ചാമ്പ്യന്‍സ് ലീഗ്: സിറ്റിക്കു പിഎസ്ജി, റയലിനു വുള്‍ഫ്‌സ്

sp-championsപാരീസ്/മ്യൂണിക്: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിലെ ആദ്യപാദത്തില്‍ ഇന്നു കരുത്തര്‍ നേര്‍ക്കുനേര്‍. ഫ്രഞ്ച് ടീം പാരി സെന്‍ ഷര്‍മെയ്‌നെ സ്വന്തം തട്ടകത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടുമ്പോള്‍ റയല്‍ മാഡ്രിഡ് എവേ മത്സരത്തില്‍ ജര്‍മന്‍ ക്ലബ് വുള്‍ഫ്‌സ്ബര്‍ഗിനെ നേരിടും. രണ്ടു മത്സരവും രാത്രി 12.15ന് ആരംഭിക്കും. ടെന്‍ സ്‌പോര്‍ട്‌സിലും ടെന്‍ ആക്ഷനിലും തത്സമയം കാണാം. ഫ്രഞ്ച് ലീഗ് ഒന്നില്‍ ഇതിനോടകം കിരീടം ഉറപ്പിച്ച പിഎസ്ജി അപാര ഫോമിലാണ് പാര്‍ക് ഡെ പ്രിന്‍സസില്‍ സിറ്റിയെ നേരിടാനിറങ്ങുന്നത്. സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിന്റെ നേതൃത്വത്തിലുള്ള ടീം അപാര ഫോമിലാണ്. പ്രീ ക്വാര്‍ട്ടറില്‍ ഇരുപാദങ്ങളിലുമായി ഇംഗ്ലീഷ് ടീം ചെല്‍സിയെ 4-നു പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസവും അവര്‍ക്കുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിയാകട്ടെ ഡൈനാമോ കീവിനെ മറികടന്നാണ് ക്വാര്‍ട്ടറിനു യോഗ്യത നേടിയത്.

ലീഗ് ഒന്നില്‍ അവസാനം കളിച്ച മത്സരത്തില്‍ പിഎസ്ജി നീസിനെ 4-1നു പരാജയപ്പെടുത്തിയപ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിയുടെ വിജയം ബോണിമൗത്തിനെതിരേ ഏകപക്ഷീയ നാലു ഗോളിനായിരുന്നു.ഈ സീസണില്‍ 41 മത്സരങ്ങളില്‍നിന്ന് 38 ഗോള്‍ നേടിയ സ്വീഡിഷ് സ്‌ട്രൈക്കര്‍ ഇബ്രാഹിമോവിച്ച് തന്നെയാണ് പിഎസ്ജിയുടെ തുരുപ്പുചീട്ട്. ഫ്രഞ്ച് ലീഗില്‍ മാത്രം അദ്ദേഹം 24 മത്സരങ്ങളില്‍നിന്ന് 30 ഗോളും 11 അസിസ്റ്റും നടത്തി. സിറ്റിയുടെ ലോകോത്തര പ്രതിരോധത്തിന് ഇബ്ര ഇളക്കമുണ്ടാക്കുമെന്നു തീര്‍ച്ച. ലീഗ് ഒന്നില്‍ തുടര്‍ച്ചയായ നാലാം കിരീടം ഉറപ്പിച്ച പിഎസ്ജിക്കു പിന്നിലുള്ള മോണക്കോ 25 പോയിന്റ് പിന്നിലാണ്. ആറു മത്സരങ്ങളാണ് ലീഗ് ഒന്നില്‍ ഇനി അവശേഷിക്കുന്നത്. പിഎസ്ജിയിലെ മറ്റൊരു പ്രധാന താരം അര്‍ജന്റൈന്‍ പ്ലേ മേക്കര്‍ എയ്ഞ്ചല്‍ ഡി മരിയയാണ്.

റയലില്‍നിന്ന് പിഎസ്ജിയിലെത്തിയ ഡി മരിയ മികച്ച ഫോമിലാണ്. ഒപ്പം എഡിന്‍സണ്‍ കവാനിയെന്ന ഉറുഗ്വെന്‍ സ്‌ട്രൈക്കറും. ഇരുവരും ചേര്‍ന്ന് 23 ഗോളും 14 അസിസ്റ്റും നടത്തിക്കഴിഞ്ഞു. വലതുവിംഗില്‍ ലൂക്കാസിന്റെ സേവനം അവര്‍ക്കു മേല്‍ക്കൈ സമ്മാനിക്കുന്നു. മികച്ച പ്രതിരോധമാണ് പിഎസ്ജിയുടെ മറ്റൊരു കരുത്ത്. ബ്രസീലില്‍ താരങ്ങളായ തിയാഗോ സില്‍വ, ഡേവിഡ് ലൂയിസ്, മാക്‌സ് വെല്‍ എന്നിവരെ മറികടന്ന് സിറ്റിക്കു മുന്നേറണമെങ്കില്‍ നന്നേ വിയര്‍ക്കേണ്ടി വരും. മധ്യനിരയില്‍ മറ്റൂഡിയും റാബിയോറ്റും മോട്ടയുമാണുള്ളത്. 4-3-3 ശൈലിയില്‍ ലോറന്റ് ബ്ലാങ്കിന്റെ പരിശീലനത്തിന്‍ കീഴിലിറങ്ങുന്ന പിഎസ്ജി സ്വന്തം മൈതാനത്തു മേല്‍ക്കൈ നേടാനാണ് ഇറങ്ങുന്നത്

സിറ്റിയുടെ കാര്യമെടുത്താല്‍, പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള അവര്‍ ഭേദപ്പെട്ട ഫോമിലാണ്. യായ ടുറെയുടെ പിന്മാറ്റം ടീമിനു തിരിച്ചടിയാണെങ്കിലും നെതര്‍ലന്‍ഡ്‌സ് സൂപ്പര്‍താരം കെവിന്‍ ഡിബ്രുയിന്റെ തിരിച്ചുവരവ് ആത്മവിശ്വാസം പകരുന്നു. ദീര്‍ഘകാലമായ അദ്ദേഹം പരിക്കിന്റെ പിടിയിലായിരുന്നു.

സമീപകാല പ്രകടനത്തില്‍ സ്ഥിരതയില്ലാത്തതാണ് അവരെ അലട്ടുന്ന പ്രധാന പ്രശ്‌നം. പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ മത്സരത്തില്‍ ബോണിമൗത്തിനെതിരേ മിന്നും ജയം നേടിയെങ്കിലും തൊട്ടുമുമ്പിലെ ആഴ്ചയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോടു തോറ്റിരുന്നു. സെര്‍ജി അഗ്വേറോയിലാണ് സിറ്റിയുടെ പ്രധാന പ്രതീക്ഷ. ഒപ്പം ഡിബ്രുയിനും ഡേവിഡ് സില്‍വയും ചേരുമ്പോള്‍ സിറ്റിക്ക് സമനില എങ്കിലും നേടാനാകുമെന്നാണു കരുതുന്നത്. ഇരുടീമും അവസാനം ഏറ്റുമുട്ടുന്നത് 2008ലാണ്. അന്ന് ഗോള്‍ രഹിത സമനിലയായിരുന്നു ഫലം.

റയല്‍ – വുള്‍ഫ്‌സ്ബര്‍ഗ്

11-ാം യൂറോപ്യന്‍ കിരീടം ഉറ്റുനോക്കുന്ന റയല്‍ മാഡ്രിഡ് വലിയ ആത്മവിശ്വാസത്തിലാണ് ജര്‍മനിയിലെത്തിയിരിക്കുന്നത്. സ്പാനിഷ് ലാലിഗയിലെ എല്‍ ക്ലാസിക്കോയില്‍ പരമ്പരാഗത വൈരികളായ ബാഴ്‌സലോണയെ അവരുടെ തട്ടകത്തില്‍ 2-1നു പരാജയപ്പെടുത്തിയതാണ് കാരണം. ആദ്യ എല്‍ക്ലാസിക്കോയില്‍ സ്വന്തം തട്ടകത്തില്‍ പരാജയപ്പെട്ടതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഇതിലൂടെ റൊണാള്‍ഡോയ്ക്കും കൂട്ടര്‍ക്കുമായി. അപരാജിതരായി 39 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബാഴ്‌സയുടെ മുന്നേറ്റത്തിനു തടയിട്ടത് റയലായിരുന്നു. കഴിഞ്ഞ ആറു തവണയും യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറിലെത്താന്‍ കഴിഞ്ഞ ടീമായിരുന്നു റയലിന്റേത്.

സ്പാനിഷ് ലീഗിലെ കിരീടപ്പോരാട്ടത്തില്‍ മൂന്നാം സ്ഥാനത്തുള്ള റയലിന് ചാമ്പ്യന്‍സ് ലീഗ് കിരീടം അനിവാര്യമാണ്. പരിശീലകന്‍ സിനദിന്‍ സിദാന്റെ ഇരിപ്പിടം ഉറയ്ക്കണമെങ്കില്‍ മികച്ച വിജയം വേണം. റയല്‍ അവസാനം കളിച്ച 11 എവേ മത്സരങ്ങളും വിജയിച്ചാണു വരുന്നത്. പ്രീക്വാര്‍ട്ടറില്‍ എഎസ് റോമയെ പരാജയപ്പെടുത്തി ക്വാര്‍ട്ടറില്‍ കടന്ന റയലിന്റെ ഫോം ഏവരെയും അദ്ഭുതപ്പെടുത്തുന്നതാണ്. റൊണാള്‍ഡോ, ബന്‍സേമ, ഗാരത് ബെയ്ല്‍ എന്നീ ത്രിമൂര്‍ത്തികള്‍ ഫോമിലായാല്‍ റയലിനെ തടയുക ബുദ്ധിമുട്ടാകും.

ജര്‍മന്‍ ലീഗില്‍ ആറാം സ്ഥാനത്തുള്ള വുള്‍ഫ്‌സിനെ എഴുതിത്തള്ളാനാവില്ല. പിഎസ് വി ഐന്തോവനെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയും മറികടന്ന അവര്‍ കൊലകൊമ്പന്മാര്‍ തന്നെ. പ്രീക്വാര്‍ട്ടറില്‍ ഗെന്റിനെ 4-2നു പരാജയപ്പെടുത്തിയാണ് അവര്‍ ക്വാര്‍ട്ടറിലെത്തിയത്. ചരിത്രത്തില്‍ ഇതു രണ്ടാം തവണയാണ് വുള്‍ഫ്‌സ് ബര്‍ഗ് ചാമ്പ്യന്‍സ് ലീഗിനു യോഗ്യത നേടുന്നത്. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ വുള്‍ഫ്‌സിനു റയലിനെ പരാജയപ്പെടുത്താനായിട്ടില്ല. എന്നാല്‍, ആ മോശം റിക്കാര്‍ഡ് തിരുത്തിക്കുറിക്കാനാണ് അവരുടെ വരവ്. എന്നാല്‍, ബുണ്ടസ് ലിഗയില്‍ അവര്‍ അവസാനം കളിച്ച മൂന്നു മത്സരങ്ങളില്‍ രണ്ടും പരാജയപ്പെട്ടത് ആത്മവിശ്വാസം കെടുത്തിയിട്ടുണ്ട്.

Related posts