കൊമ്പുകുലുക്കി സെമിയില്‍

BLASTERSകൊച്ചി: മഞ്ഞലയില്‍ കുളിച്ച കൊച്ചിയുടെ കൊമ്പന്മാര്‍ സെമിയിലേക്ക് മാര്‍ച്ച് ചെയ്തു. ആര്‍ത്തിരമ്പിയ അനേകരെ സാക്ഷിനിര്‍ത്തി ബ്ലാസ്‌റ്റേഴ്‌സ് കുതിച്ചപ്പോള്‍ നോര്‍ത്ത് ഈസ്റ്റിന് ഒരു ഗോളിന് പരാജയപ്പെടാനായിരുന്നു വിധി. അതും മലായാളിയുടെ സ്റ്റാമ്പ് പതിച്ച ഗോളില്‍. ഇനി ബ്ലാസ്‌റ്റേഴ്‌സ് കൊമ്പു കോര്‍ക്കേണ്ടത് ഡല്‍ഹി ഡൈനാമോസുമായി. മികച്ച് പാസിംഗ് ഗെയിം പുറത്തെടുത്ത കൊച്ചിയുടെ കൊമ്പന്മാര്‍ നോര്‍ത്ത് ഈസ്റ്റ് താരങ്ങളെ വെള്ളം കുടിപ്പിച്ചു. 66–ാം മിനിറ്റിന്റെ മലയാളത്തിന്റെ മുത്ത് സി.കെ. വിനീത് നേടിയ മനോഹരമായ ഗോള്‍ നോര്‍ത്ത് ഈസ്റ്റിന് പുറത്തേക്കുള്ള വഴിയൊരുക്കി.

മികച്ച മുന്നേറ്റത്തിലൂടെ മത്സരത്തിന്റ മൂന്നാം മിനിറ്റില്‍ ഗോളിനടുത്തെത്തിയെങ്കിലും ആദ്യശ്രമം പാളി. ഡക്കന്‍സ് നാസണിന്റെ ഒറ്റയാള്‍ മുന്നേറ്റത്തിനൊടുവില്‍ തൊടുത്ത ദുര്‍ബലമായ ഷോട്ട് ഗോളി തടഞ്ഞിട്ടു. മുന്നേറ്റ നിരയില്‍ നാസണിനൊപ്പം കളിച്ച മുഹമ്മദ് റാഫിക്ക് പലപ്പോഴും പന്ത് ലഭിച്ചില്ല. ആദ്യ 15 മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റനിരക്കാരായ ബെല്‍ഫോര്‍ട്ടും നാസണും ചില ഒറ്റപ്പെട്ട നീക്കങ്ങള്‍ നടത്തിയതൊഴിച്ചാല്‍ കാര്യമായ മുന്നേറ്റമൊന്നും പറയാനുണ്ടായില്ല.

17–ാം മിനിറ്റില്‍ ബോക്‌സിന് വെളിയില്‍നിന്ന് വടക്കന്‍ ടീമിന്റെ സെത്യാസന്‍ സിംഗ് തൊടുത്ത ഷോട്ട് വലയിലാകാന്‍ മാത്രം ശക്തിയുള്ളതായിരുന്നില്ല. മുന്‍ ആഴ്‌സണല്‍ താരം ഗ്രഹാം സ്റ്റാക്ക് ഭദ്രമായി അത് കൈപ്പിടിയില്‍ ഒതുക്കി. 19–ാം മിനിറ്റില്‍ ഒറ്റപ്പെട്ടു നിന്നിരുന്ന അല്‍ഫാരോയെ തേടിയെത്തിയ പാസ് ഇടതു വിംഗില്‍നിന്ന് റിനോ വിദഗ്ധമായി ബ്ലോക്ക് ചെയ്തു. 20–ാം മിനിറ്റില്‍ ഫ്രീ കിക്ക്. റിനോയുടെ ഫൗളിനെതുടര്‍ന്ന് നോര്‍ത്ത് ഈസ്റ്റിന് ലഭിച്ച ഫ്രീകിക്ക് ഗ്രഹാം സ്റ്റാക്ക് കൈപ്പിടിയിലാക്കി. കറ്റ്‌സുമി യൂസയുടെ കൃത്യതയാര്‍ന്ന പാസുകള്‍ പലപ്പോഴും ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധത്തിന് തലവേദനയായി.

30–ാം മിനിറ്റില്‍ വിനീതിന്റെ ക്രോസ് നസോണിന് കണക്ട് ചെയ്യാന്‍ പറ്റിയില്ല. 32–ാം മിനിറ്റില്‍ അപകടകരമായേക്കാവുന്ന ഒരു ഫ്രീ കിക്ക് നോര്‍ത്ത് ഈസ്റ്റിന് ലഭിച്ചു. പക്ഷേ ഐവറി കോസ്റ്റ് താരം റൊമാരിക് എടുത്ത ഫ്രീകിക്ക് ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക്. 35–ാം മിനിറ്റില്‍ നാസണിനെ നിര്‍മല്‍ ഛേത്രി ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് ബോക്‌സിന്റെ ഇടതുഭാഗത്തു വച്ച് ഫ്രീകിക്ക് ലഭിച്ചു. വിനീത് എടുത്ത ഫ്രീകിക്കിന് ലക്ഷ്യം കാണാനായില്ല.45–ാം മിനിറ്റില്‍ ജപ്പാന്‍ താരം കത്സുമി യുസയുടെ ഷോട്ട് ബ്ലാസ്‌റ്റേഴ്‌സിന്റെ ക്രോസ് ബാറിന് മുകളിലൂടെ വെളിയിലേക്ക് പോയി. അതോടെ ആദ്യപകുതി ഗോള്‍ രഹിതമായി കടന്നുപോയി.

രണ്ടാം പതുതിയില്‍ 66–ാം മിനിറ്റില്‍ കേരളം കാത്തിരുന്ന ഗോളെത്തി. റാഫി നല്‍കിയ പന്തുമായി വിനിത് ഇടതുവിംഗിലൂടെ നോര്‍ത്ത് ഈസ്റ്റ് ബോക്‌സിലേക്ക് ഒറ്റയ്ക്ക് കടന്നുകയറി. ഡിഫന്‍ഡറെ ഡ്രിബിള്‍ ചെയ്ത് മുന്നേറി പ്രതിരോധ ഭിത്തിക്കിടയിലൂടെ വിനീതിന്റെ ഷോട്ട് പോസ്റ്റിന്റെ വലതുമൂലയില്‍. ബ്ലാസ്‌റ്റേഴ്‌സിനായി ഈ സീസണിലെ വിനീതിന്റെ അഞ്ചാം ഗോള്‍. 67–ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും  ഗാളിനടുത്തെത്തിയെങ്കിലും ഒറ്റയ്ക്ക് ഡ്രിബിള്‍ ചെയ്തു കയറിയ ബെല്‍ഫോര്‍ട്ടിന്റെ ശ്രമം രഹനേഷ് കൈയ്യിലൊതുക്കി.

തുടര്‍ന്നും കേരളം നല്ല നീക്കങ്ങള്‍ നടത്തിയെങ്കിലും ലീഡ് വര്‍ധിപ്പിക്കാനായില്ല. സക്കോറയുമായി ഏറ്റുമുട്ടിയതിന് കേരളത്തിന്റെ ഹെയ്തി താരം ബെല്‍ഫോര്‍ട്ടിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. 80–ാം മിനിറ്റില്‍ ബ്രസീല്‍ ഡിഫന്‍ഡര്‍ മെയില്‍സന്‍ ആല്‍വസ് കോര്‍ണര്‍ മുതലാക്കി തലവച്ചെങ്കിലും ഉജ്വലമായൊരുസേവിലൂടെ ഗ്രഹാം സ്റ്റാക്ക് ലീഡ് കാത്തു. നോര്‍ത്ത് ഈസ്റ്റിന്റെ സെത്യാസന്‍ സിംഗ് നടത്തിയ പല നീക്കങ്ങളും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. 84–ാം മിനിറ്റില്‍ സ്‌റ്റേഡിയം ഒരിക്കല്‍ കൂടി പൊട്ടിത്തെറിച്ചു. ഗോള്‍ കീപ്പര്‍ ഗ്രഹാം സ്റ്റാക്കിന്റെ കിക്ക് മുന്നേറ്റ നിരയില്‍നിന്നിരുന്ന ജെര്‍മെയ്‌നെ തേടിയെത്തി. ഡിഫന്‍ഡറെ മറികടന്ന് ഗോളിയെ കബളിപ്പിച്ച് ജെര്‍മെയ്ന്‍ പന്ത് വലയിലാക്കിയെങ്കിലും ഫൗള്‍ വിസില്‍ ഉയര്‍ന്നിരുന്നു. നാല് മിനിറ്റ് അധികസമയം ലഭിച്ചെങ്കിലും നോര്‍ത്ത് ഈസ്റ്റിന് ബ്ലാസ്‌റ്റേഴ്‌സ് വലയില്‍ പന്തെത്തി ക്കാന്‍ കഴിഞ്ഞില്ല. ഫൈനല്‍ വിസില്‍ മുഴങ്ങിയതോടെ സ്‌റ്റേഡിയം ആഹ്ലാദാരവത്താല്‍ നിറഞ്ഞു.

ബ്ലാസ്‌റ്റേഴ്‌സ് സെമിയില്‍. മത്സരശേഷം നോര്‍ത്ത് ഈസ്റ്റിന്റെ താരം റൊമരിക് റഫറി മുഹമ്മദ് തക്കിയുമായി ഏറ്റുമുട്ടി. 55 ശതമാനം ബോള്‍ പൊസിഷനുമായി നോര്‍ത്ത് ഈസ്റ്റിനായിരുന്നു മേധാവിത്വം. എന്നാല്‍, അവര്‍ ഉതിര്‍ത്ത 12 ഷോട്ടില്‍ മൂന്നെണ്ണം മാത്രമായിരുന്നു ഗോള്‍ പോസ്റ്റ് ലക്ഷ്യംവച്ചത്. അതേസമയം ബ്ലാസ്‌റ്റേഴ്‌സിന്റെ എട്ട് ശ്രമങ്ങള്‍ നോര്‍ത്ത് ഈസ്റ്റ് ഗോള്‍പോസ്റ്റിനെ പരീക്ഷിച്ചു. സി.കെ.വിനീതമാണ് മാന്‍ ഓഫ് ദി മാച്ച്.

ബേസില്‍ ആലങ്ങാടന്‍

Related posts