറച്ച കുപ്പി ഒരു തവണ ഉപയോഗിച്ചശേഷം അതു റീസൈക്കിള്‍ ചെയ്തശേഷമേ വീണ്ടും ഉപയോഗിക്കാവൂ.
കുപ്പിവെള്ള തട്ടിപ്പുകള്‍
രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന റെയില്‍ നീര്‍ എന്ന ഇന്ത്യന്‍ റെയില്‍വെയുടെ കുപ്പിവെള്ളത്തില്‍ വ്യാപക തട്ടിപ്പു നടന്നതു വലിയ കോളിളക്കത്തിടയാക്കിയിരുന്നു. ശുചീകരിക്കാത്ത പൈപ്പ് വെള്ളം കുപ്പിയിലാക്കിയവയില്‍ പോലും റെയില്‍ നീര്‍ എന്ന സീലും സ്റ്റാന്‍ഡേര്‍ഡ് മാര്‍ക്കുകളും നല്‍കി വിറ്റഴിച്ചത് ആരോഗ്യം ഉറപ്പ് നല്‍കുന്ന അധികൃതരുടെ ഒത്താശയോടെയാണെന്നു സിബിഐ വലിയ വല വീശിയാണു പുറത്തുകൊണ്ടുവന്നത്. റെയില്‍വെയുടെ ചട്ടങ്ങള്‍ മറികടന്നു റെയില്‍ നീരിനു പകരം ഗുണനിലവാര പരിശോധനകള്‍പോലും നടത്താത്ത കമ്പനികളുടെ കുപ്പിവെള്ളം വാങ്ങി ട്രെയിനുകളില്‍ വിറ്റഴിച്ചതും വന്‍ വിവാദത്തിനിടയാക്കിയിരുന്നു.
ബിഐഎസ് നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പേരിനു വേണ്ടി പാലിച്ചു ലൈസന്‍സ് നേടുകയും പുതുക്കുകയും ചെയ്യുന്ന കമ്പനികള്‍ ശുചീകരണ പ്രക്രിയ അട്ടിമറിച്ച് കുപ്പിവെള്ളം നിര്‍മിക്കുന്ന തട്ടിപ്പും വ്യാപകമാണ്. ഉപയോഗിച്ച കുപ്പി വേണ്ടവിധത്തില്‍ നശിപ്പിക്കാതെ ഉപേക്ഷിക്കുന്നവ ശേഖരിച്ച് എവിടെ നിന്നെങ്കിലും കിട്ടുന്ന തെളിഞ്ഞവെള്ളം കുപ്പിയിലാക്കി വില്‍ക്കുന്ന കച്ചവടക്കാരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.
ചില പരിഹാര നിര്‍ദേശങ്ങള്‍
ബിസ്ഫിനോള്‍ എ എന്ന രാസപദാര്‍ഥം കൂടുതലും മിനറല്‍ വാട്ടര്‍/ സോഫ്റ്റ് ഡ്രിങ്ക് ബോട്ടിലുകളിലും പ്ലാസ്റ്റിക് കാനുകളിലും ഭക്ഷ്യപദാര്‍ഥങ്ങളുടെ പായ്ക്കറ്റുകളിലുമാണു കണ്ടെത്തിയിട്ടുള്ളതിനാല്‍ അവ ഒഴിവാക്കണമെന്ന നിര്‍ദേശമാണ് ലോക ആരോഗ്യ സംഘടനയും ആഗോള കാന്‍സര്‍ വിമുക്ത ഏജന്‍സികളും മുന്നോട്ടു വയ്ക്കുന്നത്.
1. പ്ലാസ്റ്റിക് കണ്ടെയ്‌നറുകള്‍ക്കു പകരം സ്റ്റീല്‍, ഗ്ലാസ് കണ്ടെയ്‌നറുകള്‍ ഉപയോഗിക്കുക.
2. പ്ലാസ്റ്റിക് ബോട്ടിലുകളിലുള്ള കുടിവെള്ളം വാങ്ങി ഉപയോഗിക്കാതിരിക്കുക. സ്റ്റീല്‍ ബോട്ടിലുകള്‍ സൂക്ഷിക്കുകയാണ് ഏറ്റവും ഉത്തമം.
3. പരമാവധി തിളപ്പിച്ച വെള്ളം ഉപയോഗിക്കുന്നതാണ് ഉത്തമം.
4. അത്യാവശ്യത്തിനു കുപ്പിവെള്ളം ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഉപയോഗിച്ചശേഷം രണ്ടാമത് ഉപയോഗിക്കാനാവാത്ത വിധം കുപ്പി നശിപ്പിക്കുക.
5. ഐഎസ്‌ഐ/ ബിഐഎസ് മാര്‍ക്ക് കുപ്പിയിലുണ്ടെന്നും കുപ്പി നല്ലതുപോലെ സീല്‍ ചെയ്തതാണെന്നും ഉറപ്പു വരുത്തുക.
6. ഉത്പാദിപ്പിച്ച തീയതി അധികം കഴിയാത്ത കുപ്പിവെള്ളം മാത്രം ഉപയോഗിക്കുക. എക്‌സ്പയറി ഡേറ്റിലേക്ക് അടുക്കുന്തോറും അതു കഴിഞ്ഞാലും കുപ്പിയിലെ വെള്ളത്തില്‍ രാസപദാര്‍ഥങ്ങളുടെ അളവ് വര്‍ധിക്കാനിടയുണ്ട്. കടയുടെ വെളിയില്‍ കെട്ടിത്തൂക്കിയിരിക്കുന്ന, ചൂടേറ്റ വെള്ളം വാങ്ങി കുടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
7. ഭക്ഷണം കൊണ്ടുപോകാനും സൂക്ഷിച്ചുവയ്ക്കാനും പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
8. പ്ലാസ്റ്റിക് കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ക്കു വാങ്ങിക്കൊടുക്കാതിരിക്കുക.