കല്‍പ്പറ്റ: ആദിവാസി വനിതകള്‍ക്കായി കോടികള്‍ ചെലവഴിച്ചു നടപ്പാക്കിയ വനിത ഓട്ടോ പദ്ധതി പാഴായി. രണ്ടുവര്‍ഷം മുമ്പ് വനിതകള്‍ക്കായി നല്‍കിയ ഭൂരിഭാഗം ഓട്ടോറിക്ഷകളും കട്ടപ്പുറത്താണ്. കോളനി നിവാസികള്‍ക്ക് താല്‍പര്യമില്ലാതിരുന്നിട്ടുകൂടി ഇവ കെട്ടിയേല്‍പിക്കുകയായിരുന്നുവെന്നും പരാതിയുണ്ട്. പദ്ധതിക്കുപിന്നില്‍ വന്‍ ക്രമക്കേടുകള്‍ നടന്നതായും ആക്ഷേപമുയര്‍ന്നിരുന്നു. പലവിധ തകരാറുകളുള്ളവയായിരുന്നു മിക്ക ഓട്ടോകളുമെന്ന് കോളനിവാസികള്‍ പറഞ്ഞു.
രണ്ടുവര്‍ഷം മുമ്പാണ് വയനാട്ടിലെ വിവിധ കോളനികളിലെ വനിതകള്‍ക്ക് ഓട്ടോറിക്ഷ അനുവദിച്ചത്. എന്നാല്‍ ഇവയില്‍ നല്ലൊരുപങ്കും കോളനി മുറ്റങ്ങളില്‍ തുരുമ്പെടുത്ത് നശിക്കുകയാണ്. രണ്ടുവര്‍ഷം മുമ്പ് കൊണ്ടിട്ട ഓട്ടോറിക്ഷകള്‍ തീരെ ഓടാത്തവയാണ്. മിക്ക ഓട്ടോറിക്ഷകളും കുറഞ്ഞദൂരം മാത്രമേ ഓടിയിട്ടുള്ളൂ. 500 കിലോമീറ്ററില്‍ താഴെയാണ് മിക്കവയും ഓടിയിരിക്കുന്നത്. പുല്‍പ്പള്ളി ചീയമ്പം 73 ആദിവാസി കോളനിയില്‍ അഞ്ച് ഓട്ടോറിക്ഷകളാണ് നല്‍കിയത്. ഇവ അഞ്ചും കോളനി വളപ്പിലും കാപ്പിത്തോട്ടത്തിലും കിടന്നുനശിക്കുകയാണ്.
ഓട്ടോറിക്ഷകളുടെ ബാറ്ററികള്‍ ഇതിനകം മോഷണം പോയി. വിറകും വേസ്റ്റുമെല്ലാം സൂക്ഷിക്കുന്നതിനാണ് പലരും ഇപ്പോള്‍ ഓട്ടോ ഉപയോഗിക്കുന്നത്. കോഴിക്കൂടായും ചിലരിത് ഉപയോഗിക്കുന്നുണ്ട്. ആദിവാസി വനിതകള്‍ക്ക് സ്വന്തമായി ഉപജീവനമാര്‍ഗം കണ്ടത്തെുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പദ്ധതി ആവിഷ്കരിച്ചത്. ആവശ്യപ്പെടാതെ തന്നെ കെട്ടിയേല്‍പിച്ച ഓട്ടോറിക്ഷകള്‍ തങ്ങള്‍ക്കും വന്‍ബാധ്യതയായി എന്ന് ആദിവാസി കുടുംബങ്ങള്‍ പറയുന്നു.
മിക്ക ഓട്ടോറിക്ഷകളും പഴയതായിരുന്നുവെന്നും പരാതിയുണ്ട്. പെയിന്റടിച്ച് പുതിയതാക്കി നല്‍കുകയായിരുന്നു. പലതും തകരാറുള്ളവയുമായിരുന്നു. പട്ടികവര്‍ഗ വകുപ്പിന്റെ ഈ ഇടപാടില്‍ ഏറെ ക്രമക്കേടുകള്‍ നടന്നതായും ആരോപണമുണ്ട്. കാര്യമായി പരാതികള്‍ ഉയരാത്തതിനാല്‍ ഒരന്വേഷണവും നടന്നിട്ടില്ല. വാഹനങ്ങള്‍ തിരികെ നല്‍കാന്‍ തയാറാണെന്ന് കോളനിവാസികള്‍ അധികൃതരെ അറിയിച്ചെങ്കിലും ഒരു പ്രതികരണവുമുണ്ടായില്ല. ആദിവാസി ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ ഈ പദ്ധതികൊണ്ട് ഈ വിഭാഗത്തിന് ഒരു പ്രയോജനവുമുണ്ടായില്ല എന്നതാണ് യാഥാര്‍ഥ്യം. കോടിക്കണക്കിന് രൂപയാണ് ഇതുവഴി പാഴായത്.