ടാര്‍പ്പായ തണലിനുകീഴില്‍ മംഗലംഡാം പോസ്‌റ്റോഫീസ്

pkd-postofficeമംഗലംഡാം: മംഗലംഡാം പോസ്‌റ്റോഫീസ് പ്രവര്‍ത്തിക്കുന്നത് ടാര്‍പായയ്ക്കു കീഴില്‍. കെട്ടിടത്തിന്റെ മേല്‍ക്കൂരയെല്ലാം തകര്‍ന്നുമുറി ക്കുള്ളില്‍ വെള്ളം നിറഞ്ഞതോടെയാണ് താത്കാലിക ആശ്വാസത്തിനായി ടാര്‍പോളിന്‍ വലിച്ചുകെട്ടിയിട്ടുള്ളത്. ഡാമില്‍ ഇറിഗേഷന്‍ ഓഫീസിനുസമീപമാണ് ഈ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.

പോസ്‌റ്റോഫീസിന്റെ ദൈന്യസ്ഥിതികണ്ട് കേന്ദ്രസര്‍ക്കാരിനെതിരേയുള്ള സമരങ്ങളും ഈ സ്ഥാപനത്തിനു മുന്നില്‍ നടക്കാറില്ല. പ്രാണഭയത്തോടെയാണ് ഇവിടെ ജീവനക്കാര്‍ കഴിയുന്നത്. ഏതുനിമിഷവും ദുരന്തം സംഭവിക്കാമെന്ന സ്ഥിതിയാണ്. അത് എപ്പോള്‍ നടക്കുമെന്ന് മാത്രമേ ഇനി അറിയാനുള്ളൂ. കെട്ടിടത്തിന്റെ ചെറിയൊരു മൂലയിലാണ് പോസ്‌റ്റോഫീസ് പ്രവര്‍ത്തിക്കുന്നത്. മഴ കനത്താലും കാറ്റടിക്കുമ്പോഴും പോസ്റ്റുമാസ്റ്ററും പോസ്റ്റുമാനും പുറത്തുകടന്ന് കുട ചൂടിനില്ക്കും.

അരനൂറ്റാണ്ടുമുമ്പാണ് പോസ്‌റ്റോഫീസ് ഇറിഗേഷന്‍ ക്വാര്‍ട്ടേഴ്‌സില്‍ തുടങ്ങിയത്. തുടക്കത്തില്‍ ഒരു രൂപയായിരുന്നു മാസവാടക. പിന്നീട് അത് ഉയര്‍ന്ന് ഇപ്പോള്‍ അഞ്ചുരൂപയായി. ഇഡി പോസ്‌റ്റോഫീസായതിനാല്‍ പുതിയ കെട്ടിടമോ സ്ഥലമോ കൂടുതല്‍ വാടക തുകയോ അനുവദിക്കില്ലത്രേ. ഇതിനാല്‍ ഉള്ള സൗകര്യങ്ങളില്‍ ഒതുങ്ങി പ്രവര്‍ത്തിക്കണം. മാസം 55 രൂപയാണ് വാടകയ്ക്കും കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കുമായി പോസ്റ്റല്‍ വകുപ്പ് അനുവദിക്കുന്നത്.

ഇതുകൊണ്ട് ഒരു പായ്ക്കറ്റ് ചിതല്‍പൊടി വാങ്ങാന്‍പോലും തികയില്ല. 25 കിലോ മീറ്റര്‍ ചുറ്റളവിലെ പോസ്‌റ്റോഫീസാണിത്. ഒരു ഡസനോളം ധനകാര്യസ്ഥാപനങ്ങള്‍, മറ്റു പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങി ഒരു സബ്‌പോസ്‌റ്റോഫീസിനുള്ളത്ര ജോലിഭാരം ഇവിടെയുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. കത്തുകള്‍ക്ക് കുറവു വന്നിട്ടുണ്ടെന്നല്ലാതെ മറ്റു കത്തിടപാടുകളെല്ലാം ഇപ്പോഴും പോസ്റ്റുവഴി നടക്കുമ്പോഴാണ് മംഗലംഡാം പോസ്‌റ്റോഫീസിനെ അധികൃതര്‍ ഇത്തരത്തില്‍ അവഗണിക്കുന്നത്.

Related posts