കെഎസ്ആര്‍ടിസി ബസില്‍ കള്ളന്‍ !മൂന്നു വനിതാ കണ്ടക്ടറുള്‍പ്പെടെ നാലു കണ്ടക്ടര്‍മാരുടെ ബാഗുകള്‍ മോഷ്ടിച്ചു

TVM-RTCപയ്യന്നൂര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നു മൂന്നു വനിതാ കണ്ടക്ടറുടേതുള്‍പ്പെടെ നാലുപേരുടെ ബാഗുകളും ടിക്കറ്റ് റാക്കും മോഷ്ടിച്ചു. പയ്യന്നൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍മാരായ ചെറുവത്തൂര്‍ ആനിക്കാട്ടെ കെ.രമ, രാമന്തളിയിലെ വി.എം.സിന്ധു, തൃക്കരിപ്പൂര്‍ ഉദിനൂരിലെ എന്‍.വി.ഉഷാദേവി, ഓലയമ്പാടിയിലെ പി.പി.സുനില്‍കുമാര്‍ എന്നിവരാണു മോഷണത്തിനിരയായത്.   ടിക്കറ്റ് റാക്കും പണവും വസ്ത്രങ്ങളും മറ്റു വസ്തുക്കളുമാണു മോഷ്ടാക്കള്‍ അടിച്ചുമാറ്റിയത്. മെഷീന്‍ ഉപയോഗിച്ച് ടിക്കറ്റ് നല്‍കുന്നതിനിടയിലാണു കണ്ടക്ടര്‍ സീറ്റിന്റെ ബോക്‌സില്‍വച്ചിരുന്ന ടിക്കറ്റുകളും രമയുടെ സ്വകാര്യ ബാഗും മോഷണം പോയത്.

ബാഗില്‍ കാര്യമായ പണമൊന്നും ഇല്ലായിരുന്നു. വൈകുന്നേരം നാലോടെ പയ്യന്നൂര്‍ പഴയ സ്റ്റാന്‍ഡില്‍ നിന്നും ചെറുവത്തൂരേക്കുള്ള സര്‍വീസിനിടയിലായിരുന്നു മോഷണം.വൈകുന്നേരം നാലോടെ പയ്യന്നൂര്‍-എടയിലക്കാട് സര്‍വീസിനിടയിലാണ് സിന്ധുവിന്റെ ബാഗ് അപഹരിക്കപ്പെട്ടത്. തിരിച്ചറിയല്‍ കാര്‍ഡും കണ്ടക്ടര്‍ ലൈസന്‍സും നഷ്ടപ്പെട്ടു. പയ്യന്നൂര്‍-മാടക്കാല്‍ സര്‍വീസിനിടക്കാണ് ഉഷാദേവിയുടെ ബാഗ് മോഷ്ടിക്കപ്പെട്ടത്. ബാഗില്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ഇവര്‍ പറഞ്ഞു.പയ്യന്നൂര്‍-ജോസ്ഗിരി സര്‍വീസിനിടയില്‍ വൈകുന്നേരം 3.30 നും നാലിനുമിടയിലാണു കണ്ടക്ടര്‍ സീറ്റിനടിയിലെ പെട്ടിയില്‍ സൂക്ഷിച്ചിരുന്ന സുനില്‍ കുമാറിന്റെ ബാഗ് നഷ്ടപ്പെട്ടത്.

800 രൂപ, ടോര്‍ച്ച്, കണ്ണട, മൊബൈല്‍ ചാര്‍ജര്‍, വസ്ത്രങ്ങള്‍, ബൈക്കിന്റെ താക്കോല്‍ എന്നിവയടങ്ങിയ ബാഗാണു കള്ളന്‍ കൊണ്ടുപോയത്.  മോഷണത്തിനെതിരെ നല്‍കിയ പരാതികള്‍ സ്വീകരിക്കാന്‍ പയ്യന്നൂര്‍ പോലീസ് തയ്യാറായില്ലെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ ആരോപിച്ചു. രണ്ടു ദിവസം മുമ്പ് വനിതാ കണ്ടക്ടറായ രൂപമോളുടെ ആറായിരം രൂപയും മൊബൈല്‍ ഫോണുമടങ്ങുന്ന ബാഗും പയ്യന്നൂരില്‍ നിന്നും മോഷ്ടിക്കപ്പെട്ടിരുന്നു.

Related posts