ഗുരുവായൂര്‍ ക്ഷേത്രത്തിനുള്ളില്‍ അമ്മയേയും മകനേയും മര്‍ദിച്ച സംഭവം; അസി. മാനേജരേയും വാച്ച്മാനേയും തരംതാഴ്ത്തി

guruvayoorഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍നത്തിനെത്തിയ അമ്മയേയും മകനേയും നാലമ്പലത്തിനുള്ളില്‍വച്ച് ക്ഷേത്ര ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ രണ്ടുവര്‍ഷത്തിനുശേഷം ജീവനക്കാര്‍ക്കെതിരേ ഭരണസമിതിയുടെ ശിക്ഷാനടപടി.   സംഭവത്തില്‍ ഉള്‍പ്പെട്ട അസി. മാനേജരായിരുന്ന കെ.ആര്‍. സുനില്‍കുമാര്‍, വാച്ച്മാന്‍ വി. രാധാകൃഷ്ണന്‍ എന്നിവര്‍ക്കെതിരേയാണു നടപടിയെടുത്തത്. അസി. മാനേജര്‍ കെ.ആര്‍. സുനില്‍കുമാറിനെ യുഡി ക്ലര്‍ക്കായും വാച്ച്മാന്‍ വി. രാധാകൃഷ്ണനെ റൂംബോയി ആയും തരംതാഴ്ത്താനാണു ഭരണസമിതി തീരുമാനം. ഇന്നലെ ചേര്‍ന്ന ദേവസ്വം ഭരണസമിതിയോഗത്തിലാണു ജീവനക്കാര്‍ക്കെതിരേ നടപടിയെടുത്തത്.

കേരളം മുഴുവന്‍ ചര്‍ച്ച ചെയ്ത എറെ വിവാദമായ സംഭവം 2014 ഫെബ്രുവരി 23നാണ് ഉണ്ടായത്. അന്ന് ഉച്ചപൂജ സമയത്ത് ദര്‍ശനത്തിനെത്തിയ അമ്മയേയും മകനേയും ക്ഷേത്രത്തിലുണ്ടായിരുന്ന ദേവസ്വം ജീവനക്കാര്‍ ചേര്‍ന്നു മര്‍ദിച്ചെന്നാണു കേസ്. സംഭവം നടന്ന് ഒരുമാസത്തിനുശേഷം ചാനലില്‍ കൂടി മര്‍ദനദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണു വിവാദമായത്.

പുറംലോകം അറിയാതിരുന്ന മര്‍ദന സംഭവം ദേവസ്വം ജീവനക്കാര്‍ തമ്മിലുള്ള ചേരിത്തിരിവുകാരണം പുറത്താവുകയായിരുന്നു. വേണ്ടത്ര ഗൗരവത്തോടെ ഈ കേസ് പോലീസ് അനേഷിക്കാത്തതിനെതുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശപ്രകാരം ഐജി എസ്. ശ്രീജിത്ത് ഗുരുവായൂരിലെത്തി തെളിവെടുപ്പ്് നടത്തിയിരുന്നു. കേസ് അന്വേഷണത്തില്‍ പോലീസിനു വീഴ്ചവന്നതായി ഐജി കണ്ടെത്തിയിരുന്നു. പരാതി കിട്ടിയില്ലെന്നു പറഞ്ഞ് ഗുരുവായൂര്‍ പോലീസ് അന്വേഷണം നടത്തിയിരുന്നില്ല. ഐജി എസ്. ശ്രീജിത്തിന്റെ നിര്‍ദേശപ്രകാരമാണു സംഭവത്തില്‍ എഫ്‌ഐആര്‍ ഇട്ട് കേസെടുത്തത്. കോടതിയും സംഭവത്തില്‍ ഇടപെട്ടിരുന്നു.

Related posts